- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കണ്ണില്‍ക്കടിയെങ്കിലും അന്തര്‍ദേശീയ നയതന്ത്രത്തിലെ ഇന്ത്യയുടെ ഷൈന്നിംഗ് സ്റ്റാറായി വീണ്ടും തരൂര്‍; പനാമയില്‍ നിന്നും ദൗത്യസംഘം മടങ്ങുന്നത് ഇന്ത്യക്ക് പൂര്‍ണ്ണ പിന്തുണയും നേടി; ഭീകരതയോട് സന്ധിയില്ലെന്ന ഇന്ത്യന്‍ നിലപാട് എളുപ്പത്തില്‍ ലോകത്തെ അറിയിച്ചു തരൂരിന്റെ നയചാതുരി
അന്തര്‍ദേശീയ നയതന്ത്രത്തിലെ ഇന്ത്യയുടെ ഷൈന്നിംഗ് സ്റ്റാറായി വീണ്ടും തരൂര്‍
ന്യൂഡല്‍ഹി: അന്തര്‍ദേശീയ നയതന്ത്ര വിഷയത്തില്‍ നിലവിലെ ഏറ്റവും മികച്ച ഇന്ത്യക്കാരനാണ് ശശി തരൂര്‍. അതുകൊണ്ടാണ് ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് ലോകരാജ്യങ്ങള്‍ക്ക് വിശദീകിരിക്കാന്‍ വേണ്ടി തരൂരിനെ മോദി നിയോഗിച്ചത്. ആ ദൗത്യം ഏറ്റെടുത്ത തരൂര്‍ തന്റെ ദൗത്യം പൂര്‍ണമായും വിജയിപ്പിക്കുകയാണ് ചെയ്തതത്. ഭീകരവാദത്തിന് എതിരായ ഇന്ത്യയുടെ പോരാട്ടങ്ങള്‍ ലോകത്തോട് വിശദീകരിക്കാന്‍ തരൂരിന് തന്റെ നിലപാടിലൂടെ സാധിച്ചു. അന്തര്‍ദേശീയ നയതന്ത്രത്തിലെ ഇന്ത്യയുടെ ഷൈന്നിംഗ് സ്റ്റാറായി വീണ്ടും തരൂര്‍ മാറിയെന്നതാണ് ഇപ്പോഴത്തെ വിദേശ സന്ദര്‍ശനത്തിന്റെ ഗുണം. ഇതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കണ്ണില്‍ക്കടിയെങ്കിലും തരൂര്‍ തല്‍ക്കാലം അത് ഗൗനിക്കില്ല.
ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടങ്ങള്‍ക്ക് പനാമയുടെ പൂര്‍ണ്ണ പിന്തുണയുണ്ടെന്ന് പനാമയുടെ നാഷണല്‍ അസംബ്ലി പ്രസിഡന്റ് ഡാന കാസ്റ്റനെഡ വ്യക്തമാക്കി. ശശി തരൂര്‍ എംപിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പാര്‍ലമെന്ററി പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കാസ്റ്റനെഡ ഈ നിര്‍ണ്ണായക പ്രഖ്യാപനം നടത്തിയത്. ഇത് തന്നെ തരൂരിന്റെ നയചാരുതയുടെ മികവായി കണക്കാക്കുന്നു.
പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ, ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ പനാമ ഇന്ത്യയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. സമാധാനത്തിനായുള്ള ഇന്ത്യയുടെ പ്രതിബദ്ധത കൂടിക്കാഴ്ചയില്‍ ശശി തരൂര്‍ എംപി ആവര്‍ത്തിച്ചു. പാകിസ്ഥാന്‍ നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന്, ഐക്യരാഷ്ട്രസഭ പട്ടികപ്പെടുത്തിയ ഭീകരസംഘടനകളെ ലക്ഷ്യമിട്ടാണ് 'ഓപ്പറേഷന്‍ സിന്ദൂര്‍' നടപ്പാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തെ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായ മറുപടി നല്‍കിയെന്ന് ശശി തരൂര്‍ എംപി പനാമയില്‍ വ്യക്തമാക്കിയത്. ഓപ്പറേഷന്‍ സിന്ദൂര്‍ അനിവാര്യമായ ഒന്നായിരുന്നു എന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിങ്ങള്‍ക്ക് എന്താണ് സംഭവിച്ചത് എന്ന് പോയി പറയൂ എന്നാണ് ഭീകരര്‍ പറഞ്ഞത്. ഭീകരതക്ക് ഇന്ത്യ എന്തു മറുപടി നല്‍കുമെന്ന് വ്യക്തമായി എന്നും എം പി പറഞ്ഞു.
നേതാക്കളെല്ലാം വ്യത്യസ്ത രാഷ്ട്രീയ പശ്ചാത്തലത്തിലുള്ളവരാണെങ്കിലും രാജ്യ താല്‍പര്യത്തിന് വേണ്ടി ഒരുമിച്ച് നിന്നെന്ന് അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലുള്ളവര്‍ക്കെതിരെ പാകിസ്താന്‍ സര്‍ക്കാര്‍ എന്തെങ്കിലും നടപടിയെടുക്കുമെന്ന് കാത്തിരുന്നതിന് ശേഷമാണ് ഇന്ത്യ മെയ് ഏഴിന് ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
'ഒരു യുദ്ധം ആരംഭിക്കാന്‍ നമുക്ക് താല്‍പര്യമുണ്ടായിരുന്നില്ല, എന്നാല്‍ ഒരു ഭീകരപ്രവര്‍ത്തനം ശിക്ഷിക്കപ്പെടാതെ പോകരുതെന്ന് ഞങ്ങള്‍ക്ക് തോന്നി', ശശി തരൂര്‍ പറഞ്ഞു. ഭീകരവാദികളെ തിരിച്ചറിയുന്നതിനും വിചാരണ ചെയ്യുന്നതിനും പാനമ ഇന്ത്യയെ സഹായിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥന ചെയ്തു. വേദനയും മുറിവുകളും നഷ്ടങ്ങളും സഹിക്കുന്നത് സ്വീകാര്യമല്ലെന്നും ശശി തരൂര്‍ എംപി പറഞ്ഞു. 1989ലെ കശ്മീരിലെ ആദ്യ ആക്രമണം മുതല്‍ സാധാരണക്കാര്‍ ഇരകളായ നിരവധി ആക്രമണങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആക്രമണങ്ങള്‍ക്ക് തങ്ങള്‍ വില നല്‍കേണ്ടി വരുമെന്ന് തീവ്രവാദികള്‍ തിരിച്ചറിഞ്ഞുവെന്ന് ശശി തരൂര്‍ പറഞ്ഞു.
'2015ലെ ഉറി ആക്രമണത്തിലാണ് ഇന്ത്യ, ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അതിര്‍ത്തി രേഖ (ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍) മറികടന്നത്. അതുവരെ എല്‍ഒസി കടന്നിരുന്നില്ല. കാര്‍ഗില്‍ യുദ്ധ സമയത്ത് പോലും അത് ചെയ്തിരുന്നില്ല. ഉറിയില്‍ അത് ചെയ്തു. ഇത്തവണ നമ്മള്‍ എല്‍ഒസി മാത്രമല്ല, അന്താരാഷ്ട്ര അതിര്‍ത്തിയും മറി കടന്നു. ബലാകോട്ടിലെ തീവ്രവാദികളുടെ കേന്ദ്രവും അക്രമിച്ചു. ഒമ്പത് ഭീകരകേന്ദ്രങ്ങള്‍, പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങിയവ ആക്രമിച്ചു', ശശി തരൂര്‍ പറഞ്ഞു.
തരൂരിനൊപ്പം എംപിമാരായ സറഫറാസ് അഹ്‌മദ്, ജിഎം ഹരീഷ് ബാലയോഗി, ശശാങ്ക് മണി ത്രിപതി, തേജസ്വി സൂര്യ, ഭുബനേശ്വര്‍ കലിത, മല്ലികാര്‍ജുന്‍ ദേവ്ദ, മിലിന്‍ഡ് ദിയോറ, മുന്‍ യുഎസ് അംബാസഡര്‍ തരഞ്ജിത് സിങ് സന്ദു എന്നിവരുടെ സംഘമാണ് പനാമ സന്ദര്‍ശിച്ചത്. വിവിധ ഇന്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിക്കുന്ന ഈ പാര്‍ലമെന്ററി സംഘം ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്, ഭീകരവാദത്തിനെതിരായ ആഗോള സഹകരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്. ഈ കൂടിക്കാഴ്ചകള്‍ ഇന്ത്യയുടെ നയതന്ത്രബന്ധങ്ങള്‍ക്കും ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ കരുത്ത് പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.