പത്തനംതിട്ട: ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ അടുപ്പത്തിലായ ആണ്‍കുട്ടിയില്‍ നിന്നും പതിനേഴുകാരി ഗര്‍ഭിണിയായി. ചൈല്‍ഡ്ലൈന്‍ ഇടപെട്ട് കൗണ്‍സിലിങ്ങിന് വിധേയയാക്കിയ പെണ്‍കുട്ടിയുടെ മൊഴിപ്രകാരം പോലീസ് കേസെടുത്തു. കേസിലേക്ക് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ പോലീസ് കൗമാരക്കാരനെ ജെ ജെ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി, തുടര്‍ന്ന് കൊല്ലം ഒബ്സെര്‍വഷന്‍ ഹോമിലേക്ക് മാറ്റി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 24 മുതല്‍ ഡിസംബര്‍ 27 വരെയുള്ള കാലയളവിലാണ് കുട്ടിയെ സുഹൃത്ത് ലൈംഗികമായി ഉപയോഗിച്ചത്.

ഒരുമിച്ച് ആരാധനാലയത്തില്‍ പോകുമ്പോള്‍ അതിന് താഴെയുള്ള തോടിനോട് ചേര്‍ന്ന പുരയിടത്തിലാണ് ഇരുവരും സ്ഥിരമായി ഒത്തുചേര്‍ന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. പ്ലസ് ടൂവിന് പഠിക്കുന്ന കുട്ടി ഗര്‍ഭിണിയായ വിവരം ചൈല്‍ഡ്ലൈന്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് പോലീസ് ഇടപെട്ട് കേസെടുത്തത്. 25 ന് കോഴഞ്ചേരി വണ്‍ സ്റ്റോപ്പ് സെന്ററില്‍ ചൈല്‍ഡ്ലൈന്‍ മുഖാന്തിരം എത്തിച്ചു.

ഇരുവരും തമ്മിലുള്ള അടുപ്പം വീട്ടില്‍ അറിഞ്ഞപ്പോള്‍ കുട്ടിയെ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് ഏപ്രില്‍ 24 ന് രാവിലെ 9.30 ന് വീട്ടില്‍ നിന്നിറങ്ങി പള്ളിയിലേക്ക് പോയി. സുഹൃത്തും അവിടെയെത്തി. പിന്നീട് പള്ളിയുടെ താഴെയുള്ള തോടിനോട് ചേര്‍ന്ന പുരയിടത്തില്‍ വച്ച് സുഹൃത്ത് ബലാല്‍സംഗം ചെയ്യുകയായിരുന്നു. ഡിസംബര്‍ 27 വരെയുള്ള കാലയളവില്‍ ഇതേ സ്ഥലത്ത് വച്ച് നിരവധി തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി മൊഴിയില്‍ പറയുന്നു.

ഗര്‍ഭിണിയായ വിവരം സുഹൃത്തിനെ മാത്രമേ അറിയിച്ചുള്ളു. പ്ലസ് വണ്ണിന് പഠിക്കുന്ന കുട്ടി സ്‌കൂളില്‍ പോകാത്തതിനാല്‍ സ്‌കൂള്‍ അധികൃതര്‍ ഇടപെട്ട് അന്വേഷിക്കുകയും ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയും ചെയ്തു. ജനുവരി 18 ന് കോഴഞ്ചേരി മഹിളാ മന്ദിരത്തിലും 23 മുതല്‍ 27 വരെ വണ്‍ സ്റ്റോപ്പ് സെന്ററിലും കുട്ടിയെ താമസിപ്പിച്ചു. ഇതിനിടെ, കൗണ്‍സിലിംഗിന് വിധേയയാക്കി. ചൈല്‍ഡ് ലൈന്‍ അറിയിച്ചതിനെ തുടര്‍ന്ന്, വനിതാ പോലീസ് വണ്‍ സ്റ്റോപ്പ് സെന്ററിലെത്തി മൊഴി രേഖപ്പെടുത്തി. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കേസിലേക്ക് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞശേഷം നിയമവുമായി പൊരുത്തപ്പെടാത്ത ആണ്‍കുട്ടിയെ ജെ ജെ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി. തുടര്‍ന്ന്, കൊല്ലം ഒബ്സെര്‍വഷന്‍ ഹോമിലേക്ക് മാറ്റുകയായിരുന്നു.