തൊടുപുഴ: കേരള രാഷ്ടീയത്തിലെ സൗമ്യ സാന്നിദ്ധ്യവും കേരളകോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവുമായ തൊടുപുഴ എംഎല്‍എയുമായ പി.ജെ ജോസഫിന് ഇന്ന് എണ്‍പത്തിനാലാം പിറന്നാള്‍. നിലമ്പൂര്‍ യുഡിഎഫ് പിടിച്ചടക്കിയ സന്തോഷം ഇക്കുറി പിറന്നാളിന് മധുരം കൂട്ടുന്നുവെന്നാണ് പി. ജെ ജോസഫ് പ്രതികരിച്ചത്. ഭാര്യയുടെ മരണശേഷം പിറന്നാള്‍ ആഘോഷിക്കാറില്ലെന്ന് പി ജെ ജോസഫ് പറയുന്നു. ആയിരം പൂര്‍ണ ചന്ദ്രന്‍മാരെ കണ്ട പി.ജെ. ജോസഫിന് വലിയ ആഘോഷങ്ങളില്ലാത്ത ജന്മദിനമായി ഇതും കടന്നുപോകും. അഞ്ചര പതിറ്റാണ്ട് പിന്നിടുന്നു അദ്ദേഹത്തിന്റെ രാഷ്ടീയ ജീവിതം. ദശാബ്ദങ്ങളായി കേരള കോണ്‍ഗ്രസിന്റെ അമരക്കാരില്‍ ഒരാള്‍. കേരളത്തിന്റെ രാഷ്ടീയ,ഭരണ-നയരൂപവല്‍ക്കരണ മണ്ഡലങ്ങളില്‍ പി.ജെ. ജോസഫിന്റെ സംഭാവനകള്‍ ചെറുതല്ല. തൊടുപുഴയില്‍ നിന്ന് പത്ത് പ്രവാശ്യം നിയമസഭയിലെത്തി. യുഡിഎഫ്, എല്‍ഡിഎഫ് മന്ത്രിസഭകളില്‍ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തു.

വളരുകയും പിളരുകയും ഒന്നിക്കുകയും വീണ്ടും പിളരുകയും ഒക്കെ ചെയ്തിട്ടുള്ള കേരള കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ഗതിവിഗതികളെ പി.ജെ.ജോസഫ് എന്ന നേതാവിന്റെ നിലപാടുകള്‍ നിര്‍ണായകമായി സ്വാധീനിച്ചിട്ടുണ്ട്. കാര്‍ക്കശ്യമല്ല പി.ജെ.ജോസഫിന്റെ മുഖമുദ്ര. എന്നാല്‍ ഉറച്ച തീരുമാനങ്ങള്‍ എടുക്കാന്‍ അദ്ദേഹം ഒരിക്കലും വൈമുഖ്യം കാട്ടിയിട്ടില്ല. എടുത്ത നിലപാടുകളില്‍നിന്ന് അണുവിട വ്യതിചലിക്കുകയുമില്ല. കൃഷിക്കാര്‍ക്കൊപ്പം എന്നും നിലകൊണ്ട കര്‍ഷകനാണ് അദ്ദേഹം. പാട്ടു കേട്ടും പാടിയും നാടിനെ രസിപ്പിക്കുന്ന സഹൃദയന്‍. സിനിമാപ്രേമി. കേരള കോണ്‍ഗ്രസ് പാര്‍ട്ടികളുടെ ലയനം അടഞ്ഞ അധ്യായമല്ലെന്നും തത്ക്കാലം അത് ചര്‍ച്ചയാക്കേണ്ടെന്നും പി.ജെ ജോസഫ് പറയുമ്പോഴും മാണിയുടെ മകനും സംഘവും യുഡിഎഫിലേക്ക് തിരിച്ചുവരുമെന്നതില്‍ ശുഭപ്രതീക്ഷ കൈവിടുന്നില്ല.

രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് പി ജെ പറയുന്നത്:

പഠന കാലത്ത് രാഷ്ട്രീയത്തിലൊന്നും ഉണ്ടായിരുന്നില്ല. എംഎയ്ക്ക് പഠിക്കുമ്പോള്‍ കുറച്ച് സാമൂഹിക പ്രവര്‍ത്തനം ഉണ്ടായിരുന്നു. ചെറുപ്പത്തില്‍ കൂടുതല്‍ വായിച്ചിട്ടുള്ളത് മഹാത്മാ ഗാന്ധിയെപ്പറ്റിയാണ്. അങ്ങനെ ഗ്രാമസ്വരാജ് ആശയം ഉള്ളില്‍ കയറി. എന്റെ നാടിനെ സ്വയം പര്യാപ്തമാക്കുക എന്നതായിരുന്നു ലക്ഷ്യം. എന്റെ സാമൂഹിക പ്രവര്‍ത്തനം കണ്ടാണ് 1969ല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വീട്ടിലെത്തി കേരള കോണ്‍ഗ്രസില്‍ ചേരാന്‍ ആവശ്യപ്പെടുന്നത്. അമേരിക്കയിലേക്ക് പോകാന്‍ തയാറെടുത്തിരുന്ന ഞാന്‍ ആദ്യം നിരസിച്ചു. അവസാനം അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി അംഗത്വം എടുത്തു.

1970ലെ തിരഞ്ഞെടുപ്പില്‍ തൊടുപുഴയില്‍ മത്സരിക്കാനുള്ള 4 പേരുടെ ലിസ്റ്റില്‍ ഞാന്‍ അറിയാതെയാണ് എന്റെ പേര് ഉള്‍പ്പെട്ടത്. ലിസ്റ്റില്‍ ആദ്യമുള്ള സി.ജെ.ജോര്‍ജിന്റെ പേര് ജയസാധ്യത സംശയിച്ചു തള്ളി. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.ജോര്‍ജിന്റെ നേതൃത്വത്തില്‍ 4 ജീപ്പുകളിലായി കുറെ ആളുകള്‍ പുറപ്പുഴയിലെ എന്റെ വീട്ടിലെത്തി എന്നെ സ്ഥാനാര്‍ഥിയാക്കണമെന്ന് പിതാവ് പി.ഒ.ജോസഫിനോട് ആവശ്യപ്പെട്ടു. അദ്ദേഹം സമ്മതിച്ചില്ല. എങ്കില്‍ പകരം ഒരാളെ കണ്ടെത്തിത്തരണമെന്നായി എന്റെ പിതാവിനോട് കെ.എം.ജോര്‍ജിന്റെ ആവശ്യം. അങ്ങനെ ഞങ്ങള്‍ രണ്ടാളും തൊടുപുഴയിലേക്ക് പറ്റിയ സ്ഥാനാര്‍ഥിക്കായുള്ള തിരച്ചില്‍ തുടങ്ങി. കേരള കോണ്‍ഗ്രസ് നേതാവ് മാത്തച്ചന്‍ കുരുവിനാല്‍കുന്നേലിന്റെ പേരാണ് ഞാന്‍ പറഞ്ഞത്. അദ്ദേഹം മത്സരിക്കാന്‍ തയാറായില്ല. പത്രിക സമര്‍പ്പിക്കേണ്ടതിനു തലേദിവസമാണ് മനസ്സില്ലാമനസ്സോടെ എന്റെ പേരിനു പിതാവ് സമ്മതം മൂളിയത്. ഇടതു സ്വതന്ത്രന്‍, കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് എന്നിവര്‍ തമ്മിലുള്ള ത്രികോണ മത്സരമായിരുന്നു. 1635 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അന്നത്തെ വിജയം. അങ്ങിനെയാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നതും ജയിക്കുന്നതും.

കെ.എം.ജോര്‍ജും കെ.എം.മാണിയും

കെ.എം.ജോര്‍ജുമായി ഏറെ ആത്മബന്ധമുണ്ടായിരുന്നു. നിയമസഭയില്‍ ഒരു മിനിറ്റില്‍ തന്നെ ഏറ്റവും കൂടുതല്‍ വാക്കുകള്‍ തടസ്സം കൂടാതെ ഭംഗിയായി പറയുന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. മിക്കതും കര്‍ഷകരുടെ പ്രശ്നങ്ങള്‍. കേരള കോണ്‍ഗ്രസിന് സംസ്ഥാനത്തൊട്ടാകെ അടിത്തറ ഒരുക്കാനും കൃഷിക്കാരുടേയും മറ്റ് ജനവിഭാഗങ്ങളുടേയും ഇടയില്‍ സ്വീകാര്യത ഉണ്ടാക്കിയെടുക്കാനും അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. കെ.എം.മാണിയും ഞാനും പരസ്പര ബഹുമാനത്തോടുകൂടി മാത്രമേ ഇടപെട്ടിട്ടുള്ളൂ. വലിയ കടന്നാക്രമണമൊന്നും അങ്ങോട്ടും ഇങ്ങോട്ടും നടത്തിയിട്ടില്ല. ധനകാര്യമന്ത്രി എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ആര്‍. ബാലകൃഷ്ണപിള്ളയും ടി.എം.ജേക്കബുമൊക്കെ അവരുടേതായ മേഖലകളില്‍ സ്വാധീനമുള്ളവരായിരുന്നു. ടി.എം.ജേക്കബിനെ 1977-ല്‍ പിറവത്ത് സ്ഥാനാര്‍ഥിയാക്കുന്നത് ഞാന്‍ മുന്‍കൈയെടുത്താണ്.

കേരള കോണ്‍ഗ്രസ്

പിളരുംതോറും വളരുമെന്നൊക്കെ വെറുതെ പറയുന്നതാണ്. ഒരുമിച്ചു നില്‍ക്കുമ്പോഴാണ് കൂടുതല്‍ കരുത്ത്. നിര്‍ഭാഗ്യവശാല്‍ പല കാലങ്ങളിലായി പാര്‍ട്ടി പിളര്‍ന്നു. ദേശീയ വീക്ഷണമുള്ള സംസ്ഥാന പാര്‍ട്ടി എന്ന നിലയ്ക്ക് കേരള കോണ്‍ഗ്രസിന് വലിയ ഭാവിയാണുള്ളത്. കേരള കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്. പാര്‍ട്ടിയുടെ ജനപ്രതിനിധികളെല്ലാം നല്ലരീതിയില്‍ തന്നെ എല്ലാക്കാലവും പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍, നിര്‍ഭാഗ്യകരമായി പാര്‍ട്ടിക്കകത്ത് പല ധ്രുവീകരണങ്ങളും ഉണ്ടായി. പലപ്പോഴുമുണ്ടായ പിളര്‍പ്പുകള്‍ പാര്‍ട്ടിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ വിഘാതമായെന്ന് പറയേണ്ടി വരും. പിളര്‍പ്പ് പാര്‍ട്ടിയുടെ വളര്‍ച്ച കുറച്ചു.

ഏകീകൃത കേരള കോണ്‍ഗ്രസ് എന്ന ആശയം മുന്‍നിര്‍ത്തിയാണ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച് മാണി സാറിനൊപ്പം പോയത്. കെ.എം.മാണിയുടെ മരണശേഷം വീണ്ടും പിളര്‍പ്പുണ്ടായി. ഏകീകൃത കേരള കോണ്‍ഗ്രസ് എന്ന ആഗ്രഹം ഇപ്പോഴുമുണ്ട്. നല്ല ആശയമാണ്. എന്നാല്‍, അത് പ്രാവര്‍ത്തികമാക്കാന്‍ പ്രയാസമാണ്. അണികളുടെ താത്പര്യം ഒന്നിച്ചു പോകണമെന്ന് തന്നെയാണ്.

കെ.എം.മാണിയുമായി ഒരുമിച്ചു പ്രവര്‍ത്തിച്ചതാണ്. അദ്ദേഹവുമായി അടുത്ത വ്യക്തിബന്ധമാണ് ഉണ്ടായിരുന്നത്. ആ ബന്ധം ജോസ് കെ.മാണിയുമായി ഇല്ല. എല്ലാ രാഷ്ട്രീയപ്രവര്‍ത്തകരുമായുള്ള ബന്ധം ജോസ് കെ.മാണിയുമായി പുലര്‍ത്തുന്നുണ്ട്. പരിപാടികളില്‍ കണ്ടാല്‍ സംസാരിക്കും. ഫോണ്‍ സംഭാഷണങ്ങള്‍ അങ്ങനെ നടത്താറില്ല. കേരള കോണ്‍ഗ്രസുകളുടെ ലയന സാധ്യത നിലവില്‍ ചര്‍ച്ചയില്‍ ഇല്ലാത്ത കാര്യമാണ്.

അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വളരെ വലിയ സാധ്യതയാണ് ഉള്ളത്. ഒന്നിച്ചു നിന്നാല്‍ ശക്തമായി തിരിച്ചുവരും. ഉപതിരഞ്ഞെടുപ്പുകളിലെ വിജയം സൂചിപ്പിക്കുന്നത് അതാണ്. നിലമ്പൂരില്‍ ഒറ്റക്കെട്ടായി നിന്നു പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് വിജയം. അതു തുടരണം. തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിക്കും.


രണ്ട് മുന്നണികള്‍, അഞ്ച് മുഖ്യമന്ത്രിമാര്‍

എല്ലാവരും ഓരോ തരത്തില്‍ പ്രിയപ്പെട്ടവരാണ്. ഇ.കെ.നായനാര്‍ പിതൃതുല്യനായിരുന്നു. ഏത് കാര്യത്തിനും പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. എ.കെ.ആന്റണി നല്ല മുഖ്യമന്ത്രി ആയിരുന്നു. കെ.കരുണാകരനും ഉമ്മന്‍ ചാണ്ടിയും എന്റെ വകുപ്പുകള്‍ക്കു വേണ്ട സഹായം ഒട്ടേറെ ചെയ്തിട്ടുണ്ട്. വ്യക്തിപരമായി വളരെ അടുത്ത ബന്ധമാണ് പിണറായി വിജയനുമായുള്ളത്.

ഓരോരുത്തര്‍ക്കും അവരുടേതായ വ്യക്തിത്വങ്ങളും പ്രത്യേകതകളുമുണ്ട്. 78-ല്‍എ.കെ.ആന്റണിയുടെ മന്ത്രിസഭയിലാണ് ആദ്യമായി മന്ത്രിയാകുന്നത്. ആഭ്യന്തരവകുപ്പാണ് കൈകാര്യം ചെയ്തത്. കുറച്ച് മാസങ്ങളെ ഉണ്ടായിരുന്നുളളു. വളരെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ പറ്റി. അദ്ദേഹം എല്ലാ പിന്തുണയും തന്നിരുന്നു. കെ.കരുണാകരനും നന്നായി സഹകരിച്ചിട്ടുണ്ട്. നല്ല വ്യക്തിബന്ധമുണ്ടായിരുന്നു.

ഇ.കെ.നായനാര്‍ നല്ല കാര്യങ്ങള്‍ക്കെല്ലാം പിന്തുണ നല്‍കി. നായനാര്‍ പിതൃതുല്യമായ സ്നേഹം കാട്ടിയിരുന്നു. അദ്ദേഹത്തിനൊപ്പമാണ് റോമില്‍ മാര്‍പാപ്പയെ കാണാന്‍ പോയത്. പിണറായി വിജയനും അന്ന് ഞങ്ങളുടെ ഒപ്പമുണ്ടായിരുന്നു. വി.എസും പോസിറ്റീവായിരുന്നു. ഉമ്മന്‍ചാണ്ടി പിന്നെ എല്ലാവര്‍ക്കും സമ്മതനാണല്ലോ.

കഴിഞ്ഞ ദിവസം തൊടുപുഴയില്‍ പരിപാടിയിലെത്തിയ പിണറായി വിജയന്‍ വേദിവിട്ട് ഇറങ്ങിയപ്പോഴാണ് എന്റെ കാര്യം ഓര്‍ത്തത്. തിരികെ വന്ന് എന്നോട് വിശേഷങ്ങള്‍ ചോദിച്ചു. എന്നാല്‍ പിണറായി സര്‍ക്കാരിനോട് വിയോജിപ്പാണുള്ളത്. തുടര്‍ഭരണം വന്നതില്‍ പിന്നെ വികസനം പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങുകയാണ്. സംസ്ഥാനത്ത് ഒരു വികസന പദ്ധതി പോലും നടക്കുന്നില്ലെന്ന സ്ഥിതിയായി. ഇടുക്കി പാക്കേജിനായി 12,000 കോടി രൂപ അനുവദിച്ചു. അത് ഒന്നും നടപ്പായില്ല. മറ്റു ജില്ലകളുടെ സ്ഥിതിയും ഇതുതന്നെയാണ്.

വിദ്യാഭ്യാസ മന്ത്രിയെന്ന നിലയില്‍

പ്രീഡിഗ്രിക്ക് പകരം സ്‌കൂളുകളില്‍ പ്ലസ്ടൂ കൊണ്ടുവന്നത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന സമയത്താണ്. അന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും പ്ലസ്ടൂ, കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയുടെ നാഴികക്കല്ലായി കണക്കാക്കപ്പെടുന്നു. പഠന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക. അതൊരു നയമായിരുന്നു. അതിന്റെ ഭാഗമായാണ് പ്രീഡിഗ്രി കോളേജുകളില്‍ നിന്ന് വേര്‍പെടുത്തി സ്‌കൂളുകളില്‍ പ്ലസ്ടൂ തുടങ്ങിയത്. ഇതോടെ ലാബ്, കെട്ടിട സൗകര്യങ്ങളെല്ലാം ഏറെ മെച്ചപ്പെട്ടു. കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട വിഷയങ്ങള്‍ പഠിക്കുന്നതിന് കൂടുതല്‍ അവസരമൊരുങ്ങി. തീരുമാനത്തിനെതിരെ അന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. വിദ്യാഭ്യാസത്തിന്റെ ഗുണമേന്‍മ നഷ്ടപ്പെടുമെന്നൊക്കെയായിരുന്നു ആരോപണം. എന്നാല്‍, അതങ്ങനെയല്ലെന്ന് കാലം തെളിയിച്ചല്ലോ. ഒരു വിദ്യാഭ്യാസ വിപ്ലവം തന്നെയായിരുന്നു പ്ലസ്ടു. മന്ത്രി എന്ന നിലയില്‍ ഞാനെടുത്ത സുപ്രധാന തീരുമാനങ്ങളില്‍ ഒന്ന്.

ഭരണകര്‍ത്താവ് എന്ന നിലയില്‍

ഭവനനിര്‍മാണ വകുപ്പ് കൈകാര്യം ചെയ്തപ്പോള്‍ ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് നാല് ലക്ഷം വീടുകള്‍ നിര്‍മിച്ച് കൊടുക്കാനായി. അത് വലിയ സംതൃപ്തി നല്‍കിയ കാര്യമാണ്. 1982-ല്‍ തന്നെ ഇതിനുള്ള പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ആദ്യഘട്ടത്തില്‍ ഒരു ലക്ഷം വീടുകള്‍ നിര്‍മിച്ചു. 1996-ല്‍ വീണ്ടും വകുപ്പ് മന്ത്രിയായപ്പോഴാണ് ബാക്കിയുള്ളവ നിര്‍മിക്കാന്‍ മുന്‍കൈയെടുത്തത്. ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ അവാര്‍ഡും കിട്ടി. കൃത്യമായ ആസൂത്രണത്തോടെ ചെയ്ത പദ്ധതിയായിരുന്നു അത്. ബലവത്തും ചെറുതുമായ വീടിന്റെ മാതൃക കണ്ടെത്തുന്നതിനായി അഖിലേന്ത്യാ തലത്തില്‍ മത്സരം വരെ നടത്തി. തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജിന്റെ മൈതാനത്ത് മാതൃകകള്‍ നിര്‍മിച്ച് അതില്‍ നിന്നാണ് ഏറ്റവും നല്ലത് തിരഞ്ഞെടുത്തത്. തുടര്‍ന്ന് എല്ലാ ജില്ലകളിലേയും ഓട്ടുകമ്പനിക്കാരെ വിളിച്ചുകൂട്ടി. അവര്‍ ചിലവ് കുറച്ച് ഓടുകള്‍ നല്‍കി. സന്നദ്ധ സംഘടനകളും സഹായവുമായി എത്തി. എല്ലാവരും ഒരുമിച്ചപ്പോള്‍ ഒരു വലിയ ചുവടുവെപ്പായി. റോഡുകളുടെ ആധുനികവത്കരണത്തിന് പ്രധാന പങ്കുവഹിക്കാന്‍ കഴിഞ്ഞുവെന്നുള്ളതുള്ളതും സന്തോഷം നല്‍കുന്നതാണ്. കെഎസ്ടിപി രൂപവത്കരിച്ചതാണ് ഇന്നുള്ള ബിഎംബിസി നിലവാരത്തിലുള്ള റോഡുകളുടെ തുടക്കം. തൊടുപുഴയെ പ്രധാന നഗരമായി വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞു. ഒന്‍പത് ബൈപാസുകള്‍ ഉള്‍പ്പടയുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ സാധിച്ചു.

രണ്ട് തവണ ഭവന നിര്‍മാണത്തിന്റെ കൂടി ചുമതലയുണ്ടായിരുന്നു. ചെറിയ വകുപ്പാണ്. കേന്ദ്ര ഫണ്ട് അത്യാവശ്യമായിരുന്നു. കേരളത്തിന് യോജിച്ച വീടുകള്‍ അവതരിപ്പിച്ചാണ് ഫണ്ട് ആവശ്യപ്പെട്ടത്. മറ്റ് സംസ്ഥാനങ്ങള്‍ ഭവനനിര്‍മാണ ഫണ്ട് വേണ്ട വിധം ഉപയോഗിക്കാത്തവരാണ്. ഞാന്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടിരുന്നതിനാല്‍ എനിക്ക് കൂടുതല്‍ ഫണ്ട് ലഭിച്ചു. ആ കാലയളവില്‍ 4 ലക്ഷത്തോളം വീട് പണിതു. അത് വലിയ സംതൃപ്തി തന്നു. അത് ഇന്നും സന്തോഷം നല്‍കുന്നു.

8 മാസം മാത്രമാണ് ആഭ്യന്തരമന്ത്രി ആയിരുന്നത്. ആ കാലയളവില്‍ 'റൂള്‍ ഓഫ് ലോ' ഉറപ്പുവരുത്തി. മുഖം നോക്കാതെ നടപടി എടുക്കാനായിരുന്നു പൊലീസിനോട് ആവശ്യപ്പെട്ടിരുന്നത്. അഴിമതിക്കാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ ഉത്തരവിട്ടു. 1982ലെ വലിയ വെള്ളപ്പൊക്കത്തിന്റെ കാലത്ത് റവന്യു മന്ത്രിയായിരുന്നു. സാധാരണ അനുവദിക്കുന്നതിലും കൂടുതല്‍ തുക അന്ന് കേന്ദ്രത്തില്‍ നിന്ന് അനുവദിച്ചു.

600 വില്ലേജ് ഓഫിസുകളാണ് അന്ന് മികച്ച നിലയില്‍ പണിതത്. വിദ്യാഭ്യാസ മന്ത്രിയായിരിക്കെ പ്ലസ് ടു നടപ്പാക്കി. എസ്എസ്എല്‍സി വിജയിക്കുന്ന എല്ലാ കുട്ടികള്‍ക്കും തുടര്‍പഠനത്തിന് അവസരമൊരുക്കണം എന്ന നിശ്ചയദാര്‍ഢ്യത്തോടെ പ്ലസ്ടുവില്‍ കൂടുതല്‍ സീറ്റ് അനുവദിച്ചു. 1.06 ലക്ഷം മാത്രമായിരുന്നു അന്നത്തെ പ്രീഡിഗ്രി സീറ്റിന്റെ എണ്ണം. സ്വാശ്രയ എന്‍ജിനീയറിങ് കോളജുകള്‍ കൊണ്ടുവന്നതോടെ 5000 മാത്രമായിരുന്ന എന്‍ജിനീയറിങ് സീറ്റ് എത്രയോ ഇരട്ടിയായി വര്‍ധിച്ചു.

സംസ്ഥാനത്ത് എക്സ്പ്രസ് ഹൈവേ എന്ന ഒരു സ്വപ്നമുണ്ടായിരുന്നു. അത് നടപ്പായില്ല. അതാണ് ഏറ്റവും വലിയ നിരാശ. എന്റെ മണ്ഡലമായ തൊടുപുഴയിലെ മലങ്കരയില്‍ വിവിദോദ്ദേശ വ്യവസായ പാര്‍ക്ക് സ്ഥാപിക്കണമെന്നതും വലിയ ആഗ്രഹമായിരുന്നു. പ്രഖ്യാപനമുണ്ടായെങ്കിലും സര്‍ക്കാര്‍ അത് യാഥാര്‍ഥ്യമാക്കിയില്ല. 1000 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് ടെക്നോപാര്‍ക്കിന് സമാനമായ ഒരു പദ്ധതിയായിരുന്നു അത്. മെഡിക്കല്‍ കോളേജും അതില്‍ ഉള്‍പ്പെട്ടിരുന്നു. ഇടതുസര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ പദ്ധതി ഇടംപിടിച്ചിരുന്നു. എന്നാല്‍, ഫണ്ട് അനുവദിച്ചില്ല. തൊടുപുഴയില്‍ സ്റ്റേഡിയത്തിന് കല്ലുവരെയിട്ടതാണ്. പ്രളയം കാരണമായി പറഞ്ഞ് പിന്നീട് അത് നടപ്പാക്കിയില്ല.

ജീവിതത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട ദിവസം

ശാന്തയെ വിവാഹം ചെയ്ത ദിവസം. 1967 ഫെബ്രുവരിയിലാണ് ശാന്തയെ ആദ്യം കാണുന്നത്. തേവര എസ്എച്ച് കോളജില്‍ എംഎക്ക് പഠിക്കുന്ന കാലഘട്ടമാണ്. ഒരുദിവസം ഹോസ്റ്റലില്‍ നിന്ന് വീട്ടിലെത്തുമ്പോള്‍ മുറ്റത്ത് മാമ്പഴവുമായി ഒരു പെണ്‍കുട്ടി നില്‍ക്കുന്നു. പുറപ്പുഴ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ പുതുതായി വന്ന ഡോക്ടറാണെന്നും മൂത്ത സഹോദരിയുടെ ജൂനിയറായി പഠിച്ചതാണെന്നും പിന്നീടാണ് അറിഞ്ഞത്. എന്റെ വീട്ടിലായിരുന്നു താമസം. ശാന്ത രാവിലെ ആരോഗ്യകേന്ദ്രത്തിലേക്ക് നടന്നു പോകുന്നതു ഞാന്‍ നോക്കി നില്‍ക്കുമായിരുന്നു.

ശാന്ത പുറപ്പുഴയില്‍ നിന്നു സ്ഥലംമാറിപ്പോയതിനു ശേഷം ഞങ്ങള്‍ കത്തെഴുതാന്‍ തുടങ്ങി. അത് പ്രണയമായി മാറി. എംഎല്‍എയായി ഞാന്‍ തിരുവനന്തപുരത്ത് എത്തുമ്പോള്‍ ശാന്ത അവിടെ പോസ്റ്റ് ഗ്രാജ്വേഷന് പഠിക്കുന്നുണ്ട്. ഒരു ദിവസം ഒരുമിച്ച് ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെ, എംഎല്‍എമാരായ കെ.നാരായണക്കുറുപ്പും ജെ.എ.ചാക്കോയും എത്തി. ഇതാരാ എന്ന് നാരായണക്കുറുപ്പിന്റെ ചോദ്യം. സിസ്റ്ററാണെന്ന് എന്റെ മറുപടി. കുറുപ്പ് അത് നോട്ട് ചെയ്തു. ഞങ്ങളുടെ കല്യാണത്തിന്റെ അന്ന് നാരായണക്കുറപ്പിന്റെ കമന്റ്: 'അന്ന് പരിചയപ്പെടുത്തിയ സിസ്റ്ററല്ലേ ഇത്?!'. ശാന്തയുടെ മരണം എന്റെ ജീവിതരീതികളെപ്പോലും ബാധിച്ചു. 2023 ജനുവരി 17ന് ആയിരുന്നു മരണം. ശാന്ത പോയതിനു ശേഷം ഞാന്‍ പിറന്നാളുകള്‍ ആഘോഷിച്ചിട്ടില്ല.

ഒരു പരാതിയും ഇല്ലാത്ത, ആരോടും വിദ്വേഷം ഇല്ലാത്ത, സ്നേഹം മാത്രം കൈമുതലായുള്ള ആള്‍. അതായിരുന്നു ശാന്ത. ദീര്‍ഘകാലം തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ സൂപ്രണ്ടായിരുന്നു. സഹായത്തിന് ആര് വിളിച്ചാലും അപ്പോള്‍ തന്നെ പോകും. സ്വകാര്യ പ്രാക്ടീസ് നടത്തിയിട്ടില്ല. എന്റെ പൊതുപ്രവര്‍ത്തനത്തില്‍ ഏറ്റവും വലിയ പിന്തുണ ശാന്തയായിരുന്നു. ജോലിക്കൊപ്പം വീട്ടിലെ കൃഷിയുള്‍പ്പടെ നോക്കി നടത്തി. എനിക്ക് ഒന്നിനും ബുദ്ധിമുട്ടേണ്ടി വന്നിരുന്നില്ല. 'ലൗ ഈസ് കെയറിങ്' എന്ന് പറയാറില്ലേ. ജോക്കുട്ടന്‍ ട്രസ്റ്റ് വഴി കിടപ്പുരോഗികള്‍ക്കുള്ള സാന്ത്വന പരിചരണം ശാന്തയുള്ളപ്പോള്‍ തന്നെ ചെയ്തിരുന്നു. പ്രത്യേക പരിഗണന വേണ്ട കുട്ടികളേപ്പറ്റി ശ്രദ്ധിച്ചു തുടങ്ങിയത് ജോക്കുട്ടനിലൂടെയാണ്.

കര്‍ഷകന്‍, കൃഷി മന്ത്രി ആയില്ല

കൃഷി വകുപ്പ് വേണമെന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. ആ ആഗ്രഹം പ്രകടിപ്പിച്ചിട്ടുമുണ്ട്. പക്ഷേ മുന്നണിയിലെ ചര്‍ച്ച കഴിയുമ്പോള്‍ ഒരിക്കലും അത് ലഭിച്ചിട്ടില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ കൃഷി വകുപ്പ് തരാം എന്നായിരുന്നു ആദ്യം അറിയിച്ചത്. പക്ഷേ അവസാനം അത് ജനതാദളിന് നല്‍കി. എനിക്ക് ജലവിഭവ വകുപ്പാണ് ലഭിച്ചത്.

കാര്‍ഷിക കുടുംബമാണ് എന്റേത്. അതിനാല്‍ തന്നെ കൃഷി, ജീവിതത്തിന്റെ ഭാഗമായി. കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് തൊടുപുഴ കാര്‍ഷിക മേള സംഘടിപ്പിച്ചത്. ജൈവ കൃഷി എന്നതായിരുന്നു മേളയുടെ പൊതുവായ മുദ്രാവാക്യം. മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുല്‍കലാമും ബീഹാര്‍ മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാറും ഉള്‍പ്പടെയുള്ളവര്‍ മേള സന്ദര്‍ശിച്ചിരുന്നു.

കന്നുകാലിവളര്‍ത്തലും കൃഷിയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന ആശയപ്രചരണം നടത്തി. മേളയിലെ കന്നുകാലി പ്രദര്‍ശനം ഏറെ പ്രശസ്തമായി. ബ്രീഡ് ഇംപ്രൂവ്മെന്റ് എന്ന ആശയം മേളയിലൂടെ പ്രചരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. വീട്ടിലെ തൊഴുത്തില്‍ നൂറിലധികം പശുക്കളുണ്ട്.