കൊച്ചി: കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ട്ടിച്ച വിവാദമായിരുന്നു നടിയെ ആക്രമിച്ച കേസ്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ഏഴര വര്‍ഷമായി വിചാരണാ തടവുകാരനായി കഴിയുകയാണ്. കേസില്‍ അറസ്റ്റിലായ ദിലീപാകട്ടെ ജാമ്യം ലഭിച്ച ശേഷം സിനിമാ അഭിനയം തുടരുകയും ചെയതു. ഇതിനിടെയാണ് സുനിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍, ഇപ്പോഴിതാ ജാമ്യം ലഭിച്ച പള്‍സര്‍ സുനിയുടെ ജയില്‍ മോചനം നീളുമെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. വേറെ മറ്റ് രണ്ട് കേസുകളില്‍കൂടി ജാമ്യ നടപടികള്‍ പൂര്‍ത്തീകരിക്കാനുള്ളതിനാലാണ് ജയില്‍മോചനം വൈകുന്നതിന് കാരണം.

കോട്ടയത്ത് കവര്‍ച്ച നടത്തിയ കേസിലും നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായിരിക്കെ കാക്കനാട് ജില്ലാ ജയിലില്‍നിന്ന് ഫോണ്‍വിളിച്ച കേസിലുമാണ് ഇനി പള്‍സര്‍ ജാമ്യ നടപടി നേരിടാനായി ഉള്ളത്. ഈ കേസുകളില്‍ ജാമ്യം ലഭിച്ചാല്‍ മാത്രമേ സുനിക്ക് പുറത്തിറങ്ങാന്‍ സാധിക്കുകയുള്ളൂ. നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ച സാഹചര്യത്തില്‍ മറ്റു കേസുകളിലും ജാമ്യം ലഭിക്കുമെന്നാണ് സൂചന.

പള്‍സര്‍ സുനിയെ ഒരാഴ്ചക്കകം വിചാരണക്കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിടാനാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. ജാമ്യ വ്യവസ്ഥ എന്താണ് എന്നത് വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും കോടതി അറിയിച്ചിട്ടുണ്ട്. ഇതിനിടെ നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹര്‍ജി നല്‍കുമെന്നാണ് വിവരങ്ങള്‍ ലഭിക്കുന്നത്. സുനിയെ കോടതിയില്‍ ഹാജരാക്കി ജാമ്യവ്യവസ്ഥകള്‍ നല്‍കി ജാമ്യം അനുവദിക്കണമെന്നാണ് അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെടുക എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

പള്‍സര്‍ സുനിക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ചെങ്കിലും ഒരാഴ്ചയ്ക്കുള്ളില്‍ വിചാരണ കോടതിയില്‍ സുനിയെ ഹാജരാക്കി ജാമ്യത്തില്‍ വിടണമെന്നാണ് നിര്‍ദേശിച്ചത്. ഇതിന്റെ ഭാഗമായി ആണ് ഇന്ന് വിചാരണ കോടതിയില്‍ പള്‍സര്‍ സുനി അപേക്ഷ നല്‍കുന്നത്. വിചാരണ കോടതിയാണ് ജാമ്യ ഉപാധികള്‍ നിശ്ചയിക്കുക. അതിനാല്‍ കര്‍ശന ഉപാധികള്‍ക്കായി സര്‍ക്കാരിന്റെ വാദമുമുണ്ടാകും.

നടിയെ ആക്രമിച്ച കേസിന്റെ നാള്‍വഴികള്‍ ഏറെ സസ്പെന്‍സും ട്വിസ്റ്റും നിറഞ്ഞതായിന്നു. പള്‍സര്‍ സുനിയുടെ പേര് കേള്‍ക്കുമ്പോള്‍ തന്നെ ഇപ്പോള്‍ മലയാളികള്‍ക്ക് പരിചിതമാണ് പെരുമ്പാവൂര്‍ കാരനായ സുനിക്ക് ബജാജിന്റെ പള്‍സര്‍ വണ്ടികളോടുള്ള ഇഷ്ടം കാരണമാണ് പള്‍സര്‍ സുനി എന്ന് വിളിപ്പേര് ലഭിച്ചത്. 2010 മുതല്‍ സിനിമാ ഷൂട്ടിംഗ് സെറ്റുകളില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന സുനി. നടന്‍ മുകേഷിന്റെ സ്വകാര്യ ഡ്രൈവറായിരുന്നു. എന്നാലും സിനിമാ സെറ്റുകളില്‍ ഡ്രൈവറായി ജോലി ചെയ്യുന്നത് പള്‍സര്‍ സുനിയെ ഒട്ടുമിക്ക നടന്മാര്‍ക്കും വളരെ പരിചിതനാക്കി.

അങ്ങനെ ദിലീപുമായും സൗഹൃദത്തിലായ പള്‍സര്‍ നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലാകുന്നത്. 2013ല്‍ സൗണ്ട് തോമ എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ വച്ചാണ് പള്‍സര്‍ സുനി ദിലീപിനെ പരിചയപ്പെടുന്നത്. മറ്റൊരു നടിയുമായുള്ള ബന്ധത്തെക്കുറിച്ച് മുന്‍ ഭാര്യയെ അറിയിച്ചതിന് 2013 മുതല്‍ ദിലീപ് ഇരയായ നടിയോട് പക പുലര്‍ത്തിയിരുന്നുവെന്നാണ് പോലീസ് കണ്ടറെത്തിയിരിക്കുന്നത്.

2013ല്‍ കൊച്ചി എംജി റോഡിലെ ഒരു ഹോട്ടലില്‍ അമ്മ നടത്തിയ സ്റ്റേജ് ഷോയുടെ റിഹേഴ്‌സലിനിടെ ദിലീപും ഇരയായ നടിയും തമ്മില്‍ വാക്ക്‌പോര് ഉണ്ടായി.

അന്ന് നടന്‍ മുകേഷിന്റെ ഡ്രൈവറായി ജോലി ചെയ്തുവരുകയായിരിന്നു പള്‍സര്‍ സുനി. അങ്ങനെ ഇതിന് പിന്നാലെയാണ് നടിയെ ആക്രമിക്കാന്‍ ദിലീപ് പള്‍സര്‍ സുനി എന്ന വാടക ഗുണ്ടയെ ചുമതലപ്പെടുത്തിയതെന്നാണ് പോലീസിന്റെ അന്വേഷണം റിപ്പോര്‍ട്ട്.