ടെല്‍ അവീവ്: ഇസ്രായേലില്‍ ഒരു മുങ്ങല്‍ വിദഗ്ധന്‍ സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി സംശയം. കഴിഞ്ഞ ദിവസം ഹദേരാ തീരത്താണ് സംഭവം നടന്നത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ സംഭവത്തിന് ദൃക്സാക്ഷികള്‍ ആയിരുന്നു. നേരത്തേ നിരവധി ടൂറിസ്റ്റുകള്‍ സ്രാവുകള്‍ക്ക് സമീപത്ത് വരെ എത്തിയിരുന്നു. എന്നാല്‍ പെട്ടെന്നാണ് സ്രാവ് മുങ്ങല്‍ വിദഗ്ധനെ ആക്രമിച്ചത്. സ്രാവ് ഇയാളെ കടലിനുള്ളിലേക്ക് വലി്ച്ചു കൊണ്ട് പോകുന്നതും വെള്ളത്തില്‍ രക്തത്തിന്റെ ചുവപ്പ് നിറം പരക്കുന്നതായും കാണാന്‍ കഴിയും.

സ്രാവ് പിടികൂടുമ്പോള്‍ തന്നെ സ്രാവ് കടിക്കുന്നേ എന്ന് ഉറക്കെ മുങ്ങല്‍ വിദഗ്ധന്‍ വിളിച്ചു പറഞ്ഞതായി ദൃക്സാക്ഷികള്‍

പറഞ്ഞു. ഇയാള്‍ കൈകള്‍ വീശുന്നതായും കാണാം. തുടര്‍ന്ന് ഇയാള്‍ കടലിനുള്ളിലേക്ക് അപ്രത്യക്ഷനാകുക ആയിരുന്നു. എന്നാല്‍ പലരും വെളിപ്പെടുത്തുന്നത് കാര്യം മെഡിറ്ററേനിയന്‍ കടലില്‍ സ്രാവ് ആക്രമണങ്ങള്‍ വളരെ അപൂര്‍വമാണ് എന്നാണ്. 1900 മുതല്‍ 50 ആക്രമണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട് എന്നാല്‍ അതില്‍ 11 എണ്ണം മാത്രമേ മാരകമായിട്ടുള്ളൂ.

മുങ്ങല്‍ വിദഗ്ദ്ധനെ കണ്ടെത്താനായി ജെറ്റ് സ്‌കീ സംവിധാനം ഉപയോഗിച്ച് തിരച്ചില്‍ നടത്തുകയാണെന്നും വിശദാംശങ്ങള്‍ പിന്നാലെ അറിയിക്കുമെന്നും ഹദേര മുന്‍സിപ്പാലിറ്റിയുടെ തീരദേശ വിഭാഗം അറിയിച്ചു. ഈ പ്രദേശത്ത് സഞ്ചരിക്കുന്ന ജനങ്ങള്‍ വെള്ളത്തില്‍ ഇറങ്ങുന്നതും സ്രാവുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതും ഒഴിവാക്കണമെന്ന് മുന്‍സിപ്പല്‍ അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. പോലീസിനെയും രക്ഷാപ്രവര്‍ത്തകരെയും സംഭവസ്ഥലത്ത് നിയോഗിച്ചിരിക്കുകയാണ്. എന്നാല്‍ ആളപായം ഉണ്ടായതായി ഇനിയും അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.

കാണാതായ മുങ്ങല്‍ വിദഗ്ദ്ധനെ കണ്ടെത്താന്‍ ഹെലികോപ്റ്ററുകള്‍ തെരച്ചില്‍ നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കാണാന്‍ കഴിയും. സംഭവത്തെ തുടര്‍ന്ന് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പോലീസ് ബീച്ച് അടച്ചിട്ടു. ഇസ്രായേലിലെ സൊസൈറ്റി ഫോര്‍ ദി പ്രൊട്ടക്ഷന്‍ ഓഫ് നേച്ചര്‍, നാല് വര്‍ഷം മുമ്പ് സ്രാവുകളുടെ ആക്രമണം നിയന്ത്രിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട കാര്യം ചൂണ്ടിക്കാട്ടി രംഗത്ത് എത്തി. പലപ്പോഴും ലൈഫ് ഗാര്‍ഡുകളുടെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചു കൊണ്ടാണ് പലരും വെളളത്തില്‍ ഇറങ്ങാറുള്ളത്.

ചിലര്‍ സ്രാവുകളുടെ സമീപത്തേക്ക് എത്തുന്നതായും ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ ഈജിപ്തിലെ ഒരു വിനോദ സഞ്ചാര കേന്ദ്രത്തില്‍ സ്രാവിന്റെ ആക്രമണത്തില്‍ വിനോദസഞ്ചാരി കൊല്ലപ്പെട്ടിരുന്നു. യൂറോപ്യന്‍ യൂണിയന്റെ നയതന്ത്ര വിഭാഗമായ യൂറോപ്യന്‍ എക്സ്റ്റേണല്‍ ആക്ഷന്‍ സര്‍വീസില്‍ ജോലി ചെയ്തിരുന്ന വ്യക്തിയാണ് കൊല്ലപ്പെട്ടത്. 2023 ല്‍ റഷ്യക്കാരനായ ഒരു ടൂറിസ്റ്റും ഇവിടെ സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.