തിരുവനന്തപുരം: ഷൈന്‍ടോം ചാക്കോ വാര്‍ത്തകളില്‍ നിറയുമ്പോഴോക്കെ പ്രത്യേകിച്ചും വിവിധകേസുകളുടെ കാര്യത്തില്‍..മലയാളി കേട്ട മറ്റൊരു പേരാണ് സി പി ചാക്കോയെന്നത്.ഏത് പ്രതിസന്ധിയിലും മകന് തുണയും ധൈര്യവുമായി നിന്ന പിതാവ്.ഒരു പക്ഷെ ഷൈനിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ധൈര്യം.അവന് ഭയങ്കര പേടിയാണെന്ന് മാധ്യമങ്ങളോട് തുറന്ന് പറഞ്ഞ..അങ്ങിനെയുള്ള ഒരു മകന് എല്ലാ ധൈര്യവും നല്‍കിയ പിതാവിനെയാണ് ഓര്‍ക്കാപ്പുറത്ത് ഷൈനിന് നഷ്ടമായിരിക്കുന്നത്.ഷൈനിന് ചാക്കോ വെറുമൊരു പിതാവ് മാത്രമായിരുന്നില്ല..അടുത്ത സുഹൃത്തിനെപ്പോലെയും സിനിമാ കാര്യങ്ങളില്‍ ഒരു മാനേജറെപ്പോലെയുമൊക്കെ ശാസിക്കേണ്ടിടത്ത് ശാസിച്ചും പിന്തുണക്കേണ്ടിടത്ത് പിന്തുണച്ചും ചാക്കോ മകന്റെ നിഴലായി.മാധ്യമങ്ങള്‍ക്ക് മുന്നിലെ സംസാരങ്ങളില്‍ നിന്ന് തന്നെ ഇവര്‍ക്കിടയിലെ അടുപ്പം നമുക്ക് വ്യക്തമാകും.

ഷൈനിന്റെ ജീവിതത്തില്‍ ഏറ്റവും വലിയ ബലമായിരുന്നു പിതാവ് സിപി ചാക്കോ.നടന്‍ വലിയ വിവാദങ്ങളില്‍ അകപ്പെട്ടപ്പോഴും മകനൊപ്പം ഉറച്ച് നിന്നയാള്‍.ലഹരിക്കേസില്‍ പേര് വന്നപ്പോള്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ഷൈനിനെതിരെ വ്യാപക വിമര്‍ശനം വന്നു.എന്നാല്‍ ഒരിക്കല്‍ പോലും ഇദ്ദേഹം മകനെ തള്ളിപ്പറഞ്ഞില്ല.പത്ത് വര്‍ഷം കേസ് നടത്തി പരിചയമുണ്ട്.ഇതൊക്കെ ഓലപ്പാമ്പുകളല്ലേ എന്നാണ് ഷൈന്‍ ലഹരിക്കേസില്‍ ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ സിപി ചാക്കോ പറഞ്ഞത്.2015 ല്‍ ഷൈന്‍ കൊക്കെയിന്‍ കേസിലകപ്പെട്ടപ്പോള്‍ മകന്‍ നിരപരാധിയാണെന്ന് ഇദ്ദേഹം പറഞ്ഞിരുന്നു.ഈയടുത്താണ് ഷൈന്‍ ഈ കേസില്‍ കുറ്റവിമുക്തനായത്.

ലഹരിയില്‍ നിന്നും മകന്‍ മുക്തി നേടിയതിന്റെ സന്തോഷത്തിലായിരുന്നു സിപി ചാക്കോ.ഡി അഡിക്ഷന്‍ സെന്ററില്‍ നിന്നും വന്ന ഷൈന്‍ പഴയ ശീലങ്ങള്‍ ഉപേക്ഷിക്കുകയാണെന്ന് വ്യക്തമാക്കിയതാണ്.അടുത്തിടെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഷൈനും പിതാവും ഇക്കാര്യം സംസാരിച്ചിരുന്നു.2015 ല്‍ തനിക്കെതിരെ കൊക്കെയിന്‍ കേസ് വന്നപ്പോള്‍ അച്ഛന്‍ ഏറെ വിഷമിച്ചിരുന്നെന്ന് ഷൈന്‍ അന്ന് തുറന്ന് പറഞ്ഞു.

മകനെ ചതിച്ചവരെ കണ്ടെത്തുമെന്ന് പറഞ്ഞ പിതാവ്..സ്വപ്നം കണ്ടത് മകനൊപ്പം പ്രൊഡക്ഷന്‍ ഹൗസും മികച്ച സിനിമകളും

ജീവിതത്തിന്റെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ഷൈനിനൊപ്പം നിന്ന വ്യക്തിയാണ് അച്ഛന്‍ സി.പി ചാക്കോ.കൊക്കൈന്‍ കേസില്‍ അറസ്റ്റിലായി ഷൈന്‍ ജയിലില്‍ പോയപ്പോഴും ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഷൈന്‍ സംശയമുനയിലായപ്പോഴും അച്ഛന്‍ മകന്റെ കൂടെ നിന്നു. തരഭാഷകളില്‍ നിന്നൊക്കെ അവസരങ്ങള്‍ കൂടിയപ്പോള്‍ ഷൈന്‍ അച്ഛനോടൊപ്പം പുതിയ നിര്‍മാണക്കമ്പനി തുടങ്ങിയിരുന്നു. പുതിയ ബാനറില്‍ ഒരുപാട് സിനിമകള്‍ ചെയ്യണമെന്നും ആഗ്രഹിച്ചിരുന്നു.എന്നാല്‍ ഇതെല്ലാം ബാക്കിവെച്ചാണ് അച്ഛന്റെ അപ്രതീക്ഷിത വിടവാങ്ങല്‍.




ലഹരിക്കേസില്‍ ഷൈന്‍ ടോമിനെ മനഃപൂര്‍വം കുടുക്കിയതാണെന്നായിരുന്നു ചാക്കോ അന്നും ഇന്നും പറഞ്ഞിരുന്നത്.കൊക്കെയ്ന്‍ കേസില്‍ ഷൈന്‍ ടോം കുറ്റവിമുക്തനാക്കപ്പെട്ട ശേഷം മാധ്യമങ്ങളോട് വികാരനിര്‍ഭരനായി ചാക്കോ പ്രതികരിച്ചിരുന്നു.''ചെയ്യാത്ത തെറ്റിന് പത്തുവര്‍ഷമായി അവനും ഞങ്ങളും പത്മവ്യൂഹത്തില്‍ പെട്ടു കിടക്കുകയായിരുന്നു.ഇപ്പോള്‍ പുറത്തേക്ക് വന്നിട്ടേ ഒള്ളൂ. ലഹരി കേസില്‍ പെട്ടു എന്ന് കരുതി ആരും അവനെ മാറ്റി നിര്‍ത്തുകയോ അവസരങ്ങള്‍ ഇല്ലാതാവുകയോ ചെയ്തിട്ടില്ല.അവന്‍ തെറ്റ് ചെയ്തിട്ടില്ല എന്ന് എല്ലാവര്‍ക്കും അറിയാം അതുകൊണ്ടാണ്. നമ്മളോട് ആരും ഇതുവരെ മോശമായിട്ട് സംസാരിച്ചിട്ടില്ല, പ്രവര്‍ത്തിച്ചിട്ടുമില്ല.

അതുകൊണ്ട് തന്നെയാണ് അവന് ഈ 10 വര്‍ഷവും സിനിമയില്‍ നല്ല അവസരങ്ങള്‍ കിട്ടിയത്.വെറുതെ ഇരിക്കാന്‍ പറ്റാത്ത തിരക്കാണ് അവനുള്ളത്.

ഇന്‍ഡസ്ട്രിയില്‍ അടക്കം അവനെ പറ്റി നന്നായി അറിയുന്നതിന്റെ പേരിലാണ് പടം കിട്ടുന്നതും അവന്റെ പടം കാണാന്‍ ജനങ്ങള്‍ പോകുന്നതും.ജയിലില്‍ കിടക്കുന്ന സമയത്ത് ഷൂട്ട് തുടങ്ങാനിരുന്ന ഒരു സിനിമ വേണ്ടെന്ന് വച്ചിരുന്നു.അതിനു ശേഷം അവനു പടം കിട്ടാത്ത സാഹചര്യം ഉണ്ടായിട്ടില്ല,അഭിനയിക്കാന്‍ സമയമില്ലാത്ത കുഴപ്പമേ ഉള്ളൂ.ഇനിയിപ്പോ അവനും ഞാനും ഒക്കെ കൂടിയിട്ട് ഒരു പ്രൊഡക്ഷന്‍ കമ്പനി തുടങ്ങിയിട്ടുണ്ട്.അതില്‍ ആദ്യത്തെ പടം റിലീസ് ആവുകയാണ്. അതില്‍ ഷൈനും ഷൈനിന്റെ സഹോദരന്‍ ജോ ജോണും അഭിനയിച്ചിട്ടുണ്ട്.

ആ കേസ് അവനെ മാത്രമല്ല ബാധിച്ചത്. സിനിമ മേഖല അടക്കം പ്രതിയായി നില്‍ക്കുകയുണ്ടായി.ലഹരി മരുന്ന് എവിടെ പിടിച്ചാലും പറയും സിനിമ മേഖലയില്‍ ആകെ ലഹരിയാണ് ആകെ ലഹരിയാണ്.ആള്‍ക്കാര്‍ക്ക് ചൂണ്ടിക്കാണിക്കാനുള്ളതും 10 വര്‍ഷം മുമ്പ് ഷൈനിനെതിരെ ഉണ്ടായ ഒരു കേസാണ്.സിനിമാ മേഖലയില്‍ ആകെ ലഹരിയാണ് എന്നാണ് പറയുന്നത്.ആയിരക്കണക്കിന് ആള്‍ക്കാരെ ഒരു ദിവസം കേരളത്തില്‍ പിടിച്ചു കൊണ്ടിരിക്കുന്നുണ്ട്.പലയിടത്തും ലഹരി വരുന്നു അതൊന്നും പ്രശ്നമല്ല,10 വര്‍ഷം മുമ്പ് ഷൈനിനെ പിടിച്ചു എന്ന് പറഞ്ഞിട്ടാണ് സിനിമാ മേഖലയില്‍ ആകെ ലഹരി ഒഴുകുകയാണെന്ന് പറയുന്നത്.സിനിമ മേഖലയില്‍ ലഹരി ഒഴുകുന്നു എന്ന് പറയുന്നത് ഇതോടെ നിര്‍ത്തണം.

അവന്‍ ഈ കേസില്‍ കുടുങ്ങിയത് ബന്ധുക്കളും നാട്ടുകാരും എല്ലാവര്‍ക്കും വിഷമം തന്നെയായിരുന്നു.അതിനൊക്കെ ദൈവം ഇപ്പൊ ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് അതില്‍ നിന്നൊക്കെ രക്ഷപ്പെട്ടു.ഇപ്പോള്‍ ഈ കേസില്‍ അവന്‍ നിരപരാധി ആണെന്ന് തെളിഞ്ഞല്ലോ. ഇനി ഞങ്ങള്‍ അന്വേഷണം തുടങ്ങാന്‍ പോകുന്നുള്ളൂ.ഇതിനു പിന്നില്‍ ആരെങ്കിലും ഉണ്ടോ ഇല്ലയോ എന്നൊക്കെ ഇനി നമ്മള്‍ അന്വേഷിക്കും.വിധി പകര്‍പ്പ് കിട്ടിയതിന് ശേഷം അതിനനുസരിച്ച് അതിനുവേണ്ട നടപടികള്‍ സ്വീകരിക്കും.''എന്നായിരുന്നു അന്ന് സി.പി. ചാക്കോ മാധ്യമങ്ങളോട് പ്രതികരിച്ചത്.

അച്ഛന്‍ അങ്ങിനെ കരഞ്ഞ് ഇതുവരെ കണ്ടിട്ടില്ലെന്ന് പറഞ്ഞ ഷൈന്‍..എല്ലാം നിര്‍ത്താനൊരുങ്ങിയത് അച്ഛന് വേണ്ടി

അച്ഛന്റെ പിന്തുണയില്‍ ഉടലെടുത്ത ശക്തമായ ബന്ധമായിരുന്നു ഷൈനിനും പിതാവിനും ഇടയില്‍.ഈ സമീപകാലത്ത് നല്‍കിയ അഭിമുഖത്തിലടക്കം ഷൈന്‍ അത് തുറന്ന് സമ്മതിച്ചിട്ടുണ്ട്.താന്‍ കൊക്കൈന്‍ കേസില്‍ അകപ്പെട്ട് എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ ഇരിക്കുമ്പോള്‍ താഴെ അച്ഛന്‍ ഇരുന്ന് കരയുന്ന വിഷ്വല്‍ തന്റെ മനസില്‍നിന്ന് ഒരിക്കലും മായില്ലെന്നും അന്ന് കേസിന്റെ കാര്യം അച്ഛനും അമ്മയും അറിയുന്നത് ചാനല്‍ വഴിയാണെന്നും ഷൈന്‍ പറഞ്ഞിരുന്നു.ആ സമയത്ത് അനിയന്‍ ബാംഗ്ലൂരില്‍ ജോലിക്ക് ആദ്യമായി പോകുന്ന ദിവസമായിരുന്നെന്നും അവന്‍ അത് മാറ്റിവെച്ച് കുടുംബത്തോടൊപ്പം നിന്നുവെന്നും ഷൈന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.




ചില വിഷ്വലുകള്‍ ഞാന്‍ ചാനലുകളില്‍ കണ്ടു.മമ്മിയും ഡാഡിയും പിന്നാലെ ഓടുന്നതെല്ലാം. ഇന്ന് അവരുടെ പ്രായം പത്ത് വര്‍ഷം കഴിഞ്ഞു. ഞാനിപ്പോഴാണ് മമ്മിയുടെ നടത്തമൊക്കെ കുറച്ച് കൂടെ ശ്രദ്ധിക്കുന്നത്. പണ്ടത്തെ സ്പീഡ് ഉണ്ടെങ്കിലും ചെറിയ ബുദ്ധിമുട്ടുണ്ട്.ഡാഡി എന്നാലും ഇപ്പോഴും ആ സ്പീഡില്‍ തന്നെ ഓടുന്നുണ്ട്.അതിന്റെയിടയില്‍ ഒരു പടം പ്രൊഡ്യൂസ് ചെയ്യേണ്ടി വന്നു.പല കാര്യങ്ങളും ഈ സമയങ്ങളില്‍ ഞാന്‍ ശ്രദ്ധിക്കാതെ പോയിട്ടുണ്ട്.

അതിലേക്ക് എന്റെ ശ്രദ്ധ ലഭിക്കാന്‍ ഉണ്ടായ അനുഭവമായാണ് ഇതിനെ കാണുന്നത്.എനിക്ക് വലിയില്‍ നിന്നും പ്ലഷര്‍ കിട്ടുന്നുണ്ട്.ആ പ്ലഷര്‍ കാെണ്ട് ബാക്കിയുള്ളവര്‍ക്ക് യാതൊരു തരത്തിലുമുള്ള സ്വസ്ഥതയും ഉണ്ടാകുന്നില്ല. ടെന്‍ഷനില്‍ നിന്നും ടെന്‍ഷനിലേക്ക് പോകുന്നു.അവരുടെ ജീവിതത്തിന് സുരക്ഷിതത്വമില്ലാതാകുന്നു. എനിക്ക് വേണ്ടിയാണെങ്കില്‍ ഇതൊന്നും ഉപേക്ഷിക്കാന്‍ പറ്റില്ല. ഇവര്‍ക്കാണെങ്കിലേ എനിക്ക് ഉപേക്ഷിക്കാന്‍ പറ്റൂ.ഇനി ഇതൊന്നും വേണ്ടെന്ന് തോന്നിയതിന് കാരണമതാണെന്നും ഷൈന്‍ ടോം ചാക്കോ വ്യക്തമാക്കി.

ഉപയോഗിക്കുന്നവരെ കുറ്റം പറയുകയല്ല.ഉപയോഗിക്കാത്തതാണ് നല്ലത് എന്ന് ഞാനൊരിക്കലും പറയുകയില്ല. ഉപയോഗിക്കുന്നത് ഭയങ്കര തെറ്റാണെന്നും ഞാന്‍ പറയില്ല. അത് ഓരോരുത്തരുടെ ശീലങ്ങളാണ്. നമുക്ക് ചുറ്റും നില്‍ക്കുന്നവരുടെ സ്വസ്ഥത കളയുന്നുണ്ടെങ്കില്‍ അത് വിട്ടേക്കുക.' എന്നും ഷൈന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

മാതാപിതാക്കളാണ് തന്നോട് ഏറ്റവും കൂടുതല്‍ തവണ ക്ഷമിച്ചതെന്ന് ഷൈന്‍ അന്ന് പറഞ്ഞപ്പോള്‍ പിതാവ് നല്‍കിയ മറുപടി മക്കളാകുമ്പോള്‍ തെറ്റ് ചെയ്യും.അവരെ ശിക്ഷിക്കും.അവരോട് ക്ഷമിക്കും.പിന്നാലെ ഓടും. അതില്‍ മാതാപിതാക്കളെ കുറ്റപ്പെടുത്തേണ്ട എന്നായിരുന്നു.അമ്മയും അന്ന് ഷൈനിനെക്കുറിച്ച് സംസാരിച്ചു.അവന്റെ മനസ് ശരിയാകണം എന്നായിരുന്നു പ്രാര്‍ത്ഥന.അവനിങ്ങനെ വ്യത്യാസങ്ങള്‍ വന്നിട്ട് രണ്ട് മൂന്ന് വര്‍ഷമായിട്ടേയുള്ളൂ.മുമ്പുള്ള ഷൈനേ ആയിരുന്നില്ല രണ്ട് മൂന്ന് വര്‍ഷമായിട്ട്.എന്നാല്‍ മാറ്റങ്ങള്‍ വരുന്നുണ്ടായിരുന്നു.പക്ഷെ പൂര്‍ണമായും മാറ്റങ്ങള്‍ വന്നത് ഈ പ്രശ്നങ്ങള്‍ക്ക് ശേഷമാണ്.

ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാര്‍ ബംഗ്ളൂരുവിന് അടുത്ത് വെച്ച് അപകടത്തില്‍ പെടുകയായിരുന്നു.ഇന്ന് പുലര്‍ച്ചെ സേലം-ബംഗ്ളൂരു ദേശീയ പാതയില്‍ വെച്ചാണ് അപകടമുണ്ടായത്.ഷൈനിനും അമ്മയ്ക്കും പരിക്കുണ്ട്.ഷൈനിന്റെ ചികിത്സയുടെ ആവശ്യത്തിനായി ബെംഗളൂരുവിലേക്കു പോകുന്ന വഴിയായിരുന്നു ഷൈനിനും കുടുംബത്തിനും അപകടം സംഭവിക്കുന്നതും ചാക്കോ മരണമടയുന്നതും.ഒരാളുടെ ജീവിതം പൂര്‍ണമാവുന്നത് മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുമ്പോഴാണെന്നും അതിനാല്‍ ഇനിയുള്ള കാലം അച്ഛന്റേയും അമ്മയുടേയും സമാധാനവും സന്തോഷവും നഷ്ടപ്പെടുത്തുന്ന കാര്യങ്ങള്‍ ചെയ്യില്ലെന്നും ഷൈന്‍ പറഞ്ഞിരുന്നു.എന്നാല്‍ അതിലേക്കുള്ള യാത്ര പൂര്‍ണമാവുന്നതിന് മുമ്പാണ് ഷൈനിന് അച്ഛനെ നഷ്ടപ്പെട്ടിരിക്കുന്നത്.