ഉപ്പുതറ: ഇടുക്കിയിലെ കൊലപാതകത്തിന് ശേഷം ജീവനൊടുക്കിയ ഭര്‍ത്താവ് സുബിന്റെ (രതീഷ്-40 ) മൃതദേഹം ഏറ്റുവാങ്ങാന്‍ മൂന്ന് മക്കളും എത്തിയില്ല. അമ്മയെ കൊലപ്പെടുത്തിയ അച്ഛന്റെ മൃതദേഹം കാണാന്‍ പോലും താല്‍പര്യമില്ലെന്ന് മക്കള്‍ പോലീസിനോടും ജനപ്രതിനിധികളോടും പറഞ്ഞിരുന്നു. ഇതോടെ ഞായറാഴ്ച ഉച്ചയോടെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ചേട്ടന്‍ സുഭാഷും അമ്മാവന്റെ രണ്ടുമക്കളും ചേര്‍ന്ന് സുബിന്റെ മൃതദേഹം ഏറ്റുവാങ്ങി.

തുടര്‍ന്ന് കട്ടപ്പന നഗരസഭയുടെ ഇരുപതേക്കിറിലെ ശാന്തിതീരം വൈദ്യൂതിശ്മശാനത്തില്‍ സംസ്‌കരിച്ചു. ശനിയാഴ്ചയാണ് അയല്‍ക്കാരന്റെ പുരയിടത്തിലെ മരത്തില്‍ തൂങ്ങിയനിലയില്‍ സുബിന്റെ മൃതദേഹം പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച മത്തായിപ്പാറ എംസി കവലയ്ക്ക് സമീപം ഭാര്യയായ രജനിയെ സുബിന്‍ കന്പിവടികൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഇയാള്‍ ഒളിവില്‍ പോയിരുന്നു.

എല്ലാ തെളിവുകളുടേയും അടിസ്ഥാനത്തില്‍ സുബിനാണ് രജനിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. സംഭവത്തിനുശേഷം ഒളിവില്‍പ്പോയ സുബീഷിനായി പ്രത്യേകസംഘം തന്നെ രൂപവത്കരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവം നടന്ന അന്നുതന്നെ സുബിന്‍ തമിഴ്‌നാട്ടിലേക്ക് കടന്നിരുന്നു. അവിടേക്ക് വ്യാപിപ്പിച്ചതോടെ വ്യാഴാഴ്ച സുബിന്‍ തിരിച്ച് നാട്ടിലെത്തിയതായി പോലീസിന് വിവരം കിട്ടി.

തുടര്‍ന്ന് നാട്ടുകാരുടെ സഹകരണത്തോടെ നടത്തിയ തിരച്ചിലിലാണ് സുബിന്റെ മൃതദേഹം പോലീസ് കണ്ടെത്തിയത്. പോലീസ് പിടികൂടുമെന്ന് ഉറപ്പായതോടെ സുബിന്‍ ജീവനൊടുക്കുകയായിരുന്നുയെന്നാണ് പോലീസിന്റെ നിഗമനം. രജനികൊല്ലപ്പെട്ട ശേഷം കുട്ടികള്‍ ചീന്തലാര്‍ ഇഞ്ചിമലയിലെ രജനിയുടെ വീട്ടില്‍ മുത്തശ്ശിയുടെ സംരക്ഷണയിലാണ് കഴിയുന്നത്.