തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ ശബരിമല യുവതീപ്രവേശനത്തിലെ നിലപാട് തിരുത്തി ഇടതു സര്‍ക്കാറിന് കീഴിലുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമലയില്‍ യുവതീപ്രവേശനത്തെ അനുകൂലിക്കുന്ന മുന്‍ നിലപാട് മാറ്റുമെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. ശബരിമലയില്‍ ആചാരം സംരക്ഷിക്കപ്പെടണം എന്നതാണ് നിലപാട്. ഇതോടെ യുവതീപ്രവേശനത്തെ എതിര്‍ത്ത് സുപ്രീംകോടതിയില്‍ നിലപാട് അറിയിക്കാനാണ് ദേവസ്വം ബോര്‍ഡ് ഒരുങ്ങുന്നത്. ഇക്കാര്യം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

മുന്‍പ് യുവതിപ്രവേശനത്തെ അനുകൂലിച്ച നിലപാട് സിപിഎമ്മിന് വന്‍ തിരിച്ചടിയാണ് ഉണ്ടാക്കിയത്. ഭക്തജനരോഷം അക്കാര്യത്തില്‍ സര്‍ക്കാര്‍ നേരിടേണ്ടി വന്നു. ഈ പശ്ചാത്തലത്തിലാണ് മുന്‍നിലപാട് വേണ്ടെന്ന് വെച്ച് ആചാരം സംരക്ഷിക്കണമെന്ന നിലപാട് സ്വീകരിച്ചിരുന്നു. 2019ല്‍ നല്‍കിയ സത്യവാങ്മൂലാണ് ബോര്‍ഡ് തിരുത്തി നല്‍കുന്നത്.

ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കാര്യം ബോര്‍ഡ് വിശദമായി ചര്‍ച്ച ചെയ്തുവെന്ന് ദേവസ്വം ബോര്‍ഡ്. ശബരിമലയില്‍ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നും ബോര്‍ഡിന് ആശയക്കുഴപ്പമില്ലെന്നും നിലവിലുള്ള ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ ബോര്‍ഡ് നിലപാട് അറിയിക്കുമെന്നും വിധിയെ എതിര്‍ക്കുമെന്നും കെ ജയകുമാര്‍ പറഞ്ഞു. വിശ്വാസികള്‍ക്കൊപ്പമാണ് ബോര്‍ഡ്. ദേവസ്വം ബോര്‍ഡ് ഒരിക്കലും യുവതി പ്രവേശനത്തെ അനുകൂലിച്ചിട്ടില്ല.

വ്യക്തികള്‍ അനുകൂലിച്ചിട്ടുണ്ടാകാമെന്നും 2020ലേത് അഭിഭാഷകന്റെ നിലപാടണെന്നും കെ ജയകുമാര്‍ പറഞ്ഞു. ശബരിമല യുവതി പ്രവേശനത്തില്‍ നിര്‍ണായക നിലപാട് മാറ്റമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റേത്. നിലപാട് അറിയിച്ചുകൊണ്ട് ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ സത്യവാങ് മൂലം നല്‍കുമെന്നും കെ ജയകുമാര്‍ വ്യക്തമാക്കി.

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടക്കമുള്ളവര്‍ മാര്‍ച്ച് 14നകം നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. കേസില്‍ വിശദവാദം ഏപ്രിലില്‍ 7ന് തുടങ്ങും. ഇതിനായി 9 അംഗ ഭരണഘടനാ ബെഞ്ച് ഇതിനായി രൂപീകരിക്കും. അംഗങ്ങളെ ചീഫ് ജസ്റ്റിസ് തീരുമാനിക്കും. കക്ഷികള്‍ നിലപാട് എഴുതി നല്‍കണം. വാദത്തിന് ഏപ്രില്‍ 22വരെ സമയപരിധി നിശ്ചയിച്ചു.

വാദത്തിനും മറുവാദത്തിനും രണ്ടു ദിവസംവീതം സമയം നല്‍കും. അമിക്കസ്‌ക്യൂറിയായ കെ.പരമേശ്വറിന് 21ന് വാദങ്ങള്‍ ഉന്നയിക്കാം. പുനഃപരിശോധനാ ഹര്‍ജികളെ പിന്തുണയ്ക്കുന്നതായി കേന്ദ്രം വ്യക്തമാക്കി. ഏപ്രിലില്‍തന്നെ വാദം പൂര്‍ത്തിയാക്കും. ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ചുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജിയടക്കമാണു പരിഗണിച്ചത്. ഇതുള്‍പ്പെടെ സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യവും മതാചാരങ്ങളുടെ അനിവാര്യതയുമായി ബന്ധപ്പെട്ട 67 ഹര്‍ജികളാണു കോടതിയുടെ പരിഗണനയിലുള്ളത്.

ഇതരമതസ്ഥനെ വിവാഹം ചെയ്യുന്ന പാര്‍സി സ്ത്രീയുടെ ആരാധനാ അവകാശം, ദാവൂദി ബോറ വിഭാഗക്കാര്‍ പെണ്‍കുട്ടികളുടെ ജനനേന്ദ്രിയത്തില്‍ മാറ്റം വരുത്തുന്ന രീതി, മസ്ജിദുകളിലെ സ്ത്രീപ്രവേശം എന്നിവ സംബന്ധിച്ച കേസുകളിലെ നിയമപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികളും കോടതി പരിഗണിക്കും.

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ മുന്‍പ് സ്വീകരിച്ച നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ അടക്കമുള്ളവര്‍ നേരത്തെ നിലപാട് അറിയിച്ചിരുന്നു. ''എല്‍ഡിഎഫ് സര്‍ക്കാര്‍ പഴയ ആചാരങ്ങള്‍ തുടരാന്‍ തീരുമാനിച്ചു. പഴയ സാഹചര്യത്തിന് അനുകൂലമായ നിലപാട് സര്‍ക്കാര്‍ ഇനിയും തുടരുമെന്നാണ് പ്രതീക്ഷ. തിരഞ്ഞെടുപ്പും രാഷ്ട്രീയവുമായി ഇക്കാര്യം കൂട്ടിക്കുഴയ്ക്കുന്നില്ല. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ഉറപ്പൊന്നും നല്‍കിയിട്ടില്ല'' സുകുമാരന്‍നായര്‍ പറഞ്ഞു.

ഭരണഘടനയുടെ അനുച്ഛേദം 25ലെ മതസ്വാതന്ത്ര്യം എന്നതാകും കേസില്‍ സുപ്രീംകോടതി വ്യക്തമാക്കുക. അനുച്ഛേദം 25ല്‍ പറയുന്ന വ്യക്തി അവകാശങ്ങളും, അനുച്ഛേദം 26ല്‍ പറയുന്ന പ്രത്യേക വിശ്വാസ സമൂഹങ്ങളുടെ അവകാശവും തമ്മിലുള്ള പരസ്പര ബന്ധം? മതത്തിലെ പ്രത്യേക വിശ്വാസ സമൂഹങ്ങളുടെ അവകാശങ്ങള്‍, സമത്വം അടക്കം വിഭാവനം ചെയ്യുന്ന ഭരണഘടനയുടെ പാര്‍ട്ട് മൂന്നിന് വിധേയമാണോ? അനുച്ഛേദം 25ഉം, 26ഉം പ്രകാരം ധാര്‍മികത എന്ന വാക്കിന്റെ പരിധി. അതില്‍ ഭരണഘടനാ ധാര്‍മികത ഉള്‍പ്പെടുമോ? മതാചാരങ്ങള്‍ എത്രത്തോളം ജുഡിഷ്യല്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കാന്‍ സാധിക്കും? അനുച്ഛേദം 25(2) ബിയില്‍ പറയുന്ന ഹിന്ദുമതത്തിലെ വിഭാഗങ്ങള്‍ എന്നതിന്റെ അര്‍ത്ഥമെന്ത്? മറ്റു വിശ്വാസ സമൂഹത്തിലുള്ളവര്‍ക്ക് അവരുടേതല്ലാത്ത വിശ്വാസ സമൂഹങ്ങളുടെ ആചാരത്തെ പൊതുതാത്പര്യ ഹര്‍ജിയിലൂടെ ചോദ്യം ചെയ്യാനാകുമോ? തുടങ്ങിയ കാര്യങ്ങളാണ് സര്‍ക്കാര്‍ പരിശോധിക്കുക.