തിരുവനന്തപുരം: കൂത്തുപറമ്പ് കേസിലെ പ്രതിയായിരുന്ന രവതാ ചന്ദ്രശേഖര്‍ കേരളാ പോലീസ് മേധാവിയാകുന്നു. ഇത് പുതിയ വിവാദമാകുന്നു. പി ജയരാജന്‍ പലതും പറയുന്നു. അതിലൊന്ന് രവതയും നിഥിന്‍ അഗര്‍വാളും സിപിഎം വിരുദ്ധരാണെന്ന് പറയുന്നുണ്ട്. പക്ഷേ സര്‍ക്കാര്‍ മെറിറ്റ് നോക്കി തീരുമാനം എടുത്തു. അതില്‍ വിവാദം വേണ്ടെന്ന് പി ജയരാജന്‍ പറയുമ്പോഴും 'കൂത്തുപറമ്പിലെ' ഓര്‍മ്മകുത്തായി അത് മാറുന്നു. അതിനിടെ രവതയെ ന്യായീകരിക്കാനുള്ള ക്യാപ്‌സ്യൂളും അണിയറയില്‍ തയ്യറാണ്. കുത്തു പറമ്പ് അന്വേഷണകമ്മീഷന്റെ റിപ്പോര്‍ട്ടാണ് ഇതിന് ആയുധമാക്കുന്നത്. ഈ കണ്ടെത്തലുകളില്‍ ചില വസ്തുതകളുണ്ട്. അതുപയോഗിച്ച് സിപിഎം അണികളെ തൃപ്തിപ്പെടുത്താനാകും സര്‍ക്കാര്‍ ശ്രമിക്കുക.

പോലീസ് മേധാവിയെ നിയമിച്ചതിന് പിന്നാലെ പി ജയരാജന്‍ സര്‍ക്കാരിനെ വെട്ടിലാക്കുന്ന ചില പരാമര്‍ശമാണ് നടത്തിയത്. രക്തസാക്ഷി റോഷന്റെ പേരടക്കം പറഞ്ഞായിരുന്നു പ്രതികരണം. ഇതൊരു ഒളിയമ്പായി പിണറായി അനുകൂലികള്‍ കാണുന്നുണ്ട്. രവതാ ചന്ദ്രശേഖറിന്റെ സര്‍ക്കാര്‍ തീരുമാനം മെറിറ്റിന്റെ അടിസ്ഥാനത്തിലാണെന്നും നിഥിന്‍ അഗര്‍വാള്‍ സിപിഎമ്മുകാരെ തല്ലിച്ചതച്ചയാള്‍ ആണെന്നും പിജെ പറയുന്നു. യോഗേഷ് ഗുപ്തയെ ഒഴിവാക്കിയത് എന്തിനെന്ന് സര്‍ക്കാരിനോട് ചോദിക്കണമെന്നും പിജെ പറയുന്നുണ്ട്. അതായത് കണ്ണൂരിലെ സഖാക്കളോട് ക്രൂരത കാട്ടിയവരെ മാത്രം പോലീസ് മേധാവിയായി പരിഗണിച്ചതാണ് ചോദ്യം ചെയ്യപ്പെടുന്നത്. എന്തുകൊണ്ട് അഴിമതിക്കെതിരെ ഉറച്ച നിലപാട് എടുത്ത യോഗേഷിനെ കണ്ടില്ലെന്ന് നടിച്ചുവെന്ന ചോദ്യമാണ് ജയരാജന്‍ പരോക്ഷമായി ഉയര്‍ത്തുന്നത്.

1994ല്‍ 5 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കൂത്തുപറമ്പ് വെടിവയ്പ് കേസില്‍ പ്രതിയായിരുന്ന റവതാ ചന്ദ്രശേഖറിനെ 2012ലാണ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. അന്ന് ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരെ മൊഴി നല്‍കിയതുമായി ബന്ധപ്പെട്ട് സിപിഎമ്മിന് രവതയോട്ു നീരസമുണ്ടായിരുന്നു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ആസന്നമായിരിക്കെ ഏറ്റവും വിശ്വസ്തനായ ഒരാളെ പൊലീസ് മേധാവി സ്ഥാനത്തേക്കു നിയോഗിക്കാനാണ് സര്‍ക്കാര്‍ താല്‍പര്യപ്പെട്ടത്. എന്നാല്‍ യു പി എസ് സി തയ്യാറാക്കിയ പട്ടികയില്‍ അത്തരത്തില്‍ ആരും ഉണ്ടായില്ല. ഇതോടെ രവതയെ നിയോഗിക്കാന്‍ പിണറായി സര്‍ക്കാര്‍ നിര്‍ബന്ധിതമാകുകയായിരുന്നു. നിഥിന്‍ അഗര്‍വാളിനെ പിണറായിയ്ക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല. അഴിമതിക്കെതിരെ നിലപാട് എടുത്ത യോഗേഷ് ഗുപ്തയെ ഒഴിവാക്കാനും തീരുമാനിച്ചു. ഇതോടെ കൂത്തുപറമ്പില്‍ ആരോപണ സ്ഥാനത്ത് നിന്ന രവതയെ പോലീസ് മേധാവിയുമാക്കി.

'കൂത്തുപറമ്പ് വെടിവെപ്പ്: എന്താണ് യാഥാര്‍ത്ഥ്യം? അന്വേഷണ 'കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം (സംക്ഷിപ്തം)' എന്ന പേരിലാണ് പബ്ളിക് റിലേഷന്‍സ് വകുപ്പ് പരസ്യം പത്രങ്ങള്‍ക്ക് നല്‍കിയിരുന്നു. ആ പരസ്യത്തില്‍ എഎസ്പി രവാതയുടെ ഉത്തരവാദിത്വം അത് എത്രത്തോളം? എന്ന തലക്കെട്ടില്‍ വിവരിച്ചിരിക്കുന്നത് ഇങ്ങനെയാണ്: 'എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ വെടിവെക്കാനുള്ള ഉത്തരവ് നടപ്പിലാക്കിയത് എഎസ്പി ആര്‍എ ചന്ദ്രശേഖറായിരുന്നു. വെടിവെപ്പിന്റെ കാര്യത്തില്‍ അതിന് തുനിയണമോ വേണ്ടായോ എന്നതില്‍ തീരുമാനം എടുക്കേണ്ട ചുമതല എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനാണ്.

ഈ സംഭവത്തില്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഉണ്ടായിരുന്നു. അദ്ദേഹം ആവശ്യമായ ഉത്തരവ് നല്‍കുകയും ചെയ്തു. എ എസ് പി എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ഉത്തരവ് നടപ്പാക്കുകയാണ് ചെയ്തത്. സംഭവത്തിന് രണ്ട് ദിവസം മുമ്പ് ചുമതലയേറ്റ പരിചയം കുറഞ്ഞ ജുനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് എഎസ്പി. എന്നതിനാല്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായ ചില്ലറ വീഴ്ചകള്‍ പൊറുക്കാവുന്നതാണ് .അതുകൊണ്ട് 'അദ്ദേഹത്തിന്റെ ചുമലില്‍ ഉത്തരവാദിത്തം ഏറ്റിവെക്കാന്‍ കാരണമൊന്നും കാണുന്നില്ല.'

വെടിവെപ്പില്‍ രവാതയ്ക്ക് കാര്യമായ റോള്‍ ഇല്ലായെന്ന് പരാമര്‍ശനം ഉണ്ടായിരുന്നെങ്കിലും കേസ് സംബന്ധിച്ച് അദ്ദേഹം കോടതിയില്‍ നല്‍കിയ മൊഴിയെ ചൊല്ലി ഡിവൈഎഫ്ക്കാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. കൂത്തുപറമ്പില്‍ അര്‍ബന്‍ ബാങ്ക് ശാഖ ഉദ്ഘാടനത്തിന് എത്തിയ മന്ത്രി എംവി രാഘവനെ തടയാനെത്തിയ ഡിവൈഎഫ്ഐ നേതാക്കള്‍ 'എം.വി. രാഘവനെ ഞങ്ങള്‍ വിടില്ല, മന്ത്രി എന്‍ രാമകൃഷ്ണനെ ഒഴിവാക്കും' എന്നു തന്നോടു പറഞ്ഞതായി രവാത ചന്ദ്രശേഖര്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. അവരില്‍ തിരിച്ചറിഞ്ഞ എം സുരേന്ദ്രന്‍, പനോളി വല്‍സന്‍, എംവി ജയരാജന്‍ തുടങ്ങി എട്ടുപേരുടെ വിവരങ്ങളാണ് എഫ്ഐആറില്‍ ചേര്‍ത്തതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിന്റെ നിര്‍ദേശപ്രകാരമാണു വെടിവച്ചതെന്നും മൊഴി നല്‍കി. ഈ മൊഴികളെല്ലാം അന്നത്തെ ഭരണകക്ഷിയായ സിപിഎമ്മിനെ ചൊടിപ്പിച്ച സംഭവങ്ങളാണ്. 2012ല്‍ കേരള ഹൈക്കോടതി രവാഡ ചന്ദ്രശേഖറിനെ കുത്തുപറമ്പ് കേസില്‍ നിന്ന് കുറ്റവിമുക്തനാക്കി. ഈ സാഹചര്യം ഉയര്‍ത്തിയാകും രവതയെ ഇനി സിപിഎമ്മും പാര്‍ട്ടിയും പ്രതിരോധിക്കുക.