കൊച്ചി: ചാനല്‍ ചര്‍ച്ചകളില്‍ ബിജെപിയുടെ മുഖമാണ് സംസ്ഥാന വൈസ് പ്രസിഡന്റായ അഡ്വ.ബി ഗോപാലകൃഷ്ണന്‍. മുന്‍ ആരോഗ്യമന്ത്രിയും സിപിഎം നേതാവുമായ പി കെ ശ്രീമതിക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തില്‍ ബി ഗോപാലകൃഷ്ണന്‍ പരസ്യമായി മാപ്പ് പറഞ്ഞത് വ്യാഴാഴ്ച വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഈ വാര്‍ത്തയുമായി ബന്ധപ്പെട്ട് ബി ഗോപാലകൃഷ്ണന്‍ മാധ്യമങ്ങളോട് സംസാരിക്കവേ, റിപ്പോര്‍ട്ടര്‍ ടിവി ലൈവില്‍ ബിജെപി നേതാവിനെ വിശേഷിപ്പിച്ചത് 'ഒട്ടകം ഗോപാലന്‍' എന്നായിരുന്നു. 'ഒട്ടകം ഗോപാലന്‍ മാധ്യമങ്ങളോട്' എന്നായിരുന്നു തലവാചകം.

പല ബിജെപി നേതാക്കളും ഇതിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്തിട്ട് ശക്തമായ പ്രതിഷേധം അറിയിച്ചതോടെ റിപ്പോര്‍ട്ടര്‍ ടിവി പോസ്റ്റ് മുക്കി. പോസ്റ്റ് മുക്കിയെങ്കിലും നിരവധി ബിജെപി അനുയായികള്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയുടെ തന്തയില്ലായ്മയ്ക്ക് എതിരെ ശക്തമായി പ്രതികരിക്കണമെന്നും പ്രതിഷേധിക്കണമെന്നും ഒരാള്‍ കുറിച്ചു. തനി തോന്ന്യവാസമെന്നും നേതൃത്വം ഇടപെടണമെന്നും മറ്റുചിലര്‍ ആവശ്യപ്പെട്ടു. ഇതുചെയ്ത ആള്‍ റിപ്പോര്‍ട്ടര്‍ ടിവിയില്‍ ഉള്ളിടത്തോളം കാലം ആ സ്ഥാപനവുമായി സഹകരിക്കരുതെന്നും കുറിച്ചവരുണ്ട്.

സംഭവം വിവാദമായതോടെ, റിപ്പോര്‍ട്ടര്‍ ടിവി തെറ്റായ പരാമര്‍ശത്തിന് ഖേദം പ്രകടിപ്പിച്ചു. 'ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി ഗോപാലകൃഷ്ണന്റെ വാര്‍ത്താ സമ്മേളനത്തെക്കുറിച്ച് തെറ്റായ പരാമര്‍ശം വന്നതില്‍ ഖേദിക്കുന്നു'- റിപ്പോര്‍ട്ടര്‍ ടിവി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.




സോഷ്യല്‍ മീഡിയകളിലെ രാഷ്ട്രീയ ചര്‍ച്ചകളിലൂടെ ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന് ട്രോളന്മാര്‍ നല്‍കിയ പേരാണ് ഒട്ടകം. എന്നാല്‍ ആ പേര് വന്നതിന് പിന്നിലെ കഥ ബി. ഗോപാലകൃഷ്ണന്‍ തന്നെ നേരത്തെ പറഞ്ഞിരുന്നു, ഒരു ടെലിവിഷന്‍ ചര്‍ച്ചക്കിടെ 'മക്കയില്‍ ഒട്ടക ഇറച്ചി നിരോധിച്ചു' എന്നത്, 'സൗദി അറേബ്യയില്‍ ഒട്ടക ഇറച്ചി നിരോധിച്ചു' എന്ന് നാക്ക് പിഴ കൊണ്ട് പറഞ്ഞതാണ് പിന്നീട് വലിയ ട്രോളുകള്‍ക്ക് കാരണമായതെന്ന് ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു. എന്നാല്‍ പരിഹാസങ്ങളെയും ട്രോളുകളെയും അവഗണിക്കാരാണ് പതിവെന്നും ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

ബി. ഗോപാലകൃഷ്ണന്റെ വാക്കുകള്‍:

ഒട്ടകത്തിനെ മക്കയില്‍ നിരോധിച്ചിരുന്നു. അതിന്റെ ഒരു റിപ്പോര്‍ട്ട് എന്റെ കൈയ്യിലുണ്ട്. മക്കയിലെ ഒരു വിശിഷ്ട മൃഗം എന്ന നിലയില്‍ അവിടെ ഒട്ടകത്തെ അറുക്കാന്‍ പാടില്ല. ഞാന്‍ ആ ഒരു സമയത്ത് അക്കാദമിക്കലായ ഒരു റിപ്പോര്‍ട്ടുമായിട്ടാണ് ടെലിവിഷന്‍ ചര്‍ച്ചക്ക് പോകുന്നത്. ക്യൂബയിലും പശുവിന് വലിയ പ്രാധ്യാനമുണ്ട്. ഈ രണ്ട് കാര്യങ്ങളാണ് പറഞ്ഞത്. ഞാനീ മക്ക എന്ന് പറയുന്നതിന് പകരം സൗദി അറേബ്യ എന്ന് പറഞ്ഞു പോയി. അപ്പോള്‍ സൗദി അറേബ്യയില്‍ ഒട്ടകത്തിനെ അറുക്കില്ലല്ലോ എന്ന് പറഞ്ഞു. ഞാനീ സ്പീഡില്‍ പറയുന്നതല്ലേ, വളരെ ഫാസ്റ്റ് ആയിട്ട് പറയുമ്പോള്‍.....അത് മാത്രമല്ല, അപ്പുറത്ത് റഹീമും, ഇപ്പുറത്ത് ശബരീനാഥും മുകളില്‍ ആങ്കറും രാഷ്ട്രീയ നിരീക്ഷകരും എല്ലാവരും കൂടെ ബിജെപിയെ അറ്റാക്ക് ചെയ്യുകയല്ലേ. അപ്പോള്‍ നമ്മള് ഇവര്‍ക്ക് എല്ലാവര്‍ക്കുമാണല്ലോ മറുപടി പറയുന്നത്. ഓരോരുത്തര്‍ക്കും ശരം പോലെ മറുപടി പറഞ്ഞുപോകുമ്പോള്‍ നമ്മളറിയാതെ വന്ന നാക്ക് പിഴയാണത്.സ്ലിപ്പ് വരും ടങ്കിന്.... അതറിയാതെ സംഭവിക്കും, എല്ലാവര്‍ക്കും സംഭവിക്കും. ആ നാവിന്റെ പിഴ ഒരു സെക്കന്റ് കഴിഞ്ഞപ്പോഴാണ് മനസ്സിലായത്. അപ്പോള്‍ തന്നെ സൗദി അറേബ്യയിലെ മക്കയില്‍ എന്ന് പറഞ്ഞെങ്കിലും അതൊക്കെ കട്ട് ചെയ്ത് മാറ്റി. അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ തന്നെ എന്റെ ഫോണില്‍ ഒട്ടകത്തിന്റെ ഫോട്ടോയും ഇറച്ചിയും ഇങ്ങനെ വരാന്‍ തുടങ്ങി.