കണ്ണൂര്‍: കായലോടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍ സുഹൃത്തിന്റെ മൊഴിയെടുക്കാന്‍ പൊലീസ്. ആണ്‍സുഹൃത്തിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുക. പിടിയിലായ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആള്‍ക്കൂട്ട വിചാരണയിലും മര്‍ദ്ദനത്തിലും നേരിട്ട് പങ്കെടുത്തവരാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. തന്റെ മരണവുമായി ആണ്‍ സുഹൃത്തിന് യാതൊരു ബന്ധവുമില്ല എന്നും പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ആത്മഹത്യയില്‍ ആണ്‍ സുഹൃത്തിനെ പ്രതിയാക്കില്ല. റസീന ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടന്നത് സദാചാര ഗുണ്ടായിസം തന്നെയെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ആണ്‍ സുഹൃത്ത് പരാതി നല്‍കിയാല്‍ അടിപിടിക്കും കേസെടുക്കും. ഇത് കൊലപാതക ശ്രമമായി മാറുകയും ചെയ്യും. ഇതിനിടെയാണ് പ്രതികളെ രക്ഷിക്കുന്ന വിശദീകരണവുമായി റസീനയുടെ ഉമ്മ എത്തിയത്. എന്നാല്‍ ആത്മഹത്യാ കുറിപ്പ് ഉമ്മയുടെ വാദങ്ങള്‍ക്ക് എതിരാണ്. ആ സാഹചര്യത്തിലാണ് റസീനയുടെ മരണത്തെ താലിബാനിസത്തോട് ഉപമിച്ച് സിപിഎം കേന്ദ്ര കമ്മറ്റി അംഗം പികെ ശ്രീമതി എത്തുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ കൂടി പൊലീസ് സംശയിക്കുന്നുണ്ട്. റസീനയുടെ ആത്മഹത്യാക്കുറിപ്പില്‍ നിന്നുമാണ് മൂന്ന് പ്രതികളിലേക്ക് എത്തിയത്. പ്രതികള്‍ എസ്ഡിപിഐ ഓഫീസില്‍ ആണ്‍സുഹൃത്തിനെയെത്തിച്ച് ചോദ്യം ചെയ്തതായും അഞ്ച് മണിക്കൂറാണ് പ്രതികള്‍ ആണ്‍ സുഹൃത്തിനെ ചോദ്യം ചെയ്തതെന്നും പൊലീസ് പറഞ്ഞു. അതേസമയം സംഭവം നടന്ന ദിവസം റസീന വിഷമത്തില്‍ ആയിരുന്നുവെന്ന് പിതാവ് മുഹമ്മദ് പ്രതികരിച്ചു. ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നില്ലെന്നും ആരോടും മിണ്ടുന്നില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്താണ് സംഭവിച്ചത് എന്ന് തന്നോട് പറഞ്ഞിട്ടില്ല. സംഭവം നടക്കുമ്പോള്‍ കുറെ പേര്‍ അവിടെയുണ്ടായിരുന്നു എന്നാണ് വിവരമെന്നും പിതാവ് പറഞ്ഞു. പിടിയിലായവര്‍ തങ്ങളുടെ ബന്ധുക്കള്‍ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിന് ശേഷമാണ് ആണ്‍ സുഹൃത്താണ് കൊലയ്ക്ക് കാരണമെന്ന് റസീനയുടെ ഉമ്മ വിശദീകരിച്ചത്. പക്ഷേ ആത്മഹത്യാ കുറിപ്പില്‍ എല്ലാം വ്യക്തതയോടെ തന്നെ റസീന എഴുതി വച്ചത് പ്രതികള്‍ക്ക് വിനയായി മാറും. വളരെ വിശദമായ കുറിപ്പാണ് റസീന എഴുതിയത്.

റസീനയെ ചൊവ്വാഴ്ചയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പറമ്പായി സ്വദേശികളായ എംസി മന്‍സിലില്‍ വി സി മുബഷീര്‍, കണിയാന്റെ വളപ്പില്‍ കെ എ ഫൈസല്‍, കൂടത്താന്‍കണ്ടി ഹൗസില്‍ വി കെ റഫ്നാസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ജയിലിലാണ്. അതിനിടെ ഇവരെ കേസില്‍ നിന്നും രക്ഷിക്കാനും നീക്കമുണ്ട്. ഞായറാഴ്ച വൈകുന്നേരം യുവതി കായലോട് അച്ചങ്കര പള്ളിക്ക് സമീപം കാറിനരികില്‍ ആണ്‍സുഹൃത്തിനോട് സംസാരിച്ചു നില്‍ക്കുന്നത് ഇവര്‍ ചോദ്യം ചെയ്തിരുന്നു. ശേഷം യുവതിയെ വീട്ടിലേക്ക് തിരിച്ചയച്ച ശേഷം മയ്യില്‍ സ്വദേശിയായ ആണ്‍ സുഹൃത്തിനെ അഞ്ച് മണിക്കൂറോളം കൂട്ടവിചാരണ നടത്തി മൊബൈല്‍ ഫോണും ടാബും പിടിച്ചെടുത്തിരുന്നു. പിന്നീട് ഇരുവരുടെയും ബന്ധുക്കളെ വിളിച്ച് വരുത്തി. രാത്രി വൈകിയാണ് യുവാവിനെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചത്. അപ്പോഴും യുവാവിന്റെ കൈയ്യില്‍ നിന്ന് പിടിച്ചെടുത്ത ടാബും മൊബൈല്‍ ഫോണും വിട്ടുനല്‍കാന്‍ സംഘം തയ്യാറായില്ല. പ്രതികളില്‍ നിന്ന് പിന്നീട് ഇവ രണ്ടും പോലീസ് കണ്ടെത്തി. ഇതും സാദാചാര ഗുണ്ടായിസത്തിന് തെളിവാണ്.

വിവരശേഖരണത്തിനായി യുവതിയുടെ സുഹൃത്തിന്റെ വീട്ടില്‍ പൊലീസ് എത്തിയെങ്കിലും നേരില്‍ കാണാനോ ഫോണില്‍ ബന്ധപ്പെടാനോ കഴിഞ്ഞില്ല. ഞായറാഴ്ച കായലോട് അച്ചങ്കര പള്ളിക്കുസമീപം മയ്യില്‍ സ്വദേശിയായ സുഹൃത്തുമായി കാറിനരികില്‍ യുവതി സംസാരിക്കുമ്പോഴാണ് അഞ്ചംഗ സദാചാരഗുണ്ടാസംഘം എത്തിയത്. യുവാവിനെ ചോദ്യംചെയ്യുകയും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി മര്‍ദിക്കുകയും ചെയ്തു. മൊബൈല്‍ഫോണും ടാബും പിടിച്ചെടുത്തു. സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചാരണവുമുണ്ടായി. ഇതിന്റെ മനോവിഷമത്തില്‍ ചൊവ്വാഴ്ച രാവിലെയാണ് യുവതി വീട്ടില്‍ തൂങ്ങിമരിച്ചത്. യുവതിയുടെ വസ്ത്രത്തിനുള്ളില്‍നിന്ന് ലഭിച്ച ആത്മഹത്യക്കുറിപ്പാണ് നിര്‍ണ്ണായകമായത്.

കണ്ണൂര്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിരോധിത മത തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്ന രഹസ്യവിവരം സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിട്ടും പൊലിസ് അവഗണിച്ചുവെന്നും ആരോപണമുണ്ട്. കണ്ണൂര്‍ കായലോട് പറമ്പായിയില്‍ സദാചാര പൊലിസ് ചമഞ്ഞ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ആള്‍ക്കൂട്ട വിചാരണ നടത്തിയതിനെ തുടര്‍ന്ന് ഭര്‍തൃമതിയായ റസീന ജീവനൊടുക്കിയതിനെ തുടര്‍ന്നാണ് പോപ്പുലര്‍ ഫ്രണ്ട് സാന്നിദ്ധ്യം ചര്‍ച്ചയായത്. സോഷ്യല്‍ മീഡിയ സുഹൃത്തിനോട് റോഡരികില്‍ നിന്ന് നിര്‍ത്തിയിട്ട കാറിനടുത്ത് നിന്ന് സംസാരിക്കവെയാണ് സദാചാര പൊലിസ് ചമഞ്ഞെത്തിയ എസ്.ഡി.പി ഐ പ്രവര്‍ത്തകര്‍ യുവതിയെയും ആണ്‍ സുഹൃത്തിനെയും ബന്ദിയാക്കി പരസ്യവിചാരണ നടത്തിയത്. മയ്യില്‍ സ്വദേശിയായ യുവാവിനെ ബലപ്രയോഗത്തിലൂടെയും ഭീഷണിയുടെയും കാര്‍ഷിക നഴ്‌സറിയുടെ മൈതാനത്ത് കൊണ്ടുപോവുകയും മൊബൈല്‍ ഫോണും ടാബ്ലെറ്റും തട്ടിപറിച്ചെടുക്കുകയും ചെയ്തു.

യുവതി - യുവാക്കളുടെ ബന്ധുക്കളെ വിവരമറിയിച്ചു വരുത്തുകയും താക്കീത് നല്‍കുകയും ചെയ്തു. റസീന യുടെ വിദേശത്തുള്ള ഭര്‍ത്താവിനെയും ബന്ധുക്കളെയും വസ്തുതാപരമല്ലാത്ത അപവാദ കഥകള്‍ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ പറഞ്ഞു പരത്തുകയും ചെയ്തു. ഇതിന്റെ അപമാനത്തിലാണ് റസീന കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രി പറമ്പായിയിലെ വീട്ടില്‍ ജീവനൊടുക്കിയത്. തന്റെ കുടുംബം തകരുമെന്ന ഭീതി ഇവര്‍ക്കുണ്ടായിരുന്നുവെന്ന് ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞിരുന്നു. ആത്മഹത്യ കുറിപ്പില്‍ തന്നെ മൃഗീയമായി ഭീഷണിപ്പെടുത്തുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്ത എസ്. ഡി. പി. ഐ പ്രവര്‍ത്തകരുടെ പേര് വ്യക്തമായി എഴുതി വെച്ചതിനെ തുടര്‍ന്നാണ് പിണറായി പൊലിസ് മൂന്ന് പേരെ അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്.