പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി ഉയര്‍ത്തിയ യുവതിയുടെ ഭര്‍ത്താവ് പരാതിയുമായി രംഗത്തുവന്നതോടെ ഇടക്കാലതതിന് ശേഷം വീണ്ടും രാഹുല്‍ വിവാദത്തില്‍പെട്ടിരിക്കയാണ്. രാഹുലുമായി ബന്ധപ്പെട്ട സീറ്റുചര്‍ച്ചകള്‍ തുടങ്ങിയപ്പോഴാണ് പരാതി എത്തിയത് എന്നതും ശ്രദ്ധേയമാണ്. വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുല്‍ തന്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചു, കുടുംബ ജീവിതം തകര്‍ത്തു, വലിയ മാനനഷ്ടം ഉണ്ടായി തുടങ്ങിയ പരാതികളാണ് യുവതിയുടെ ഭര്‍ത്താവ് ഉന്നയിച്ചിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബിഎന്‍എസ് 84 പ്രകാരം കേസ് എടുക്കണമെന്നാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയത പരാതിയില്‍ യുവാവ് ഉന്നയിക്കുന്നത്.

വിഷയത്തില്‍ യഥാര്‍ഥ ഇര താനാണെന്ന് യുവാവ് പറയുന്നു. രാഹുലിനെതിരെ ഗര്‍ഭഛിദ്ര പരാതി ഉന്നയിച്ച പരാതി ഉന്നയിച്ച യുവതിയുടെ ഭര്‍ത്താവാണ് ഇപ്പോള്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. യുവതിക്ക് ഭര്‍ത്താവുമായുളള ബന്ധം ഉലഞ്ഞുനില്‍ക്കെ അത് പരിഹരിക്കാനാണ് താന്‍ ഇടപെട്ടതെന്നായിരുന്നു രാഹുലിന്റെ വിശദീകരണം. ഇത് തെറ്റെന്ന് തെളിയിക്കുന്നതാണ് ഭര്‍ത്താവിന്റെ പരാതി. താന്‍ ഇക്കാര്യത്തെക്കുറിച്ച് ഒന്നും അറിഞ്ഞിട്ടില്ലെന്നും പ്രശ്‌നം പരിഹരിക്കാനോ മറ്റേതെങ്കിലും ആവശ്യത്തിനോ താനുമായി ഒരു തവണ പോലും രാഹുല്‍ ബന്ധപ്പെട്ടിട്ടില്ലെന്നും ഭര്‍ത്താവ് പറഞ്ഞു.

താന്‍ സാധാരണക്കാരനാണ്. വിവാഹത്തിന് ശേഷം യുവതിയോടൊപ്പമാണ് താമസിച്ചിരുന്നത്. ഇടക്കിടെ നാട്ടില്‍ പോകാറുണ്ടായിരുന്നു. തന്റെ അസാന്നിധ്യം മുതലെടുത്ത് രാഹുല്‍ ഭാര്യയുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നു. ഈ ബന്ധത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. തുടങ്ങിയ കാര്യങ്ങളാണ് യുവാവിന്റെ പരാതിയിലുള്ളത്.

രാഹുലിനെതിരെ ബി.എന്‍.എസ് 84 പ്രകാരം കേസ് എടുക്കണമെന്നാണ് പരാതിക്കാരിയുടെ ഭര്‍ത്താവ് ആവശ്യപ്പെടുന്നത്. തന്റെ അസാന്നിധ്യം അവസരമാക്കി രാഹുല്‍ മാങ്കൂട്ടത്തില്‍ പരാതിക്കാരിയെ വശീകരിക്കുകയായിരുന്നു. തനിക്ക് വലിയ മാനനഷ്ടം ഉണ്ടായി. വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുല്‍ തന്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിക്കുകയും വശീകരിക്കുകയും ചെയ്തുവെന്നും പരതിയില്‍ പറയുന്നു.

രാഹുലിനെതിരെ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തുമെന്ന് നേരത്തേ അഭ്യൂഹമുണ്ടായിരുന്നു. ഇതിനിടെയാണ് യുവതിയുടെ ഭര്‍ത്താവ് പരാതിയുമായി എത്തിയത്. രാഹുലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഈ പരാതികള്‍ രാഹുലിന് തിരിച്ചടിയാകുമെന്നാണ് സൂചന. അതേസമയം, ബലാത്സംഗ പരാതിയില്‍ സത്യം ജയിക്കുമെന്നും സത്യം മാത്രമേ ജയിക്കാവൂ എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. നല്ല ആത്മവിശ്വാസം ഉണ്ടെന്നും രാഹുല്‍ പറഞ്ഞു.