വിയന്ന: ഓസ്ട്രിയയിലെ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ വിദ്യാര്‍ഥികളടക്കം പത്ത്‌പേര്‍ കൊല്ലപ്പെട്ടു. ഓസ്ട്രിയയിലെ രണ്ടാമത്തെ വലിയ നഗരമായ ഗ്രാസിലെ ഒരു അപ്പര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഒന്‍പത് പേര്‍ വിദ്യാര്‍ഥികളാണെന്നാണ് റിപ്പോര്‍ട്ട്. 28 പേര്‍ക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണ്. ആക്രമണം നടത്തിയത് സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിയാണെന്നും അക്രമി ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായും ഓസ്ട്രിയന്‍ വാര്‍ത്താ ഏജന്‍സിയായ എപിഎ റിപ്പോര്‍ട്ട് ചെയ്തു.

പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. സ്‌കൂളില്‍നിന്ന് തുടര്‍ച്ചയായ വെടിയൊച്ചകള്‍ കേട്ടതായാണ് വിവരം. ഇതിനുപിന്നാലെ പോലീസ് സംഘം സ്ഥലത്തെത്തി കുട്ടികളെയും അധ്യാപകരെയും സമീപത്തുള്ളവരെയും സ്‌കൂളില്‍നിന്ന് സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റി. വെടിവെപ്പ് നടത്തിയ അക്രമി ശുചിമുറിയില്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചതായാണ് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും പോലീസ് അറിയിച്ചു.

കൊലപാതകി 22 വയസ്സുള്ള പൂര്‍വ വിദ്യാര്‍ത്ഥിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌കൂളില്‍വച്ച് പീഡനത്തിന് ഇരയായതിന്റെ പ്രതികാരമാണ് 22കാരന്‍ സ്‌കൂളില്‍ കയറി വെടിവയ്പ് നടത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ പുറത്തുവരുന്ന ഞെട്ടിക്കുന്ന വീഡിയോകളില്‍, കാമ്പസില്‍ ചുറ്റും വെടിവയ്പ്പുകളുടെ ശബ്ദം മുഴങ്ങുന്നതും സ്‌ട്രെച്ചറുകളില്‍ നിരന്നിരിക്കുന്ന മൃതദേഹങ്ങളും കാണിക്കുന്നു. ആയുധധാരികളായ പോലീസ് ഇടനാഴികളില്‍ അരിച്ചുപെറുക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ നിന്ന് ജീവനുവേണ്ടി ഓടുന്നതും കാണാം. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലകളില്‍ ഒന്നാണിതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കെട്ടിടത്തില്‍ നിന്നും വെടിയൊച്ചകള്‍ കേട്ടതിനെത്തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയതെന്നും കൂടുതല്‍ ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും ആക്രമണ വിവരം സ്ഥിരീകരിച്ചുകൊണ്ട് പൊലീസ് എക്‌സില്‍ കുറിച്ചു. നിരവധി മരണങ്ങള്‍ ഉണ്ടായതായി ആഭ്യന്തര മന്ത്രാലയം പറഞ്ഞെങ്കിലും എണ്ണം വ്യക്തമാക്കിയിരുന്നില്ല. കുറഞ്ഞത് പത്ത് പേരെങ്കിലും കൊല്ലപ്പെട്ടതായാണ് ഓസ്ട്രിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സ്ഥിതിഗതികള്‍ ഗുരുതരമാണെന്നാണ് വിവരം. ഓസ്ട്രിയയുടെ സ്‌പെഷ്യല്‍ വെപ്പണ്‍സ് ആന്‍ഡ് ടാക്ടിക്‌സ് (സ്വാറ്റ്) ടീമിന്റെ ഭാഗമായ പ്രത്യേക പരിശീലനം ലഭിച്ച കോബ്ര യൂണിറ്റുകള്‍ ഉള്‍പ്പെടുന്ന സംഘം സ്‌കൂളിലുണ്ട്. വെടിവയ്പ്പ് നടത്തിയയാള്‍ ഉള്‍പ്പെടെ നിരവധി പേര്‍ മരിച്ചതായി ഓസ്ട്രിയന്‍ പബ്ലിക് ബ്രോഡ്കാസ്റ്ററായ ഒആര്‍എഫ് പറയുന്നു. പൊലീസ് കെട്ടിടം ഒഴിപ്പിക്കുകയാണെന്നും ഒആര്‍എഫ് പറഞ്ഞു

സ്‌കൂള്‍ കെട്ടിടം ഒഴിപ്പിക്കുന്നതിനുള്ള പൊലീസ് ഓപ്പറേഷന്‍ തുടരുകയാണ്. പ്രത്യേക യൂനിറ്റുകള്‍ ഉള്‍പ്പെടെ വന്‍ പൊലീസ് സന്നാഹം നിലത്തുണ്ട്. കെട്ടിടത്തിനകത്തു നിന്ന് വെടിവെപ്പ് ശബ്ദം കേട്ടതിനെ തുടര്‍ന്ന് ആക്രമണങ്ങളും ബന്ദിയാക്കല്‍ സാഹചര്യങ്ങളും കൈകാര്യം ചെയ്യുന്ന തങ്ങളുടെ സ്‌പെഷ്യലിസ്റ്റ് 'കോബ്ര ടാക്റ്റിക്കല്‍ യൂനിറ്റി'നെ വിന്യസിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

ഓസ്ട്രിയയിലെ രണ്ടാമത്തെ വലിയ നഗരമാണ് ഗ്രാസ്. നഗരത്തിന്റെ വടക്ക് ഭാഗത്ത് റെയില്‍വേ സ്റ്റേഷന് സമീപമുള്ള പ്രധാന ഹൈസ്‌കൂള്‍ കെട്ടിടത്തിലാണ് ഇന്ന് ആക്രമണമുണ്ടായത്. 2015 ജൂണ്‍ 20-ന് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ഗ്രാസ് വെടിവയ്പ്പിന്റെ പത്താം വാര്‍ഷികത്തിന് മുന്നോടിയായാണ് വെടിവയ്പ്പ് നടന്നത്. നഗരത്തിലെ തെരുവുകളിലൂടെ അക്രമി വാഹനം ഓടിച്ചുകയറ്റിയതിനെ തുടര്‍ന്ന് മൂന്ന് പേര്‍ കൊല്ലപ്പെടുകയും പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.