പത്തനംതിട്ട: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ് ഉണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് രഞ്ജിത ഗോപകുമാരന്റെ സഹോദരന്‍ രതീഷ് ഇന്ന് പുല്ലാട്ടെ വീട്ടിലെത്തും. രാവിലെ കോഴിക്കോട് വിമാനം ഇറങ്ങിയശേഷം ആയിരിക്കും പുല്ലാട്ടെ വീട്ടിലേക്ക് സഹോദരന്‍ എത്തുക. വിദേശത്തെ ജോലി സ്ഥലത്തുനിന്നാണ് സഹോദരന്‍ രതീഷ് നാട്ടിലേക്ക് എത്തുന്നത്. രഞ്ജിതയുടെ സഹോദരങ്ങളായ രഞ്ജിത്തും രതീഷും പിന്നീട് അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് പോകും.

തിരുവല്ല തഹസില്‍ദാറില്‍ നിന്ന് രേഖകള്‍ കൈപ്പറ്റിയശേഷമായിരിക്കും അഹമ്മദാബാദിലേക്ക് യാത്ര തിരിക്കുക. ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം രഞ്ജിതയുടെ മൃതദേഹം നാട്ടിലേയ്ക്ക് എത്തിക്കും. ആഗ്രഹങ്ങളൊക്കെയും പാതിവഴിയില്‍ ബാക്കി വച്ചാണു രഞ്ജിതയുടെ വേര്‍പാട്. ഈ മാസം പാലുകാച്ചല്‍ നടത്തി ഓണത്തിനു താമസം തുടങ്ങേണ്ടിയിരുന്ന പുതിയ വീട്ടിലേക്കെത്തുക രഞ്ജിതയുടെ ചേതനയറ്റ ശരീരമാകും.

ഇന്നലെ വൈകിട്ടോടെ മരണം സ്ഥിരീകരിച്ചെങ്കിലും ആ വിവരം മക്കളായ ഇന്ദുചൂഡനെയും ഇതികയെയും അറിയിച്ചിരുന്നില്ല. അമ്മ കയറിയ വിമാനം അപകടത്തില്‍പ്പെട്ടതറിഞ്ഞ് അലറിക്കരഞ്ഞ മക്കളെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ ഉരുകുകയായിരുന്നു ആ വീട്ടിലേക്ക് എത്തിയവര്‍. ആള്‍കൂട്ടം വീട്ടിലേക്ക് എത്തിയതോടെ മക്കള്‍ ദുരന്തവാര്‍ത്ത അറിഞ്ഞു.

5 വര്‍ഷം മുന്‍പ് മസ്‌കത്തിലേക്ക് പോയ രഞ്ജിത അധികം വൈകാതെ മക്കളെയും ഒപ്പം കൂട്ടിയിരുന്നു. ഒരു വര്‍ഷം മുന്‍പാണ് കുടുംബവീടിനു സമീപം പുതിയ വീടിനു തറക്കല്ലിടുന്നത്. അതിനിടെ യുകെയില്‍ ജോലി കിട്ടിയപ്പോള്‍ മക്കളുമായി നാട്ടിലെത്തി. ഇവരെ പുല്ലാട് ശ്രീവിവേകാനന്ദ ഹൈസ്‌കൂളിലും ഇരവിപേരൂര്‍ ഒഇഎം സ്‌കൂളിലും ചേര്‍ത്ത് അമ്മ തുളസിക്കുട്ടിക്കൊപ്പം നിര്‍ത്തി മടങ്ങി. വീടുപണി തീര്‍ത്ത് എത്രയും വേഗം അമ്മയ്ക്കും മക്കള്‍ക്കുമൊപ്പം നില്‍ക്കാന്‍ നാളുകളെണ്ണി കാത്തിരിക്കുകയായിരുന്നു രഞ്ജിത.

രഞ്ജിത ഒമാനില്‍ സ്റ്റാഫ് നഴ്‌സായി ജോലി നോക്കിയത് 9 വര്‍ഷത്തോളമാണ്. ഒരു വര്‍ഷം മുന്‍പാണ് യുകെയിലേക്ക് പോയത്. നാലുദിവസത്തെ അവധിക്ക് നാട്ടിലെത്തി മടങ്ങുമ്പോഴാണ് ദാരുണമായ അപകടം സംഭവിച്ചത്. ഒമാനിലെ സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു രഞ്ജിത. സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗത്തിലും വിഐപി വിഭാഗത്തിലും രഞ്ജിത നായര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. രഞ്ജിതയുടെ അമ്മയും രണ്ടു മക്കളും സലാലയില്‍ ഉണ്ടായിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് സലാലയിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് രഞ്ജിതയും മക്കളും അമ്മയും നാട്ടിലേക്ക് പോയത്. നാട്ടില്‍ നിന്നും പിന്നീട് ഓഗസ്റ്റ് മാസം ജോലിക്കായി യുകെയിലേക്ക് പോയി. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതോടെയാണ് രഞ്ജിത മക്കളെയും അമ്മയെയും നാട്ടിലേക്ക് കൊണ്ടുവന്നത്. തുടര്‍ന്ന് മക്കളെ നാട്ടിലെ സ്‌കൂളില്‍ ചേര്‍ക്കുകയും ചെയ്തു. സലാലയില്‍ ഏവര്‍ക്കും പ്രിയപ്പെട്ടവളായിരുന്നു രഞ്ജിതയെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.

യുകെയിലെ പോര്‍ട്‌സ്മൗത്ത് ഹോസ്പിറ്റല്‍സ് യൂണിവേഴ്‌സിറ്റി എന്‍എച്ച്എസ് ട്രസ്റ്റിന്റെ ക്വീന്‍ അലക്‌സാന്ദ്ര ഹോസ്പിറ്റലിലെ കാര്‍ഡിയോളജി സി 6 യൂണിറ്റില്‍ 2024 ഓഗസ്റ്റിലാണ് നഴ്‌സായി രഞ്ജിത ജോലിയില്‍ പ്രവേശിക്കുന്നത്. യുകെയില്‍ എത്തി ഒരു വര്‍ഷം പൂര്‍ത്തിയാകാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കെ അപ്രതീക്ഷിതമായ വിട വാങ്ങല്‍ പോര്‍ട്‌സ്മൗത്തിലെ മലയാളികളായ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും തീരാവേദനയായി മാറിയിരിക്കുകയാണ്.

ഒമാനിലെത്തി 4 വര്‍ഷത്തിന് ശേഷം നാട്ടില്‍ വെച്ച് എഴുതിയ പിഎസ്സി ടെസ്റ്റ് വഴി നഴ്‌സായി കോഴഞ്ചേരി താലൂക്ക് ആശുപത്രിയില്‍ ജോലി ലഭിച്ചിരുന്നു. മൂന്ന് മാസം ജോലി ചെയ്ത ശേഷം 5 വര്‍ഷത്തെ അവധിയെടുത്താണ് ഒമാനില്‍ മടങ്ങിയെത്തി വീണ്ടും ജോലിക്ക് കയറിയത്. കഴിഞ്ഞ വര്‍ഷം എന്‍എച്ച്എസ് നഴ്‌സ് ആയി ജോലി ലഭിച്ചപ്പോള്‍ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ക്കായി യുകെയില്‍ എത്തുകയായിയുന്നു.