കണ്ണൂര്‍: ഇരിക്കൂര്‍ പടിയൂര്‍ പൂവം കടവില്‍ പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിനികളിലൊരാളുടെ മൃതദേഹം കണ്ടെത്തുമ്പോള്‍ ഒരു നാടു മുഴവന്‍ വേദനയില്‍. ഇരിക്കൂര്‍ സിബ്ഗ കോളേജിലെ ബിരുദവിദ്യാര്‍ത്ഥിനിയായ എടയന്നൂര്‍ തെരൂരിലെ ഷഹര്‍ബാനയുടെ മൃതദേഹമാണ് വ്യാഴാഴ്ച്ച രാവിലെ കണ്ടെത്തിയത്. ഫയര്‍ഫോഴ്സ് നടത്തിയ തെരച്ചിലില്‍ വ്യാഴാഴ്ച്ച രാവിലെ ഏഴുമണിയോടെയാണ്പൂവം കടവിലെ വളവില്‍ നിന്നും കണ്ടെത്തിയത്. ഇരിക്കൂര്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മാറ്റി.

പഴശി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശമായ പടിയൂര്‍ പുവംകടവില്‍ ഒഴുക്കില്‍പ്പെട്ട മറ്റൊരു വിദ്യാര്‍ത്ഥിനിയായ ചക്കരക്കല്‍ സ്വദേശിനിയായ സൂര്യയ്ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. മലയോരമേഖലയില്‍ ചെയ്യുന്ന കനത്ത മഴയും പുഴയിലെ അതിശക്തമായ ഒഴുക്കും അതിജീവിച്ചു കൊണ്ടാണ് ഫയര്‍ ഫോഴ്്സ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത് ഇരിക്കൂര്‍ സിബ്ഗകോളേജ് സൈക്കോളജി അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനികളായ എടയന്നൂര്‍ തെരൂര്‍ അഫ്സത്ത് മന്‍സിലില്‍ മുഹമ്മദ് കുഞ്ഞിയുടെയും അഫ്സത്തിന്റെയും മകള്‍ ഷഹര്‍ ബാന (20)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ചക്കരക്കല്‍ നാലാം പീടികയിലെ ശ്രീലക്ഷ്മി ഹൗസില്‍ പ്രദീഷിന്റെയും സൗമ്യയുടെയും മകള്‍ സൂര്യ (21)യ്്്ക്കായാണ് തെരച്ചില്‍ നടത്തിവരുന്നത്. ഇരുവരും മീന്‍പിടുത്തക്കാരുടെ വലയില്‍പ്പെട്ടുവെങ്കിലും വലിച്ചു രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ വേര്‍പ്പെട്ടു പോവുകയായിരുന്നു ചൊവ്വാഴ്ച്ച വൈകിട്ട്, അഞ്ചു മണിയോടെയാണ് സംഭവം. ഷെഫീഖാണ് മരിച്ച ഷഹര്‍ബാനയുടെ ഭര്‍ത്താവ്.

കോളേജില്‍ കണ്ണൂര്‍ സര്‍വകലാശാല നടത്തുന്ന പരീക്ഷ കഴിഞ്ഞ് സഹപാഠിയായ ജെസ്നയുടെ പടിയൂരിനടുത്തെ വീട്ടില്‍ എത്തിയതായിരുന്നു. അവിടെ നിന്നും പുഴയും പഴശി അണക്കെട്ടിന്റെ ഭാഗങ്ങളും കാണനായി പൂവം കടവിലെത്തുകയായിരുന്നു. മഴയില്‍ കുതിര്‍ന്ന മണ്‍തിട്ട ഇടിഞ്ഞു ഇരുവരും പുഴയിലേക്ക് വീഴുകയായിരുന്നു.

ജസ്നയുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. പുഴയ്ക്കു സമീപം ഇറങ്ങരുന്നതെന്നു മത്സ്യതൊഴിലാളികള്‍ ഇവര്‍ക്ക് മുന്നറിയിപ്പു നല്‍കിയതായി പറയുന്നുണ്ട്. നാടിനെ നടുക്കിയ ദുരന്തമാണ് ഇരിക്കൂറില്‍ നടന്നത്. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുന്നതിനായി മൈസൂരില്‍ നിന്നും ഫയര്‍ ഫോഴ്സ് റെസ്‌ക്യൂ ടീമെത്തിയിരുന്നു.