പാലക്കാട്: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പുതിയ ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്തത് രഹസ്യ നീക്കത്തിലൂടെ. പാലക്കാട്ടെ കെപിഎം റീജന്‍സി ഹോട്ടലില്‍ വച്ച് പുലര്‍ച്ചെ 12.30 ഓടെയാണ് അതീവ രഹസ്യമായ നീക്കത്തിലൂടെ പ്രത്യേക അന്വേഷണ സംഘം രാഹുലിനെ പിടികൂടിയത്. ഇ മെയില്‍ വഴി ലഭിച്ച മൂന്നാമത്തെ പീഡന പരാതിയിലാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്. ബലാത്സംഗം, ദേഹോപദ്രവം, സാമ്പത്തിക ചൂഷണം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് പുതിയ പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.

വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി അതിക്രൂരമായി പീഡിപ്പിച്ചുവെന്നും, ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രത്തിന് ഇരയാക്കിയെന്നും യുവതിയുടെ മൊഴിയിലുണ്ട്. മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ശരീരത്തിലുണ്ടെന്നും പണം തട്ടിയെടുത്തതായും പരാതിക്കാരി ആരോപിക്കുന്നു. നേരത്തെ രാഹുലിനെതിരെ രജിസ്റ്റര്‍ ചെയ്ത സമാനമായ രണ്ട് കേസുകളില്‍ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍, ഈ പുതിയ പരാതിയില്‍ പത്തനംതിട്ടയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

രാത്രി പത്തുമണിയോടെ തന്നെ പാലക്കാട് ജില്ലയിലെ പ്രധാന പോലീസ് ഉദ്യോഗസ്ഥര്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത് നീക്കങ്ങള്‍ രഹസ്യമാക്കി വെച്ചിരുന്നു. തുടര്‍ന്ന് ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഹോട്ടലിലെത്തി റിസപ്ഷനിലെ ഫോണുകള്‍ പിടിച്ചെടുക്കുകയും രാഹുല്‍ താമസിച്ചിരുന്ന '2002' എന്ന മുറിയിലെത്തി കസ്റ്റഡി രേഖപ്പെടുത്തുകയുമായിരുന്നു. രാഹുലിന്റെ സഹായികളും ഡ്രൈവറും പുറത്തുപോയ സമയം നോക്കിയാണ് പോലീസ് മുറിയിലെത്തിയത്. ആദ്യം വാതില്‍ തുറക്കാന്‍ വിസമ്മതിച്ചെങ്കിലും കസ്റ്റഡി നടപടികള്‍ അറിയിച്ചതോടെ അദ്ദേഹം വഴങ്ങുകയായിരുന്നു.

രണ്ട് ദിവസം മുമ്പാണ് പുതിയ പരാതി പോലീസിന് ലഭിച്ചത്. നിലവില്‍ താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ നിന്ന് പുറത്തായതിനെ തുടര്‍ന്നാണ് രാഹുല്‍ ഹോട്ടലില്‍ മുറിയെടുത്തത്. കസ്റ്റഡിയിലെടുത്ത രാഹുലിനെ പോലീസ് പാലക്കാട് നിന്ന് പത്തനംതിട്ടയിലേക്ക് കൊണ്ടു പോയി. കസ്റ്റഡിയില്‍ എടുക്കാനുള്ള ഒരുക്കങ്ങള്‍ വൈകിട്ട് പൊലീസ് തുടങ്ങിയിരുന്നു. രാത്രി 10 മണി മുതല്‍ ജില്ലയിലെ പ്രധാന പൊലീസ് ഉദ്യോഗസ്ഥരെ ഫോണില്‍ ലഭിച്ചിരുന്നില്ല. ആദ്യ കേസിലേതിന് സമാനമായ രീതിയില്‍ ഈ കേസിലും കുട്ടിവേണമെന്ന് രാഹുല്‍ യുവതിയോട് ആവശ്യപ്പെട്ടിരുന്നു. ഓവുലേഷന്‍ സമയമാണെന്ന് പറഞ്ഞിട്ടും കുഞ്ഞ് ഉണ്ടാകട്ടെ എന്ന് പറഞ്ഞ് രാഹുല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. മുഖത്തും ശരീരത്തിലും അടിക്കുകയും ദേഹത്ത് മുറിവുകള്‍ ഉണ്ടാക്കുകയും ചെയ്തു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷവും രാഹുല്‍ കാണണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും താന്‍ പോയില്ലെന്ന് യുവതി പറയുന്നുണ്ട്.

വിവാഹം കഴിക്കാമെന്ന വ്യാജേനയാണ് താനുമായി ബന്ധത്തിലായതെന്നും ഒരു കുഞ്ഞുണ്ടായാല്‍ വിവാഹം വളരെ വേഗത്തില്‍ നടക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചുവെന്നും പരാതിക്കാരി പറയുന്നു. നേരില്‍ കാണാന്‍ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. ഹോട്ടലിന്റെ പേര് നിര്‍ദേശിച്ച് റൂം ബുക്ക് ചെയ്യാന്‍ യുവതിയോട് ആവശ്യപ്പെട്ടു. റൂമില്‍ എത്തിയ രാഹുല്‍ സംസാരിക്കാന്‍ പോലും നില്‍ക്കാതെ ശാരീരികമായി കടന്നാക്രമിച്ചു. അതിക്രൂരമായ പീഡനമാണ് നേരിട്ടതെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്.

യുവതിയുടെ പരാതി ഇങ്ങനെ

സോഷ്യല്‍ മീഡിയ വഴി ആരംഭിച്ച പരിചയം ക്രൂരമായ പീഡനത്തിലും സാമ്പത്തിക ചൂഷണത്തിലും കലാശിച്ചതായി യുവതി പോലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു. വിവാഹജീവിതത്തില്‍ പ്രതിസന്ധികള്‍ നേരിട്ടിരുന്ന സമയത്താണ് രാഹുലുമായി സൗഹൃദത്തിലായതെന്നും പിന്നീട് ഇത് പ്രണയമായി മാറുകയായിരുന്നുവെന്നും പരാതിക്കാരി പറയുന്നു. ബന്ധം ദൃഢമാകുന്നതിനായി നിലവിലെ വിവാഹബന്ധം വേര്‍പെടുത്താന്‍ രാഹുല്‍ നിര്‍ബന്ധിച്ചു. തന്നെ വിവാഹം കഴിക്കാമെന്ന് ഉറപ്പുനല്‍കിയ രാഹുല്‍, ബന്ധം വേര്‍പിരിയാതിരിക്കാന്‍ ഒരു കുഞ്ഞ് വേണമെന്ന ആവശ്യവും മുന്നോട്ടുവെച്ചു.

യുവതിയുടെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ സംസാരിക്കാനെന്ന വ്യാജേനയാണ് രാഹുല്‍ നേരിട്ട് കാണാന്‍ ആവശ്യപ്പെട്ടത്. പുറത്തുവെച്ച് കാണാമെന്ന് ആദ്യം അറിയിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റി ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. രാഹുല്‍ നിര്‍ദ്ദേശിച്ച ഹോട്ടലില്‍ യുവതി തന്നെ മുറി ബുക്ക് ചെയ്തു. എന്നാല്‍ മുറിയിലെത്തിയ ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ യാതൊരു സംസാരത്തിനും നില്‍ക്കാതെ രാഹുല്‍ തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തതായി യുവതി വെളിപ്പെടുത്തുന്നു. ഗര്‍ഭധാരണത്തിന് സാധ്യതയുള്ള സമയമാണെന്ന് (ഓവുലേഷന്‍) അറിയിച്ചിട്ടും അത് അവഗണിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും മുഖത്ത് അടിക്കുന്നതടക്കമുള്ള ശാരീരിക ഉപദ്രവങ്ങള്‍ ഏല്‍പ്പിക്കുകയും ചെയ്തു.

പിന്നീട് ഗര്‍ഭിണിയായ വിവരം അറിയിച്ചതോടെ രാഹുലിന്റെ പെരുമാറ്റം പൂര്‍ണ്ണമായും മാറി. കുഞ്ഞിന്റെ പിതൃത്വത്തെക്കുറിച്ച് അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തു. സത്യം തെളിയിക്കാന്‍ ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറായെങ്കിലും സാമ്പിള്‍ നല്‍കാന്‍ രാഹുല്‍ വിസമ്മതിച്ചു. ഗര്‍ഭച്ഛിദ്രം നടത്താന്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയതിനെത്തുടര്‍ന്നുണ്ടായ മാനസികാഘാതത്തില്‍ യുവതിയുടെ ഗര്‍ഭം അലസിപ്പോയി. ഈ വിവരം അറിയിക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നെ ഫോണില്‍ ബ്ലോക്ക് ചെയ്തതായും രാഹുലിന്റെ സുഹൃത്തായ ഫെനി നൈനാനെ ഇക്കാര്യം അറിയിച്ചിരുന്നതായും യുവതി പറയുന്നു.

പാലക്കാട് ഉപതിരഞ്ഞെടുപ്പ് കാലത്താണ് രാഹുല്‍ വീണ്ടും ബന്ധം പുതുക്കാന്‍ ശ്രമിച്ചത്. ഈ കാലയളവില്‍ ആഡംബര വാച്ചും വസ്ത്രങ്ങളും വിലകൂടിയ ചെരിപ്പുകളും വാങ്ങി നല്‍കാന്‍ യുവതിയെ നിര്‍ബന്ധിച്ചു. വലിയൊരു തുക ഇത്തരത്തില്‍ കൈക്കലാക്കിയതായും പരാതിയിലുണ്ട്. രാഹുലിനെതിരെ സമാനമായ മറ്റ് പരാതികള്‍ ഉയര്‍ന്നപ്പോള്‍ താനും നിയമനടപടിക്ക് ഒരുങ്ങുകയാണെന്ന് അറിയിച്ചതോടെ വധഭീഷണി മുഴക്കി. തന്നെയോ കുടുംബത്തെയോ ജീവിക്കാന്‍ അനുവദിക്കില്ലെന്ന ഭീഷണിയാണ് രാഹുല്‍ ഉയര്‍ത്തിയതെന്നും യുവതി പോലീസിനോട് പറഞ്ഞു.