ശ്രീനഗര്‍: ജമ്മുകശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രചാരണത്തിന് ആവേശം പകരാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്റ്റംബര്‍ 14-ന് ജമ്മു കശ്മീരില്‍ എത്തും. വിവിധ റാലികളില്‍ പങ്കെടുക്കുന്ന അദ്ദേഹം, മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും. റമ്പാന്‍, ബനിഹാള്‍ മണ്ഡലങ്ങളില്‍ ഞായറാഴ്ച നടക്കുന്ന പ്രചാരണ പരിപാടികളില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പങ്കെടുക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കുന്നതിന്റെ ഭാഗമായി വെള്ളി, ശനി ദിവസങ്ങളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കശ്മീരില്‍ ഉണ്ടായിരുന്നു.

ഭരണഘടനയില്‍ ജമ്മു-കശ്മീരിന് പ്രത്യേകപദവി നല്‍കിയിരുന്ന 370-ാം അനുച്ഛേദം ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞെന്നും ഇനിയൊരിക്കലുമത് മടങ്ങിവരില്ലെന്നും അന്ന് ഷാ പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. ജമ്മു-കശ്മീരില്‍നിന്ന് ഭീകരവാദം പൂര്‍ണമായും തുടച്ചുനീക്കുമെന്ന് അവകാശപ്പെടുന്ന ബി.ജെ.പി. പ്രകടനപത്രികയില്‍ വാഗ്ദാനങ്ങളുടെ പെരുമഴയായിരുന്നു. കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീക്ക് പ്രതിവര്‍ഷം 18,000 രൂപയുടെ സഹായധനം, കോളേജ് വിദ്യാര്‍ഥികള്‍ക്ക് യാത്രച്ചെലവിനത്തില്‍ പ്രതിവര്‍ഷം 3000 രൂപ, കൃഷിയാവശ്യത്തിന് പകുതിനിരക്കില്‍ വൈദ്യുതി, ഉജ്ജ്വല പദ്ധതിപ്രകാരം കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം രണ്ടു ഗ്യാസ് സിലിന്‍ഡറുകള്‍ സൗജന്യം തുടങ്ങി 25 ഇന വാഗ്ദാനങ്ങളാണ് പത്രികയുടെ കാതല്‍.

ഉള്‍ഗ്രാമങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ടാബുകളും ലാപ്ടോപ്പുകളും വയോധികര്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവരുടെ പെന്‍ഷന്‍ ആയിരം രൂപയില്‍നിന്ന് മൂവായിരം രൂപയായി ഉയര്‍ത്തും തുടങ്ങിയവയും വാഗ്ദാനങ്ങളിലുള്‍പ്പെടും. 2014-ലാണ് ജമ്മു കശ്മീര്‍ നിയമസഭയിലേക്ക് അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്. അന്ന് പൂര്‍ണ സംസ്ഥാനപദവിയുണ്ടായിരുന്ന ജമ്മു കശ്മീരില്‍ ബി.ജെ.പി. 25 സീറ്റുകളിലാണ് വിജയിച്ചത്. 28 സീറ്റുകളില്‍ വിജയിച്ച പി.ഡി.പിയുമായി കൈകോര്‍ത്ത് ബി.ജെ.പിയാണ് അന്ന് ജമ്മു കശ്മീര്‍ ഭരിച്ചത്. നിലവില്‍ കേന്ദ്രഭരണപ്രദേശമായ ജമ്മു കശ്മീരില്‍ സെപ്റ്റംബര്‍ 18, 25, ഒക്ടോബര്‍ ഒന്ന് എന്നീ തിയ്യതികളില്‍ മൂന്ന് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ നാലിനാണ് വോട്ടെണ്ണല്‍

മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുമെന്നാണ് വിവരം. ഗാന്ധര്‍ബലിന് പുറമേ ബദ്ഗാം മണ്ഡലത്തില്‍ നിന്നും ഒമര്‍ അബ്ദുള്ള മത്സരിക്കും. വ്യാഴാഴ്ച്ച ഒമര്‍ ബദ്ഗാമില്‍ നിന്നും മത്സരിക്കാന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ബിജെപി വോട്ടുകള്‍ വിഭജിച്ച് തോല്‍പ്പിക്കാന്‍ സാധ്യതയുണ്ടെന്നും അത് മുന്നില്‍ക്കണ്ടാണ് ഒമര്‍ രണ്ട് മണ്ഡലങ്ങളില്‍ നിന്നും മത്സരിക്കുന്നതെന്നും നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാക്കള്‍ പ്രതികരിച്ചു.

ഗാന്ധര്‍ബലില്‍ ഒമറിന് എതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന് കോണ്‍ഗ്രസ് ഗന്ധര്‍ബല്‍ ജില്ലാ പ്രസിഡന്റ് സാഹില്‍ ഫാറൂഖ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബദ്ഗാമില്‍ നിന്ന് കൂടി ഒമര്‍അബ്ദുള്ള നാമനിര്‍ദേശം നല്‍കിയത്. പത്ത് വര്‍ഷത്തിന് ശേഷമാണ് കശ്മീരില്‍ ജനാധിപത്യ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം കശ്മീരില്‍ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്.