നിലമ്പൂര്‍: നിലമ്പൂരില്‍ ആരെയും പിന്തുണയ്ക്കാതെ സ്വന്തം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് മത്സരത്തിനിറങ്ങിയ എസ്ഡിപിഐയും കൊട്ടിക്കലാശം പൊടിപൊടിച്ചു. അഡ്വ. സാദിഖ് നടുത്തൊടിയുടെ റോഡ് ഷോയില്‍ ജീപ്പിലും ബൈക്കിലുമായി നുറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു.

അതിനിടെ, തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ നിലമ്പൂര്‍ പോത്തുകല്ലില്‍ ഡിവൈഎഫ്‌ഐയില്‍ നിന്നും ഏതാനും പേര്‍ രാജിവച്ച് എസ്ഡിപിഐയില്‍ ചേര്‍ന്നു. പുതിയ അംഗങ്ങളെ സംസ്ഥാന സെക്രട്ടറിമാരായ അന്‍സാരി ഏനാത്ത്, എംഎം താഹിര്‍ എന്നിവര്‍ മെമ്പര്‍ഷിപ്പ് നല്‍കി സ്വീകരിച്ചു.

എസ്ഡിപിഐ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റാണ് സ്ഥാനാര്‍ഥിയായ അഡ്വ. സാദിഖ് നടുത്തൊടി. നേരത്തെ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണ യുഡിഎഫിനായിരുന്നു. മുന്‍ തിരഞ്ഞെടുപ്പില്‍ ബിജെപി തൊട്ടടുത്ത് എത്തിയതിനാല്‍ അവര്‍ വിജയിക്കാതിരിക്കാന്‍ യുഡിഎഫിനെ പിന്തുണയ്ക്കുന്നുവെന്നായിരുന്നു എസ്ഡിപിഐ വിശദീകരണം. ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ പി വി അന്‍വറിന്റെ ഡിഎംകെ സ്ഥാനാര്‍ത്ഥിയെയാണ് എസ്ഡിപിഐ പിന്തുണച്ചത്.

നെതന്യാഹുവിന്റെ കോലം കത്തിച്ചു

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍, കൊട്ടിക്കലാശത്തിനിടെ, എസ്ഡിപിഐ പ്രവര്‍ത്തകര്‍ നെതന്യാഹുവിന്റെ കോലം കത്തിച്ചു. ഇറാനിലും ഗസ്സയിലും ഇസ്രയേല്‍ കൂട്ടക്കുരുതി നടത്തുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം.




'ഇസ്രയേലിന്റെ തലവനെ ലോകത്തിന്റെ പ്രതിഷേധമായി കത്തിക്കുകയാണ് എന്നായിരുന്നു ആഹ്വാനം. എസ്ഡിപിഐക്ക് സിന്ദാബാദ് വിളിച്ചുകൊണ്ട് ബെന്യാമിന്‍ നെതന്യാഹുവിനെതിരെ മുദ്രാവാക്യം മുഴക്കിയാണ് കോലം കത്തിച്ചത്. തെമ്മാടി രാഷ്ട്രം ഇസ്രയേല്‍ തുലയട്ടെ എന്നിങ്ങനെയുള്ള പോസറ്ററുകളും ഏന്തിയായിരുന്നു പ്രതിഷേധം.




ചുടുചോര ചിന്തിയ പിഞ്ചിളം മേനികള്‍ ഗസ്സയുടെ മണ്ണില്‍ ചുടുചോര ചിന്തിയ സയണിസ്റ്റ് കഴുകന്‍ നെതന്യാഹു, കാലവും കാലനും തേടി വരുന്നേ...സയണിസ്റ്റ് ഭീകരന്‍ പകച്ച്‌നില്‍ക്കുന്നേ..ലോകം മുഴുവന്‍ ആര്‍ത്തുവിളിക്കും നെതന്‍യ്യാഹു തുലയട്ടെ നെതന്യാഹുവും സയണിസവും തുലഞ്ഞൊഴുകട്ടെ കത്തിയെരിയട്ടെ ഗസ്സയുടെ മണ്ണില്‍ ചുടുചോര ചിന്തിയ..പിഞ്ചിളം മേനികള്‍ കൊത്തി വലിച്ച... എന്നിങ്ങനെയായിരുന്നു പ്രതിഷേധ വാക്യങ്ങള്‍.