തിരുവനന്തപുരം: വികസന പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നതിലെ വീഴ്ചയും ചുവപ്പുനാടകളും കേരളത്തിന് വന്‍ തിരിച്ചടിയാകുന്നു. കൊല്ലം ഇ.എസ്.ഐ. ആശുപത്രി, മെഡിക്കല്‍ കോളേജ് ആയി ഉയര്‍ത്താനുള്ള പദ്ധതി നഷ്ടമായതിന് പിന്നാലെ, കാസര്‍ഗോഡ് കേന്ദ്ര സര്‍വ്വകലാശാലയുടെ തിരുവനന്തപുരം ക്യാമ്പസും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഒരു വര്‍ഷമായി തുടരുന്ന ഫയല്‍ സ്തംഭനം മൂലം ക്യാമ്പസ് തന്നെ നിര്‍ത്തലാക്കുന്നതിനെക്കുറിച്ച് സര്‍വ്വകലാശാല ആലോചിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

കേന്ദ്ര സര്‍വകലാശാലയുടെ തിരുവനന്തപുരം ക്യാമ്പസിനായി ഭൂമി അനുവദിക്കുന്ന ഫയല്‍ ഒരു വര്‍ഷമായി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പക്കല്‍ കെട്ടിക്കിടക്കുന്നതാണ് പുതിയ വിവാദത്തിന് വഴിതെളിച്ചിരിക്കുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ അനുമതിപത്രം നല്‍കാത്തതിനാല്‍ ഒരു മെഡിക്കല്‍ കോളേജ് നഷ്ടമായതിന്റെ നാണക്കേട് നിലനില്‍ക്കെയാണ്, തലസ്ഥാനത്തെ ക്യാമ്പസ് തന്നെ നിര്‍ത്തലാക്കുന്നതിനെക്കുറിച്ച് സര്‍വകലാശാല ആലോചിക്കുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.

തിരുവനന്തപുരം നെടുമങ്ങാട് മണ്ഡലത്തിലെ അണ്ടൂര്‍ക്കോണത്ത് അഞ്ചേക്കര്‍ ഭൂമി പാട്ടത്തിന് നല്‍കാന്‍ റവന്യൂ വകുപ്പ് ശുപാര്‍ശ നല്‍കിയിരുന്നതാണ്. ധനവകുപ്പ് ഈ ഫയല്‍ തുടര്‍ നടപടികള്‍ക്കായി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറിയെങ്കിലും മന്ത്രിയുടെ അനുമതി ലഭിക്കാതെ ഫയല്‍ ചലനമറ്റ നിലയിലാണ്. സാധാരണഗതിയില്‍ കേന്ദ്ര സര്‍വകലാശാലാ ക്യാമ്പസിന് ഭൂമി വിട്ടുകൊടുക്കുന്നതില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമില്ല എന്നിരിക്കെ, ബോധപൂര്‍വമായ കാലതാമസമാണ് ഇവിടെ നടക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. സെക്രട്ടേറിയറ്റിലെ ഫയല്‍ നീക്കങ്ങള്‍ പരിശോധിച്ചാല്‍ സര്‍ക്കാരിന് ഈ പദ്ധതിയിലുള്ള താല്പര്യക്കുറവ് വ്യക്തമാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

നിലവില്‍ പ്രതിമാസം 15 ലക്ഷം രൂപയോളം വാടക നല്‍കിയാണ് താല്‍ക്കാലിക കെട്ടിടത്തില്‍ ഈ ക്യാമ്പസ് പ്രവര്‍ത്തിക്കുന്നത്. സ്ഥലപരിമിതി മൂലം നാലുവര്‍ഷ ബിരുദ കോഴ്സുകളില്‍ വെറും ഒരു വിഷയം മാത്രമാണ് ഇവിടെ അനുവദിച്ചിട്ടുള്ളത്. സ്വന്തമായി ക്യാമ്പസ് ലഭിക്കുകയാണെങ്കില്‍ കൂടുതല്‍ നൂതന പഠന ഗവേഷണ കോഴ്സുകള്‍ ആരംഭിക്കാന്‍ സര്‍വകലാശാലയ്ക്ക് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ഭൂമി ലഭിക്കാന്‍ ഇനിയും വൈകുകയാണെങ്കില്‍ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനായി തലസ്ഥാനത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ മുഖ്യമന്ത്രിയെ കത്തിലൂടെ അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശേഷിയുള്ള ഇത്തരം പദ്ധതികള്‍ രാഷ്ട്രീയമോ ഭരണപരമോ ആയ കാരണങ്ങളാല്‍ തടയപ്പെടുന്നത് വിദ്യാര്‍ത്ഥികളോടുള്ള വെല്ലുവിളിയാണെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ആരോപിക്കുന്നു. മെഡിക്കല്‍ കോളേജ് വിഷയത്തില്‍ സംഭവിച്ച വീഴ്ച കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയുടെ കാര്യത്തിലും ആവര്‍ത്തിക്കാതിരിക്കാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നാണ് ഉയരുന്ന ആവശ്യം. വികസന വിരുദ്ധമായ ഇത്തരം നിലപാടുകള്‍ യുവാക്കള്‍ക്കും സംരംഭകര്‍ക്കും സംസ്ഥാനത്തോടുള്ള വിശ്വാസം തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കൂ എന്ന മുന്നറിയിപ്പും ഈ സംഭവവികാസങ്ങള്‍ നല്‍കുന്നു.