തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ നല്‍കി എന്‍എസ്എസ്, എല്‍ഡിഎഫ് സര്‍ക്കാരിനോട് അടുക്കുന്നതില്‍ സമുദായത്തിലെ ഒരു വിഭാഗത്തിന് ആശങ്കയും പ്രതിഷേധവും. ശബരിമല വിഷയത്തിലെ പിന്തുണ സര്‍ക്കാരിലേക്ക് വ്യാപിപ്പിക്കുന്നുവെന്നാണ് സമുദായ നേതൃത്വത്തിന്റെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ഇതിനെതിരെ പത്തനംതിട്ട വെട്ടിപ്പുറം കരയോഗത്തിനു മുന്നില്‍ ബാനര്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ കരയോഗം അംഗത്വം ഉപേക്ഷിച്ചുള്ള പ്രതിഷേധവും തുടങ്ങി.

എന്‍എസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന ചങ്ങനാശേരിയില്‍ നിന്നുതന്നെയാണ് ആദ്യരാജി. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പക്ഷപാതപരമായ അഭിപ്രായപ്രകടനങ്ങളും രാഷ്്ടീയ ചായ്വും കാരണം പുഴവാത് സ്വദേശിയായ അമ്പിളി ഗോപകുമാര്‍ അടക്കം നാല് അംഗങ്ങളാണ് വേട്ടടി എന്‍എസ്എസ് കരയോഗത്തില്‍ നിന്ന് രാജി വച്ചത്.

മന്നത്തു ആചാര്യന്‍ ജന്മം കൊടുത്ത എന്‍എസ്എസ് എന്ന സാമുദായിക സംഘടനയെ സ്വന്തം സ്വാര്‍ത്ഥ താല്പര്യത്തിന് വേണ്ടി ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ കീഴില്‍ കെട്ടാനുള്ള ജനറല്‍ സെക്രട്ടറിയുടെ ആഗ്രഹത്തോടെ യോജിക്കാന്‍ കഴിയില്ലെന്നും സാമുദായിക സംഘടനകള്‍ രാക്ഷ്ട്രീയത്തിന് അതീതമായിരിക്കണമെന്നും അമ്പിളി ഫേസ്ബുക്കില്‍ കുറിച്ചു.

അമ്പിളി ഗോപകുമാറിന്റെ പോസ്റ്റ്:

ഞാന്‍ ഒരു ഹിന്ദു നായര്‍ ആണ്. ബഹുമാനപ്പെട്ട NSS ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ സ്റ്റേറ്റ്‌മെന്റെ ഇഷ്ടപ്പെടാത്തതിനാല്‍ ഇന്ന് ഞാന്‍ എന്റെ കരയോഗത്തില്‍ നിന്നും അംഗത്വം പിന്‍വലിക്കുകയാണ്.എന്റെ മകളുടെ കല്യാണത്തിനും എന്റെ ശവസംസ്‌കാരത്തിനും മാത്രമായിട്ട് എന്റെ വിശ്വാസത്തെ, എന്റെ സനാതന ധര്‍മത്തെ എതിര്‍ക്കുന്ന, ഹിന്ദുവിന് കഴിഞ്ഞ 10 വര്‍ഷത്തോളമായി ദ്രോഹം ചെയ്യുന്ന ,ഹിന്ദുവിനെ ആക്ഷേപിക്കുന്ന എന്റെ വിശ്വാസം ആയ ഗണപതി മിത്താണെന്നു പറഞ്ഞ ,എന്റെ അയ്യനെ ദ്രോഹിച്ചുകൊണ്ടിരിക്കുന്ന.,ആള്‍ക്കാര്‍ക്ക് സിന്ദാബാദ് വിളിക്കുന്ന, സ്വന്തം സമുദായ അംഗങ്ങള്‍ക്ക് മുകളില്‍ പറഞ്ഞ രണ്ട് ഗുണമല്ലാതെ ഒരു പ്രയോജനവും ഇല്ലാത്ത (കല്യാണം ,മരണം )NSS എനിക്ക് ആവശ്യം ഇല്ല.അയ്യപ്പന് വേണ്ടി തെരുവീഥികളില്‍ ഇറങ്ങിയ സ്ത്രീകള്‍ക്കു ഒരു വിലയും ഇല്ലാരുന്നോ.

ഒന്നുകില്‍ സമുദായിക അംഗങ്ങള്‍ക്ക് എന്തേലും ഗുണം വേണം അല്ലേല്‍ സ്വന്തം ധര്‍മത്തെ കാക്കാനുള്ള ചങ്കുുറപ്പു എങ്കിലും ഞാന്‍ ആഗ്രഹിക്കുന്നു. മന്നത്തു ആചാരിയന്‍ ജന്മം കൊടുത്ത NSS എന്ന സാമുദായിക സംഘടനയെ സ്വന്തം സ്വാര്‍ത്ഥ താല്പര്യത്തിന് വേണ്ടി ഏതെങ്കിലും രാക്ഷ്ട്രീയ പാര്‍ട്ടിയുടെ കീഴില്‍ കെട്ടാനുള്ള ജനറല്‍ സെക്രട്ടറിയുടെ ആഗ്രഹത്തിനെതിരെ പ്രതികരിക്കാതിരിക്കാന്‍ വയ്യാത്തത് കൊണ്ടും, പല രാക്ഷ്ട്രീയ വിശ്വാസം ഉള്ളവര്‍ ഈ NSS ല്‍ ഉള്ളതുകൊണ്ടും പലരും ചെയ്യാന്‍ ,പറയാന്‍ മടിച്ചത് ഞാന്‍ ചെയ്യുവാണ്.NSS നു വേണ്ടി കഷ്ടപ്പാട് സഹിച്ച ധാരാളം കുടുംബക്കാര്‍ ഉള്ള കുടുംബത്തിലെ ആണ്. പലതും കണ്ടു സഹിക്കാഞ്ഞിട്ടാണ് ഇങ്ങനെ എങ്കിലും പ്രതികരിക്കുന്നത്. സാമുദായിക സംഘടനകള്‍ രാക്ഷ്ട്രീയത്തിന് അതീതമായിരിക്കണം .പലതും പറയാനുണ്ട് പക്ഷേ സ്വന്തം പല്ലട കുത്തി നോക്കാന്‍ ഇല്ല അതുകൊണ്ട് ഇവിടെ നിര്‍ത്തുന്നു ??

എനിക്ക് എന്റെ രാജ്യം എന്റെ ധര്‍മ്മം എന്റെ വിശ്വാസം. അതാണ് മുഖ്യം.


യഥാര്‍ത്ഥ ഭക്തര്‍ക്ക് വേണ്ടി വാദിക്കണം സംസാരിക്കണം.... അല്ലാതെ തിരഞ്ഞെടുപ്പ് ആകുമ്പോള്‍ കപട ഭക്തി കാണിച്ചു വരുന്നവരെ സപ്പോര്‍ട്ട് ചെയ്യുകയല്ല വേണ്ടത്....എന്നിങ്ങനെയാണ് പോസ്റ്റിനോടുള്ള ചില പ്രതികരണങ്ങള്‍


അതേസമയം, എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ പത്തനംതിട്ട വെട്ടിപ്പുറം കരയോഗത്തിനു മുന്നിലാണ് ബാനര്‍ പ്രത്യക്ഷപ്പെട്ടത്. കുടുംബ കാര്യത്തിന് വേണ്ടി അയ്യപ്പ ഭക്തരെ പിന്നില്‍ നിന്ന് കുത്തി പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയ സുകുമാരന്‍ നായര്‍ സമുദായത്തിന് നാണക്കേട് എന്നാണ് ബാനറിലെ പരിഹാസം. പിന്നില്‍ നിന്ന് കുത്തുന്ന കട്ടപ്പയുടെയും

ബാഹുബലിയുടേയും ചിത്രമുള്‍പ്പടെയുള്ള ബാനറാണ് വെട്ടിപ്പുറം ശ്രീകൃഷ്ണ വിലാസം 115 നമ്പര്‍ എന്‍എസ്എസ് കരയോഗം ഓഫീസിനു മുന്‍പില്‍ പ്രത്യക്ഷപ്പെട്ടത്.

ഇന്നലെ പിണറായിയെയും സര്‍ക്കാരിനെയും അനുകൂലിച്ചുകൊണ്ടുള്ള സുകുമാരന്‍ നായരുടെ പരാമര്‍ശത്തിനെതിരെ സമുദായത്തില്‍ നിന്ന് തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഈ പോസ്റ്ററെന്നാണ് വിലയിരുത്തല്‍. സര്‍ക്കാരിന് വേണമെങ്കില്‍ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കാം, അത് ചെയ്തില്ലല്ലോ. സര്‍ക്കാരിനെ എന്‍എസ്എസിന് വിശ്വാസമുണ്ട്. കോണ്‍ഗ്രസും ബി ജെപിയും ഒന്നും ചെയ്യുന്നില്ല, കോണ്‍ഗ്രസില്‍ നടക്കുന്നത് മുഖ്യമന്ത്രി ആരാണെന്ന തര്‍ക്കമാണെന്നും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു.

എന്നാല്‍ ആഗോള അയ്യപ്പ സംഗമത്തിലടക്കം സുകുമാരന്‍ നായര്‍ സ്വീകരിച്ച നിലപാടില്‍ കോണ്‍ഗ്രസില്‍ നിന്നും ബി ജെ പിയില്‍ നിന്നുമടക്കം വിമര്ശാനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ നല്‍കിയാണ് എന്‍എസ്എസ് സര്‍ക്കാരിനോട് അടുക്കുന്നത്.

അതേസമയം, ജി സുകുമാരന്‍ നായര്‍ക്കെതിരായ ബാനര്‍ പ്രത്യക്ഷപ്പെട്ടത് കരയോഗം അറിഞ്ഞു കൊണ്ടല്ലെന്ന് പ്രസിഡന്റ് ദിനേശ് നായര്‍ പറഞ്ഞു. ബാനറില്‍ കരയോഗത്തിനോ ഭാരവാഹികള്‍ക്കോ ഉത്തരവാദിത്വമില്ല. അഭിപ്രായ വ്യത്യാസങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാകും. എന്നാല്‍ ജനറല്‍ സെക്രട്ടറിയുടെ അഭിപ്രായമാകില്ല എല്ലാവര്‍ക്കും. അഭിപ്രായ വ്യത്യാസം ഉള്ളവര്‍ ഇങ്ങനെ ബാനര്‍ വെക്കുന്നത് ശരിയല്ല. ആരാണ് വെച്ചതെന്ന് അറിയില്ലെന്നും ദിനേശ് നായര്‍ പറഞ്ഞു.

അതേസമയം ഇടത് സര്‍ക്കാരിനോട് അടുക്കുന്ന സമീപം തുടരുന്ന എന്‍എസ്എസിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുകയാണ്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും ചേര്‍ന്ന് കാണണമെന്നാണ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ നിലപാട്. എന്‍എസ്എസുമായി അടുപ്പമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കും സമാന അഭിപ്രായമാണുള്ളത്.

വയനാട് എംപിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി സുകുമാരന്‍ നായരെ കണ്ടേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. മുസ്ലിം സംഘടന നേതാക്കളെ കഴിഞ്ഞ ദിവസം പ്രിയങ്ക കണ്ടിരുന്നു.