കൊച്ചി: നടന്‍ ബിജു മേനോന്‍ പ്രൊമോഷന്‍ അഭിമുഖത്തില്‍ പങ്കെടുക്കാത്ത സംഭവത്തില്‍ നിലപാട് കടുപ്പിച്ചു കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. ബിജു സഹകരിക്കാത്തത് മൂലം 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. 'നടന്ന സംഭവം' ചിത്രത്തിന്റെ നിര്‍മാതാവ് അനൂപ് കണ്ണന്റെ പരാതിയില്‍ ഇടപെട്ട് നിര്‍മാതാക്കളുടെ സംഘടന. നിര്‍മാതാവിന് നഷ്ടപരിഹാരമായി 15 ലക്ഷം രൂപ നല്‍കാന്‍ ബിജു മേനോനോട് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം കാണിച്ച് ബിജു മേനോന് കത്തുനല്‍കി.

നിര്‍മ്മാതാവ് അനൂപ് കണ്ണന്‍ മൂന്ന് മാസം മുന്‍പ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അസോസിയേഷന്‍ നടപടി സ്വീകരിച്ചതെന്ന് പ്രസിഡന്റ് ബി. രാകേഷ് അറിയിച്ചു. പ്രമോഷന് എത്തുന്നില്ല എന്ന പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് നിര്‍മ്മാതാവിന് പണം നല്‍കണമെന്ന് കാണിച്ച് ബിജു മേനോന് കത്ത് നല്‍കിയിരുന്നുവെങ്കിലും താരം ഇതുവരെ കൃത്യമായ മറുപടി നല്‍കിയിട്ടില്ല. 15 ലക്ഷം രൂപ ബിജു മേനോന്റെ അടുത്ത സിനിമയുടെ പ്രതിഫലത്തില്‍ നിന്നും ഈടാക്കാനാണ് നിലവിലെ തീരുമാനം.

വിഷയം ഗൗരവകരമായി കണ്ട് താരസംഘടനയായ 'അമ്മ'യ്ക്കും അസോസിയേഷന്‍ കത്ത് നല്‍കിയിട്ടുണ്ട്. നിരവധി താരങ്ങള്‍ പ്രമോഷന്‍ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നുവെന്ന പരാതി നിര്‍മ്മാതാക്കള്‍ക്കിടയില്‍ വ്യാപകമാണെന്നും ഇത് ശരിയായ കീഴ്വഴക്കമല്ലെന്നും ബി. രാകേഷ് വ്യക്തമാക്കി. സിനിമയുടെ വിജയത്തിനായി പ്രമോഷനില്‍ പങ്കെടുക്കാന്‍ താരങ്ങളോട് ശക്തമായി ആവശ്യപ്പെടുമെന്നും ബിജു മേനോന്‍ വരും ദിവസങ്ങളില്‍ സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജു മേനോന്‍ കരാറിലെത്തുന്ന അടുത്ത ചിത്രത്തിന്റെ അഡ്വാന്‍സ് തുകയില്‍നിന്ന് പണം ഈടാക്കാനാണ് നീക്കം. ഇക്കാര്യം അനൂപ് കണ്ണനേയും സംഘടന രേഖാമൂലം അറിയിച്ചു. കരാര്‍ പ്രകാരമുള്ള പ്രൊമോഷന്‍ അഭിമുഖത്തില്‍നിന്ന് ബിജു മേനോന്‍ പിന്മാറിയതിനെത്തുടര്‍ന്ന് 25 ലക്ഷം രൂപ നഷ്ടമായെന്ന് കാണിച്ച് അനൂപ് കണ്ണന്‍ നിര്‍മാതാക്കളുടെ സംഘടനയ്ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് സംഘടനയുടെ നടപടി. സിനിമയിലെ തൊഴിലാളി യൂണിയനായ ഫെഫ്ക ചെയര്‍മാന്‍ ബി. ഉണ്ണികൃഷ്ണന്റെ വെളിപ്പെടുത്തലോടെയാണ് സംഭവം പുറംലോകം അറിയിഞ്ഞത്.

'നടന്ന സംഭവം' എന്ന ചിത്രത്തിന്റെ ഒടിടി റിലീസിന് മുന്നോടിയായി ഒരു ചാനലിലെ അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബിജു മേനോന്‍ ഇത് അംഗീകരിക്കുകയുംചെയ്തു. പിന്നീട് പ്രൊമോഷനില്‍നിന്ന് പിന്മാറിയെന്നാണ് നിര്‍മാതാവിന്റെ പരാതി. ഷൂട്ട് വൈകാന്‍ കാരണം നടീനടമാരുടെ അനാസ്ഥയാണെന്നും ഉണ്ണികൃഷ്ണന്‍ ആരോപിച്ചിരുന്നു. പലരും മണിക്കൂറുകള്‍ വൈകിയാണ് സെറ്റിലെത്തുന്നത്. പുതിയ സേവന വേതന കരാറിലൂടെ ഇതിന് മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

'നിര്‍മാതാവ്- സംവിധായകന്‍- പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- നടി നടമാര്‍ എന്നിവര്‍ ചേര്‍ന്നുള്ള പുതിയ കരാര്‍ ഉടന്‍ വരും. സമയബന്ധിതമായി ഷൂട്ടിങ് പൂര്‍ത്തിയാകുകയാണ് ലക്ഷ്യം' ഉണ്ണികൃഷ്ണ്‍ വ്യക്തമക്കയിരുന്നു. ബിജു മേനോന്‍, ജോജു ജോര്‍ജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് 'വലതുവശത്തെ കള്ളന്‍'. എന്നാല്‍ സിനിമയുടെ വാര്‍ത്താസമ്മേളനത്തിലല്ലാതെ പ്രമോഷന്‍ അഭിമുഖങ്ങളില്‍ ബിജു മേനോന്‍ പങ്കെടുത്തിരുന്നില്ല.