തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരെ കസ്റ്റഡിയില്‍ എടുത്തതിന് എതിരെ രാഹുല്‍ ഈശ്വര്‍. ശബരിമല തന്ത്രിക്ക് ക്ഷേത്രത്തിലെ ആചാരപരമായ കാര്യങ്ങളില്‍ മാത്രമേ അധികാരമുള്ളൂ എന്നും, ഭരണപരമായ കാര്യങ്ങളും സ്വര്‍ണ്ണം സൂക്ഷിക്കുന്നതും ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്തമാണെന്നും രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു.

തന്ത്രിക്കെതിരെ ഇതുവരെ കോടതിയുടെ ഭാഗത്തുനിന്ന് നെഗറ്റീവ് പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടില്ല. മറ്റാരെയെങ്കിലും രക്ഷിക്കാന്‍ വേണ്ടി തന്ത്രിയെ കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണോ എന്ന് അയ്യപ്പ ഭക്തര്‍ സംശയിക്കുന്നുണ്ടെന്ന് രാഹുല്‍ ഈശ്വര്‍ ആരോപിച്ചു. തന്ത്രിയുടെ മകന്റെ കല്യാണത്തിന് ഉണ്ണികൃഷ്ണന്‍ പോറ്റി വന്നത് മറ്റ് പ്രമുഖര്‍ക്കൊപ്പമാണെന്നും, പരിചയമുള്ളവര്‍ എല്ലാവരും കുറ്റക്കാരാകില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

അതേസമയം അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് തന്ത്രി ചില സഹായങ്ങള്‍ ചെയ്തു നല്‍കിയതായി സൂചനകളുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. കേസില്‍ തന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അറസ്റ്റിന് വരെ സാധ്യതണ്ടെന്നും സൂചനയുണ്ട്. കണ്ഠരര് രാജീവര്‍ക്കെതിരെ റിമാന്‍ഡിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാര്‍ എസ്‌ഐടിക്ക് മുന്നില്‍ മൊഴി നല്‍കിയിരുന്നു. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചതും തനിക്ക് പരിചയപ്പെടുത്തിയതും തന്ത്രിയാണെന്നായിരുന്നു പത്മകുമാര്‍ എസ്ഐടിക്ക് മൊഴി നല്‍കിയത്.

പാളികള്‍ ചെന്നൈയിലേക്ക് കൊടുത്തുവിടാന്‍ തന്ത്രിമാര്‍ അനുമതി നല്‍കിയെന്നും തന്ത്രികൊണ്ടുവന്നതിനാല്‍ പോറ്റിയെ വിശ്വസിച്ചതെന്നുമാണ് എ പത്മകുമാര്‍ മൊഴി നല്‍കിയത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തനിക്ക് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നില്ല. പോറ്റി തന്റെ ആറന്മുളയിലുള്ള വീട്ടില്‍ വരാറുണ്ടെന്നും പത്മകുമാര്‍ മൊഴി നല്‍കിയിരുന്നു.

അതേസമയം സ്വര്‍ണ്ണപാളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കിയിട്ടില്ലെന്നായിരുന്നു കണ്ഠരര് രാജീവര്‍ മൊഴി നല്‍കിയത്. സ്വര്‍ണ്ണപ്പാളികള്‍ അറ്റകുറ്റപ്പണി നടത്താന്‍ മാത്രമാണ് അനുമതി നല്‍കിയത്. നടപടി ക്രമങ്ങള്‍ പാലിച്ചായിരുന്നു അനുമതി നല്‍കിയത്. പുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍തിയിട്ടില്ലെന്നുമായിരുന്നു. പോറ്റിയെ ആദ്യം അറിയുന്നത് കീഴ്ശാന്തി എന്ന നിലയിലാണ്. സ്‌പോണ്‍സര്‍ എന്ന നിലയില്‍ പരിചയം തുടര്‍ന്നെന്നും മൊഴിയിലുണ്ട്.