തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയാകാനുള്ള ചുരുക്കപ്പട്ടികയില്‍ മനോജ് എബ്രഹാം ഉള്‍പ്പെടാത്തതിന് കാരണം സര്‍ക്കാരുമായി ഇടഞ്ഞുനില്‍ക്കുന്ന യോഗേഷ് ഗുപ്തയുടെ നിലപാട് എ്ന്ന് റിപ്പോര്‍ട്ടുകള്‍. യുപിഎസ്സി യോഗത്തിനുമുന്‍പ് യോഗേഷ് ഗുപ്ത സ്വയം ഒഴിഞ്ഞിരുന്നെങ്കില്‍ മനോജ് എബ്രഹാം ചരുക്കപ്പട്ടികയില്‍ വരുമായിരുന്നു. എന്നാല്‍ യോഗേഷ് ഗുപ്ത ഉറച്ചു നിന്നു. ഇതോടെയാണ് സീനിയോറിട്ടി പ്രകാരം ആദ്യ മൂന്ന് പേരുകാര്‍ ചുരുക്കപ്പട്ടികയില്‍ എത്തിയത്.

റോഡ് സുരക്ഷാ കമ്മിഷണര്‍ നിധിന്‍ അഗര്‍വാള്‍, സിബിഐ സ്‌പെഷ്യല്‍ ഡയറക്ടറും കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിലെ സുരക്ഷാ സെക്രട്ടറിയായി നിയമിക്കപ്പെട്ട ഡിജിപിയുമായ രവതാ ചന്ദ്രശേഖര്‍, സംസ്ഥാന അഗ്‌നിരക്ഷാ വിഭാഗം മേധാവി യോഗേഷ് ഗുപ്ത എന്നിവരാണ് യുപിഎസ്സി അംഗീകരിച്ച പട്ടികയിലുള്ളത്. ഇതില്‍ ഒരാളെ സംസ്ഥാന സര്‍ക്കാര്‍ പോലീസ് മേധാവിയായി നിയമിക്കും. നിലവിലെ പോലീസ് മേധാവി ഡോ. ഷേഖ് ദര്‍വേശ് സാഹേബ് 30-ന് വിരമിക്കും. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആരാണ് അടുത്ത പോലീസ് മേധാവിയെന്ന് ഉടന്‍ തീരുമാനിക്കും. ഇതിനൊപ്പം പോലീസില്‍ വന്‍ അഴിച്ചു പണിയും വരും.

ചുരുക്കപ്പട്ടികയില്‍ മൂന്നുപേര്‍ മാത്രമാണ് ഉള്‍പ്പെടുകയെന്നതിനാല്‍ സംസ്ഥാനം നല്‍കിയ പട്ടികയിലുണ്ടായിരുന്ന ഡിജിപി മനോജ് എബ്രഹാമിനെ ഒഴിവാക്കി. പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും എഡിജിപിമാരായ സുരേഷ് രാജ് പുരോഹിത്, എം.ആര്‍. അജിത്കുമാര്‍ എന്നിവരെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി പരിഗണിച്ചില്ല. 30 വര്‍ഷത്തെ സര്‍വീസില്ലാത്തതും ഡിജിപി തസ്തികയില്ലാത്തതുമാണ് കാരണം. സര്‍ക്കാരുമായി ഇടഞ്ഞുനില്‍ക്കുന്ന യോഗേഷ് ഗുപ്തയ്ക്ക് പോലീസ് മേധാവി സ്ഥാനം ലഭിക്കാന്‍ ഇടയില്ല. അതുകൊണ്ടു തന്നെ നിധിന്‍ അഗര്‍വാളോ രവതയോ പോലീസ് മേധാവിയാകും. നിലവില്‍ കേന്ദ്രസര്‍വീസിലുള്ള രവതാ ചന്ദ്രശേഖര്‍ പോലീസ് മേധാവിയായി സംസ്ഥാനത്തേക്ക് മടങ്ങാന്‍ താത്പര്യമുണ്ടെന്ന് മുഖ്യമന്ത്രിയെ കണ്ട് അറിയിച്ചിരുന്നു. യുപിഎസ്സി യോഗത്തിനുമുന്‍പ് യോഗേഷ് ഗുപ്ത സ്വയം ഒഴിഞ്ഞിരുന്നെങ്കില്‍ മനോജ് എബ്രഹാം ചരുക്കപ്പട്ടികയില്‍ വരുമായിരുന്നു. ഇതിനായി കഴിഞ്ഞ ദിവസവും കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും യോഗേഷ് വഴങ്ങിയില്ലെന്നാണ് വിവരം.

1989 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ നിധിന്‍ അഗര്‍വാളും 1991 ബാച്ച് ഉദ്യോഗസ്ഥനായ രവതാ ചന്ദ്രശേഖറും അടുത്തവര്‍ഷം ജൂലായില്‍ വിരമിക്കേണ്ടവരാണ്. പോലീസ് മേധാവിയായി നിയമിക്കപ്പെട്ടാല്‍ കുറഞ്ഞത് രണ്ടുവര്‍ഷം സര്‍വീസ് കിട്ടും. അതുകൊണ്ടാണ് പോലീസ് മേധാവി പദവിയ്ക്കായി രവത രംഗത്തുള്ളത് എന്നാണ് സൂചന. കേന്ദ്ര സര്‍വ്വീസില്‍ ഇരുന്നാല്‍ അടുത്ത കൊല്ലം വിരമിക്കേണ്ടി വരും. ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന യു.പി.എസ്.സി യോഗത്തില്‍ ചെയര്‍മാന്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, കേന്ദ്രസേനാ മേധാവി, സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ.ജയതിലക്, ഡി.ജി.പി ഷേഖ് ദര്‍വേഷ് സാഹിബ് എന്നിവര്‍ പങ്കെടുത്തു. 15 മിനിറ്റ് മാത്രമാണ് യോഗം നീണ്ടത്. സീനിയോരിറ്റിയും സര്‍വീസ് രേഖകളും ഐ.ബി റിപ്പോര്‍ട്ടും പരിഗണിച്ചാണ് ചുരുക്കപ്പട്ടിക തയ്യാറാക്കിയത്.എ.ഡി.ജി.പിമാരെക്കൂടി ചുരുക്കപ്പട്ടികയിലേക്ക് പരിഗണിക്കണമെന്ന് സംസ്ഥാനം നേരത്തെ യു.പി.എസ്.സിയോട് ആവശ്യപ്പെട്ടിരുന്നു.

ചീഫ്‌സെക്രട്ടറിയും ഡി.ജി.പിയും ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ചട്ടപ്രകാരം സീനിയറായ ആദ്യ മൂന്നുപേരെ ഉള്‍പ്പെടുത്താനായിരുന്നു യു.പി.എസ്.സി തീരുമാനം. തലശേരി എ.എസ്.പിയായിരിക്കെ കൂത്തുപറമ്പ് വെടിവയ്പ്പിന് ഉത്തരവിട്ട രവാത ചന്ദ്രശേഖറിനോട് സര്‍ക്കാരിന് അത്ര മമതയില്ലെന്ന ചര്‍ച്ചകള്‍ ഇപ്പോഴും ഉയരുന്നുണ്ട്. വിജിലന്‍സ് ഡയറക്ടറായിരിക്കെ ചില ഉന്നതര്‍ക്കെതിരെ നടപടിക്ക് നീക്കം നടത്തിയതാണ് യോഗേഷിനെ അനഭിമതനാക്കിയത്. യോഗേഷിനെ ഇനി കൂടുതല്‍ അപ്രസക്തമായ പദവിയിലേക്ക് മാറ്റാനും സാധ്യതയുണ്ട്. ഷെയ്ഖ് ദര്‍വേശ് സാഹിബ് വിരമിക്കുമ്പോള്‍ എംആര്‍ അജിത് കുമാറിന് ഡിജിപി പദവി കിട്ടും. ഇതോടെ പോലീസിലെ താക്കോല്‍ സ്ഥാനത്ത് അജിത് കുമാര്‍ എത്തും. ഇതിനൊപ്പമാകും അഴിച്ചു പണിയും വരിക.