കൊയിലാണ്ടി: ഗുരുദേവ കോളജിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാല് എസ്.എഫ്.ഐക്കാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. കോളേജ് പ്രിന്‍സിപ്പലിന്റെ കരണത്തടിച്ചവരുടെ സസ്‌പെന്‍ഷന്‍ നടപടിയാണ് പിന്‍വലിച്ചത്. രണ്ടാം വര്‍ഷ ബി.ബി.എ വിദ്യാര്‍ഥി തേജു സുനില്‍, മൂന്നാം വര്‍ഷ ബി.ബി.എ വിദ്യാര്‍ഥി തേജു ലക്ഷ്മി, രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥി അമല്‍രാജ്, മൂന്നാം വര്‍ഷ സൈക്കോളജി വിദ്യാര്‍ഥി അഭിഷേക് സന്തോഷ് എന്നിവരുടെ സസ്‌പെന്‍ഷനാണ് പിന്‍വലിച്ചത്. ഇതുമായി ബന്ധപ്പെട്ട വിവാദം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ജൂലൈ രണ്ടിനാണ് നാല് എസ്.എഫ്.ഐ പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്തത്. നിയമവിരുദ്ധമായി ഹെല്‍പ് ഡെസ്‌ക് സ്ഥാപിച്ചു, കോളജ് അധികൃതര്‍ നിര്‍ദേശിച്ചിട്ടും ഹെല്‍പ് ഡെസ്‌ക് മാറ്റാന്‍ തയാറായില്ല എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ഇതിന് പിന്നാലെ വിഷയത്തില്‍ കോളജ് അന്വേഷണ കമീഷന്‍ നിയോഗിച്ചു. ഈ കമീഷന്‍ മുമ്പാകെ സസ്‌പെന്‍ഷിലായ വിദ്യാര്‍ഥികള്‍ വിശദീകരണം നല്‍കി. വിദ്യാര്‍ഥികളുടെ വിശദീകരണം തൃപ്തികരമായ സാഹചര്യത്തിലാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. സമാനരീതിയിലുള്ള കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും പ്രിന്‍സിപ്പലിന്റെ അനുമതിയില്ലാതെ ഹെല്‍പ് ഡെസ്‌ക് അടക്കമുള്ള പ്രവൃത്തിയില്‍ ഏര്‍പ്പെടില്ലെന്നും വിദ്യാര്‍ഥികള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.

കൊയിലാണ്ടി ഗുരുദേവ കോളജില്‍ ബിരുദ ക്ലാസുകളിലേക്കുള്ള അഡ്മിഷന്‍ നടന്നു കൊണ്ടിരിക്കെയാണ് ജൂലൈ ഒന്നിന് സംഘര്‍ഷമുണ്ടായത്. ഡിഗ്രി പ്രവേശനവുമായി ബന്ധപ്പെട്ട് ഹെല്‍പ്പ് ഡസ്‌ക് ഇടുന്നതിലെ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. എസ്.എഫ്.ഐ പ്രവര്‍ത്തകരും കോളജ് പ്രിന്‍സിപ്പലും തമ്മിലുള്ള വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

ഒരു വിഭാഗം എസ്.എഫ്.ഐക്കാര്‍ കൈ പിടിച്ചു തിരിക്കുകയും മര്‍ദിക്കുകയും ചെയ്‌തെന്ന് പ്രിന്‍സിപ്പല്‍ സുനില്‍ ഭാസ്‌കര്‍ ആരോപിച്ചു. അതിനിടെ, അധ്യാപകര്‍ മര്‍ദിച്ചുവെന്ന് ആരോപിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകരായ വിദ്യാര്‍ഥികളും രംഗത്തെത്തി.

കോളജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ ഏരിയ പ്രസിഡന്റിന്റെ പരാതിയില്‍ പ്രിന്‍സിപ്പലിനും സ്റ്റാഫ് സെക്രട്ടറിക്കുമെതിരെ കേസെടുത്ത പൊലീസ് പ്രിന്‍സിപ്പലിനെ ആക്രമിച്ച ഇരുപതോളം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.