തിരുവനന്തപുരം: കേരളത്തിലെ വ്യാവസായിക അന്തരീക്ഷം മെച്ചപ്പെട്ടുവെന്ന് ലേഖനം എഴുതിയതിന്റെ പേരില്‍ സംസ്ഥാന കോണ്‍ഗ്രസിലെ ഒരു വിഭാഗം വിമര്‍ശനം ഉന്നയിക്കുമ്പോഴും അതൊന്നും വകവെക്കാതെ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം ശശി തരൂര്‍ എംപി. മോശം കാര്യങ്ങളില്‍ വിമര്‍ശനം ഉന്നയിക്കുന്നതു പോലെ നല്ല കാര്യങ്ങള്‍ ചെയ്തതാല്‍ അതിനെ അംഗീകരിക്കുമെന്ന് തരൂര്‍ പറഞ്ഞു. രാഷ്ട്രീയത്തിന് അതീതമായി സംസ്ഥാനത്തെ വികസന വിഷയങ്ങളെ കാണണം എന്നതാണ് തന്റെ അഭിപ്രായം. ആര് ഭരിച്ചാലും കേരളത്തില്‍ വികസനം അത്യാവശ്യമാണെന്നും തരൂര്‍ പറഞ്ഞു.

അതേസമയം താന്‍ ലേഖനം എഴുതിയത് വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്നും തരൂര്‍ വ്യക്തമാക്കി. കണക്കുകള്‍ ഏതെന്ന് അറിയാന്‍ പ്രതിപക്ഷ നേതാവ് ലേഖനം വായിക്കണമെന്നും തരൂര്‍ പറഞ്ഞു. സംസ്ഥാനത്ത് സ്റ്റാര്‍ട്ട് അപ്പുകള്‍ അത്യാവശ്യമാണ്. ഇക്കാര്യം താന്‍ മുമ്പും പറഞ്ഞിട്ടുള്ളതാണ്. നേരത്തെ 26ാം സ്ഥാനത്തായിരുന്ന കേരളം 18 മാസങ്ങള്‍ക്ക് ശേഷം ഒന്നാം സ്ഥാനത്തായി. ഇതേക്കുറിച്ചാണ് താന്‍ പറഞ്ഞത്. നാളെ അധികാരത്തില്‍ നിന്നും പോയാല്‍ ഇവര്‍ ചുവന്നകൊടി കാണിക്കും. അതുണ്ടാകരുതെന്നാണ് താന്‍ പറഞ്ഞതും.

ഒന്നോ രണ്ടോ വര്‍ഷം മുമ്പ് സിംഗപ്പൂരിലോ അമേരിക്കയിലോ ഒരു കമ്പനി തുടങ്ങാന്‍ മൂന്നു ദിവസമാണ് വേണ്ടിയിരുന്നതെങ്കില്‍ ഇന്ത്യയില്‍ അത് 114 ദിവസമാണെന്നാണ് പറയുന്നത്. കേരളത്തിലാണെങ്കില്‍ അത് 236 ദിവസവും. എന്നാല്‍ ഒന്നോ രണ്ടോ ആഴ്ച മുമ്പ് കേരളത്തില്‍ രണ്ടു മിനിറ്റു കൊണ്ട് കമ്പനി തുടങ്ങാനും. സിംഗിള്‍ വിന്‍ഡോ സംവിധാനം കൊണ്ടുവന്നു. അത് പോസിറ്റീവായ കാര്യമായാണ് കാണുന്നതെന്നും തരൂര്‍ പറഞ്ഞു.

വിദേശകാര്യങ്ങളില്‍ രാജ്യതാല്‍പര്യം നോക്കണം. അതില്‍ രാഷ്ട്രീയ താല്‍പര്യം നോക്കരുത്. ഇതാണ് തന്റെ നിലപാട്. മോദി ട്രംപിനെ കണ്ടത് രാജ്യത്തിനുള്ള അംഗീകാരമാണ്. വ്യവസായ സൗഹൃദത്തില്‍ കേരളം ഒന്നാമതായെങ്കില്‍ കാരണം സിപിഎം നല്‍കിയ റാങ്കിങ് അല്ലെന്നും ദേശീയ റാങ്കിങ് ആണെന്നും ശശി തരൂര്‍ പറഞ്ഞു. ലേഖനത്തെ അനുകൂലിച്ച് കോണ്‍ഗ്രസില്‍ നിന്ന് ചിലര്‍ വിളിച്ചിരുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു.

അതേസമയം നരേന്ദ്രമോദിയുടെ തരൂരിന്റെ ലേഖനത്തിന്റെ പേരില്‍ ശശി തരൂരിനെതിരെ കേരളത്തിലെ ഒരു വിഭാഗം നേതാക്കള്‍ ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്. കേരളത്തിന്റെ വ്യവസായിക വളര്‍ച്ച അതിശയിപ്പിക്കുന്നതാണെന്ന ശശി തരൂര്‍ എം.പിയുടെ ലേഖനത്തെ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നേരത്തെ രംഗത്തുവന്നിരുന്നു. എന്തു വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം പറഞ്ഞതെന്ന് അറിയില്ല. കേരളം വ്യവസായ സൗഹൃദമല്ലെന്നും ഒരുപാട് മെച്ചപ്പെട്ട് വരേണ്ടതുണ്ടെന്നും പ്രതിപക്ഷ നേതാവ് തുറന്നടിച്ചു.

'നിലവില്‍ കേരളം മികച്ച വ്യവസായ അന്തരീക്ഷം ഉള്ള സംസ്ഥാനം അല്ല. സ്വാഭാവികമായി അത് മെച്ചപ്പെട്ട് വരണമെന്ന് ആഗ്രഹിക്കുന്നവരാണ് ഞങ്ങള്‍. ശശി തരൂര്‍ എന്ത് സാഹചര്യത്തിലാണ്, ഏത് സ്റ്റാറ്റിസ്റ്റിക്സിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞതെന്നറിയില്ല. കേരളത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി മൂന്ന് ലക്ഷം സംരംഭങ്ങള്‍ തുടങ്ങിയെന്നാണ് വ്യവസായമന്ത്രി പറയുന്നത്. ഏതാണെന്ന് താന്‍ മന്ത്രിയോട് ചോദിച്ചിരുന്നു. മന്ത്രിയുടെ കണക്ക് അനുസരിച്ചാണെങ്കില്‍ ഒരു മണ്ഡലത്തില്‍ ശരാശരി 2000 സംരംഭങ്ങള്‍ എങ്കിലും വേണം. അത് എവിടെയെങ്കിലും ഉണ്ടോ?'- സതീശന്‍ ചോദിച്ചു.

വെള്ളിയാഴ്ച ഒരു ഇംഗ്ലീഷ് പത്രത്തില്‍ പ്രസിദ്ധീകരിച്ച തരൂരിന്റെ ലേഖനത്തിലാണ് കേരളത്തിലെ വ്യവസായരംഗത്തെ അനുമോദിച്ചുള്ള പ്രതികരണം. കമ്യൂണിസ്റ്റ് പാര്‍ട്ടി നയിക്കുന്ന മുന്നണിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഈ നേട്ടങ്ങള്‍ സൃഷ്ടിക്കുന്നത് ആശ്ചര്യകരമാണെന്നും സംരംഭകമുന്നേറ്റത്തിലും സുസ്ഥിര വളര്‍ച്ചയിലും കേരളം രാജ്യത്ത് വേറിട്ട മാതൃകയായി നിലകൊള്ളുകയാണെന്നുമാണ് ലേഖനത്തില്‍ പറയുന്നുണ്ട്.

തരൂരിന്റെ ലേഖനത്തെ പ്രശംസിച്ച് വ്യവസായ മന്ത്രി പി. രാജീവ് ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. 'ഞങ്ങള്‍ ഷോക്കേസ് ചെയ്യുന്നത് കേരളത്തെയാണ്. കേരള സാര്‍.. 100% ലിറ്ററസി സാര്‍.. എന്ന പരിഹാസം കേട്ടപ്പോള്‍ കക്ഷിരാഷ്ട്രീയഭേദമന്യെ കേരളത്തിനായി ശബ്ദമുയര്‍ത്തിയ ചെറുപ്പക്കാരും ഷോക്കേസ് ചെയ്യുന്നത് കേരളത്തെയാണ്. ഗവണ്മെന്റുകള്‍ വരും പോകും. പക്ഷേ നമുക്കൊന്നിച്ച് ഈ നാടിനെ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കണം. അതിന് ഒറ്റക്കെട്ടായി നമുക്ക് നില്‍ക്കാന്‍ സാധിക്കണം'.- പി.രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു.