തിരുവനന്തപുരം അടിവയറിലെ കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയെ തുടര്‍ന്ന് കൈവിരലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തില്‍ കഴക്കൂട്ടത്തെ കോസ്‌മെറ്റിക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി എം എസ് നീതു. ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അറിയിച്ചിട്ടും വിദഗ്ധ ചികിത്സ നല്‍കിയില്ല. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായത് നിരുത്തരവാദിത്തപരമായ പെരുമാറ്റമെന്നും നീതു വെളിപ്പെടുത്തി. വിദഗ്ധ ചികിത്സ നല്‍കിയിരുന്നുവെങ്കില്‍ വിരലുകള്‍ മുറിച്ചു മാറ്റേണ്ടി വരില്ലായിരുന്നുവെന്ന് നീതു പറയുന്നു.

കഴക്കൂട്ടത്തെ കോസ്‌മെറ്റിക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് നീതു ഉന്നയിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം ലഭിക്കേണ്ട യാതൊരു പരിചരണവും ആശുപത്രിയില്‍ നിന്ന് ലഭിച്ചില്ല. സമൂഹ മാധ്യമങ്ങളിലെ പരസ്യം കണ്ടാണ് ആദ്യം കോസ്‌മെറ്റിക് ആശുപത്രിയുമായി ബന്ധപ്പെടുന്നത്. അതിസങ്കീര്‍ണമായ ശസ്ത്രക്രിയയെന്ന് ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തിയില്ല. തനിക്കുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളെല്ലാം ഡോക്ടര്‍ അടക്കം നിസ്സാരമായി കണ്ടെന്നും നീതു വെളിപ്പെടുത്തി.

ഫെബ്രുവരി 22നാണ് അടിവയറിലെ കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയക്കായി നീതു കഴക്കൂട്ടത്തെ കോസ്‌മെറ്റിക് ആശുപത്രിയില്‍ എത്തുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ അണുബാധയെ തുടര്‍ന്നാണ് 9 വിരലുകള്‍ മുറിച്ചുമാറ്റേണ്ടി വന്നത്. അണുബാധയെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളാല്‍ ഇപ്പോഴും നീതു വിദഗ്ധ ചികിത്സ തുടരുകയാണ്.

ആശങ്കകള്‍ പങ്കുവെച്ചെങ്കിലും ഭയപ്പെടേണ്ടതില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞതെന്ന് നീതു പറയുന്നു. ആശുപത്രിയില്‍ വച്ച് തന്നെ ചെറിയ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നുവെങ്കിലും സര്‍ജറിയുടേതാണെന്നും വീട്ടില്‍ പോകാനാണ് അവര്‍ നിര്‍ദ്ദേശിച്ചതെന്നും യുവതി പറഞ്ഞു. യുവതിയുടെ ദുരസ്ഥയ്ക്ക് കാരണം ചികിത്സാപ്പിഴവാണെന്ന് ആരോപിച്ച് നേരത്തെ തന്നെ കുടുംബവും രംഗത്തെത്തിയിരുന്നു. 22 ദിവസത്തോളം വെന്റിലേറ്ററില്‍ കഴിഞ്ഞ യുവതി ജീവിതത്തിലേയ്ക്ക് മടങ്ങിവരാനുള്ള ശ്രമത്തിലാണിപ്പോള്‍.

'അഡ്മിറ്റായി തൊട്ടടുത്ത ദിവസം തന്നെ ശസ്ത്രക്രിയ നടത്തുകയും അടുത്ത് ദിവസം ഡിസ്ചാര്‍ജ് ചെയ്യുകയുമായിരുന്നു. ജനറല്‍ അനസ്‌തേഷ്യയാണ് സര്‍ജറിക്ക് നല്‍കിയത്, 24 മണിക്കൂര്‍ ഒബ്‌സര്‍വേഷന്‍ ആവശ്യമാണ് ജനറല്‍ അനസ്‌തേഷ്യയ്ക്ക്. അത് ഇല്ലാതെയാണ് എനിക്ക് ഡിസ്ച്ചാര്‍ജ് തന്നത്. വെന്റിലേറ്റര്‍ സൗകര്യമില്ലാതെ ആശുപത്രിയില്‍ 12 മണിക്കൂര്‍ ആണ് കിടന്നത്. ആശുപത്രിയില്‍ വച്ച് തന്നെ ചെറിയ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നുവെങ്കിലും സര്‍ജറിയുടേതാണ് വീട്ടില്‍ പോകാനാണ് അവര്‍ നിര്‍ദ്ദേശിച്ചത്. വീട്ടിലെത്തിയതോടെ അസ്വസ്ഥതകള്‍ കൂടി, ഭക്ഷണം കഴിച്ചപ്പോള്‍ ഛര്‍ദ്ദിച്ചു. അവരെ അറിയിച്ചപ്പോള്‍ ബിപി ചെക്ക് ചെയ്യാന്‍ പറഞ്ഞു. ആശുപത്രിയിലേക്ക് വരട്ടെ എന്ന് ചോദിച്ചപ്പോള്‍ ഞായറാഴ്ച്ചയായത് കൊണ്ട് ഡോക്ടര്‍മാരില്ലെന്ന് നിസ്സാരമായി അവര്‍ പറഞ്ഞു. മറ്റ് ആശുപത്രികളില്‍ പോകേണ്ട ആവശ്യമില്ല ഈ സര്‍ജറിക്ക് ഇത് സാധാരണയാണ് എന്നാണ് അവര്‍ പറഞ്ഞത്.

ടെന്‍ഷന്‍ അടിക്കേണ്ട കാര്യമില്ലെന്നും ശരീരത്തിലേയ്ക്ക് രക്തം കയറ്റിയാല്‍ ശരിയാകുമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇതൊക്കെ സാധാരണയാണെന്നും പറഞ്ഞു. ട്രിപ്പിട്ടാല്‍ മതിയെന്ന് പറഞ്ഞു. അപ്പോഴേക്കും ഞാന്‍ ക്ഷീണിച്ചു. ഒട്ടും വയ്യെന്ന് പറഞ്ഞപ്പോഴും ശരിയാകുമെന്ന് ആവര്‍ത്തിച്ചു', നീതു പറഞ്ഞു.

ആരോഗ്യനില ഗുരുതരമായതോടെ തിങ്കളാഴ്ച വൈകിട്ടാണ് എന്നോട് പറയുന്നത് കൂടുതല്‍ ചികിത്സക്കായി മള്‍ട്ടിസെപ്ഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റുന്നു എന്ന്. ഇത്രയും ക്രിട്ടിക്കല്‍ കണ്ടീഷനിലുള്ള എന്നെ ആംബുലന്‍സ് പോലും ഉപയോഗിക്കാതെ ഇന്നോവ കാറിലാണ് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിയതും കാര്‍ഡിയാക് അറസ്റ്റ് സംഭവിച്ചു. രക്ഷപ്പെടാന്‍ സാധ്യത കുറവാണ് എന്നാണ് ഭര്‍ത്താവിനോടും വീട്ടുകാരോടും സ്വകാര്യ ആശുപത്രിയില്‍ നിന്നും പറഞ്ഞിരുന്നത്. 22 ദിവസം വെന്റിലേറ്ററിലായിരുന്നു. രണ്ടരമാസമാണ് ആശുപത്രിയില്‍ ചെലവഴിച്ചതെന്നും നീതു പറഞ്ഞു

കഴക്കൂട്ടം കുളത്തൂരിലെ കോസ്മറ്റിക് ആശുപത്രിയില്‍ ആണ് മുട്ടത്തറ ശ്രീവരാഹം സ്വദേശിനിയായ നീതു കൊഴുപ്പ് മാറ്റല്‍ ശസ്ത്രക്രിയക്ക് വിധേയയായത്. അഞ്ച് ലക്ഷം രൂപയാണ് ആശുപത്രി അധികൃതര്‍ ചികിത്സക്കായി ആവശ്യപ്പെട്ടത്. തുക കൂടുതലാണെന്ന് പറഞ്ഞ് നീതു പിന്‍മാറി എങ്കിലും ഓഫര്‍ ലഭ്യമാണ് മൂന്ന് ലക്ഷം രൂപ മതിയെന്നും പിന്നീട് ആശുപത്രിയില്‍ നിന്ന് കിട്ടിയ അറിയിപ്പ് പ്രകാരമാണ് നീതു സര്‍ജറിക്ക് തയ്യാറായത്. നീതുവിന്റെ ഭര്‍ത്താവിന്റെ പരാതിയില്‍ കോസ്‌മെറ്റിക് ക്ലിനിക്കിനെതിരെ പോലീസ് കേസ് എടുത്തിരുന്നു.

'കൈകാലുകളിലെ മുറിവുകള്‍ക്കുള്ള ചികിത്സയാണ് ഇപ്പോള്‍ നടക്കുന്നത്. നടക്കാനും വിരലുകള്‍ അനക്കാനും കഴിയണമെങ്കില്‍ ഫിസിയോതറാപ്പി ആവശ്യമാണ്. ഇതിനുള്ള ചികിത്സയാണ് ഇപ്പോള്‍ നടക്കുന്നത്. 30 ലക്ഷം രൂപയാണ് നീതുവിന്റെ ഇതുവരെയുള്ള ചികിത്സക്കായി ചെലവായത്'- നീതുവിന്റെ ഭര്‍ത്താവ് പത്മജിത്ത് പറഞ്ഞു.

പ്രോട്ടോകോള്‍ പാലിച്ചാണ് ശസ്ത്രക്രിയ നടത്തിയത് എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഉള്ളത് കൊണ്ട് ആദ്യത്തെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഞങ്ങള്‍ക്ക് അനുകൂലമല്ലായിരുന്നു, എന്നാല്‍ സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡ് അത് നിഷേധിച്ചു, അടുത്ത ദിവസം സ്റ്റേറ്റ് മെഡിക്കന്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് വരും, അതിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. വിഷയത്തില്‍ ഉടന്‍ വാര്‍ത്താക്കുറിപ്പ് നല്‍കുമെന്നാണ് ശസ്ത്രക്രിയ നടത്തിയ ആശുപത്രി അറിയിച്ചത്.