കോഴിക്കോട്: സ്‌കൂളുകളില്‍ ലഹരിവിരുദ്ധ ക്യാംപെയ്ന്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സൂംബ ഡാന്‍സ് പദ്ധതിക്കെതിരെ വന്‍ എതിര്‍പ്പുമായി സമസ്ത നേതാക്കള്‍. താലിബാനിസത്തിലേക്ക് കൊണ്ടുപോകാനുള്ള ശ്രമമെന്ന് സമസ്തയെ വിമര്‍ശിച്ച് എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ വി പി സുഹറ രംഗത്തെത്തി. അതേസമയം, സുംബയല്ല യോഗയാണ് പഠിപ്പിക്കേണ്ടതെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ആര്‍.എസ്.രാജീവ് അഭിപ്രായപ്പെട്ടു.

ആഭാസങ്ങളെ നിര്‍ബന്ധിക്കരുതെന്ന് നാസര്‍ ഫൈസി കൂടത്തായി

അല്‍പ്പവസ്ത്രം ധരിച്ച് കൂടിക്കലര്‍ന്ന് ആടിപ്പാടുന്ന രീതിയാണ് സൂംബ എന്നും വലിയ കുട്ടികള്‍ പോലും അങ്ങനെ ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ടെങ്കില്‍ അത് പ്രതിഷേധാര്‍ഹമാണെന്നും സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'നിലവിലുളള കായികപരിശീലനം മെച്ചപ്പെടുത്തുന്നതിന് പകരം ആഭാസങ്ങളെ നിര്‍ബന്ധിക്കരുത്. മേനിയഴക് പ്രകടിപ്പിക്കാനും ഇടകലര്‍ന്ന് ആടിപ്പാടാനും ധാര്‍മ്മികബോധം അനുവദിക്കാത്ത വിദ്യാര്‍ത്ഥികളുടെ വ്യക്തിസ്വാതന്ത്ര്യത്തിനും മൗലികാവകാശത്തിനും നേരെയുളള ലംഘനമാകും അത്', നാസര്‍ ഫൈസി കൂടത്തായി ഫേസ്ബുക്കില്‍ കുറിച്ചു.

അല്‍പ്പവസ്ത്രം ധരിച്ച് ചെയ്യുന്നതാണ് സൂംബയെന്ന് ടി കെ അഷ്‌റഫ്

സൂംബ ഡാന്‍സ് പദ്ധതിക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി കെ അഷ്റഫും രംഗത്തെത്തിയിരുന്നു. കായികാധ്യാപകരെ നിയമിച്ച് കുട്ടികള്‍ക്ക് കായിക പരിശീലനം നല്‍കാനുള്ള സംവിധാനത്തിന് പകരം സൂംബ പരിശീലനം നടപ്പിലാക്കുന്നതിനോട് യോജിക്കാനാകില്ലെന്ന് ടി കെ അഷ്റഫ് പറഞ്ഞു.

'സൂംബ ഡാന്‍സ് പഠിക്കാന്‍ കുട്ടികള്‍ക്ക് കൊടുത്ത യൂട്യൂബ് ലിങ്കുകളില്‍ നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത തരത്തിലുള്ള വസ്ത്രം ധരിച്ചിട്ടുള്ള സ്ത്രീകളും പുരുഷന്മാരും നിന്നുകൊണ്ടുള്ള പരിപാടിയാണ്. കുട്ടികളെ അത്തരം കള്‍ച്ചറിലേക്ക് കൊണ്ടുപോകരുത്. സ്‌കൂളില്‍ അയക്കുന്നതിന് ഇതിന് വേണ്ടിയല്ല. മുതിര്‍ന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് നിന്ന് അല്‍പവസ്ത്രം ധരിച്ച് ഡാന്‍സ് ചെയ്യുന്നു. പ്രത്യേക മ്യൂസികും ഡാന്‍സും വെച്ച് അല്‍പ്പവസ്ത്രം ധരിച്ച് ചെയ്യുന്നതാണ് സൂംബ. അങ്ങനെ മക്കളെ വളര്‍ത്തണമെന്ന് ചിന്തിക്കുന്ന രക്ഷിതാക്കളുണ്ടാവാം. കുട്ടികള്‍ ഈ രീതിയിലേക്കും ആഘോഷ ത്വരയിലേക്കും പോയാല്‍ ഡിജെ പാര്‍ട്ടിയിലേക്കും ലഹരിപ്പാര്‍ട്ടിയിലേക്കും പോകും. കാതടപ്പിക്കുന്ന മ്യൂസിക്കിനോടും അത്തരം കള്‍ച്ചറിനോടും താല്‍പര്യമില്ല' എന്നും ടി കെ അഷ്റഫ് പറഞ്ഞിരുന്നു.

സുംബയല്ല യോഗയാണ് പഠിപ്പിക്കേണ്ടതെന്ന് ബിജെപി നേതാവ്

സുംബയല്ല യോഗയാണ് പഠിപ്പിക്കേണ്ടതെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ആര്‍.എസ്.രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു.

'ലഹരി വിരുദ്ധ ക്യാബൈനിന്റെ ഭാഗമായി സ്‌കൂളുകളില്‍ സൂബാ ഡാന്‍സ് അല്ല പഠിപ്പിക്കേണ്ടത് മറിച്ച് കുട്ടികളുടെ ശാരീരിക മാനസിക ശക്തിയ്ക്കായ് യോഗ ആണ് പഠിപ്പിക്കേണ്ടത്. പശ്ചാത്യര്‍ കളയുന്നത് പറയ്ക്കി എടുക്കാതെ ലോകം അംഗീകരിച്ച ഭാരതത്തിന്റെ നനത് യോഗ ആണ് കേരളം പഠിപ്പിക്കേണ്ടത്.'

ഏതുകാലത്താണ് ഇവര്‍ ജീവിക്കുന്നതെന്ന് വി പി സുഹറ

താലിബാനിസത്തിലേക്ക് കൊണ്ടുപോകാനുള്ള ശ്രമമാണ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി കെ അഷ്‌റഫിന്റെതെന്നും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കരുതെന്ന് ഒരു അധ്യാപകന് എങ്ങനെ പറയാന്‍ കഴിയുമെന്നും വി പി സുഹറ ചോദിച്ചു. യൗവനങ്ങളെ പിറകോട്ട് വലിക്കുകയാണ് ലക്ഷ്യമെന്നും യുവാക്കള്‍ ഇതിനെതിരെ പ്രതികരിക്കണമെന്നും സുഹറ പറഞ്ഞു.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്ന ജീവിതത്തെ എതിര്‍ക്കുകയും സൗഹൃദം പോലും പാടില്ലെന്നുമാണ് അഷ്റഫിന്റെ അഭിപ്രായം. എല്ലാ സമുദായങ്ങളിലേക്കും ഇത് കടന്നുവന്നുകൊണ്ടിരിക്കുകയാണ് കണ്ണൂരിലെ സദാചാര ആത്മഹത്യയും 'ജാനകി VS സ്റ്റേറ്റ് ഓഫ് കേരള' സിനിമയുടെ പേര് മാറ്റ വിവാദങ്ങളുമെല്ലാം ഒരേ തൂവല്‍പക്ഷികളാണ്. ഇതൊന്നും മതത്തിന്റെ ഭാഗമല്ല, അന്ധവിശ്വാസമാണ് എന്നും സുഹറ കൂട്ടിച്ചേര്‍ത്തു.


ചെറുപ്പകാലത്ത് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് കളിച്ച് വളര്‍ന്നതല്ലേ. അന്നൊക്കെ എന്ത് സംഭവിച്ചു? സ്ത്രീകള്‍ക്ക് നേരെ അതിക്രമങ്ങള്‍ വര്‍ധിക്കുന്നത് പുരുഷന്മാരും സ്ത്രീകളും ഒരുമിച്ച് ജീവിക്കുന്നത് കൊണ്ടാണോ എന്നും സുഹറ ചോദിച്ചു.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും എവിടെയും ഒരുമിച്ച് ജീവിക്കേണ്ട എന്നതാണോ സദാചാരമെന്നും ഏത് കാലത്താണ് ഇവര്‍ ജീവിക്കുന്നത് എന്നും സുഹറ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. സ്ത്രീകള്‍ ബഹിരാകാശത്ത് വരെ പോകുന്ന കാലത്താണ് ഇവര്‍ ആണും പെണ്ണും ഒരുമിച്ചിരിക്കാന്‍ പാടില്ല, ഡാന്‍സ് പാടില്ല എന്നൊക്കെ പറയുന്നത്. സൗദി പോലുളള രാജ്യങ്ങളില്‍ പോലും പുരോഗതിയുണ്ടായി. ഇതൊക്കെ ഇവര്‍ കാണുന്നില്ലേ എന്നും സുഹറ ചോദിച്ചു.

താലിബാനിസത്തിലേക്ക് തിരിച്ചുപോകാം എന്നതാണ് ഇവരുടെയെല്ലാം തോന്നലെന്നും സുഹറ കൂട്ടിച്ചേര്‍ത്തു. യുവജനത ഈ പ്രവണതകള്‍ക്കെതിരെ ഒരു ശ്രദ്ധ വെയ്ക്കണം. ഞങ്ങളാണ് അപമാനിക്കപ്പെടുന്നത് എന്ന തോന്നല്‍ യുവജനതയ്ക്ക് വേണം. വരുന്ന തലമുറയെ പിന്നോട്ട് വലിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇതെല്ലാം നടക്കുന്നത് എന്നും സുഹറ അഭിപ്രായപ്പെട്ടു.