ചെന്നൈ: ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ ഒരുപിഴവുപോലും സംഭവിച്ചിട്ടില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. പാകിസ്താന്റെ 13 വ്യോമതാവളങ്ങള്‍ നമ്മള്‍ തകര്‍ത്തു. ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ നശിപ്പിച്ചു. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയ്ക്ക് ഒരു നഷ്ടവുമുണ്ടായിട്ടില്ലെന്നും അങ്ങനെ സംവിച്ചതിന്റെ ഒരു ചിത്രമെങ്കിലും ഹാജരാക്കാനാകുമോയെന്നും അജിത് ഡോവല്‍ വെല്ലുവിളിച്ചു.

മദ്രാസ് ഐഐടിയിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേയാണ് അദ്ദേഹം ഓപ്പറേഷന്‍ സിന്ദൂറിലെ വിജയത്തെ കുറിച്ച് കൂടുതല്‍ വാചാലനായത്. ഇന്ത്യ ഉദ്ദേശിച്ച ഒരു ലക്ഷ്യം പോലും ആക്രമണത്തില്‍ നിന്ന് ഒഴിവായില്ല. അത്രകൃത്യമായിട്ടാണ് ആക്രമണം നടന്നത്. ഇന്ത്യയ്ക്ക് എന്തെങ്കിലും നാശനഷ്ടമുണ്ടായതിന്റെ ഒരു ഉപഗ്രഹ ചിത്രമെങ്കിലും ഹാജരാക്കാനും ഡോവല്‍ വെല്ലുവിളിച്ചു.

തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് 23 മിനിറ്റിനുള്ളില്‍ ഇന്ത്യ പാകിസ്ഥാനിലെ 13 വ്യോമതാവളങ്ങളില്‍ കൃത്യമായി ആക്രമണം നടത്തി. ഇതൊക്കെ ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ പുറത്തുകൊണ്ടുവന്നവയാണ്. എന്നാല്‍ വിദേശ മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ പക്ഷംപിടിച്ചാണ് വാര്‍ത്തകള്‍ കൊടുക്കുന്നത്. ഇന്ത്യയ്ക്ക് വലിയ നാശമുണ്ടായി എന്നാണ് പ്രചരിപ്പിക്കുന്നത്. അങ്ങനെ സംഭവിച്ചിട്ടുണ്ട് എങ്കില്‍ ഒരു ചിത്രമെങ്കിലും ഹാജരാക്കാന്‍ മാധ്യമങ്ങളെ ഡോവല്‍ വെല്ലുവിളിക്കുകയായിരുന്നു.

പഹല്‍ഗാം ഭീകരാക്രമണത്തോടുള്ള ഇന്ത്യയുടെ സൈനിക പ്രതികരണമായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍, 1971 ലെ യുദ്ധത്തിനുശേഷം പാകിസ്ഥാനെതിരായ ആദ്യത്തെ ത്രിരാഷ്ട്ര സൈനിക ദൗത്യമായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ഘട്ടത്തില്‍ ഇന്ത്യ ഒമ്പത് ഭീകര ക്യാമ്പുകളും പരിശീലന കേന്ദ്രങ്ങളും വിജയകരമായി തകര്‍ത്തു. ഇതില്‍ നാലെണ്ണം പാകിസ്ഥാനിലും അഞ്ചെണ്ണം പാക് അധിനിവേശ കശ്മീരിലും. ''ഞങ്ങള്‍ക്ക് അഭിമാനമുണ്ട്... 23 മിനിറ്റിനുള്ളില്‍ ഒമ്പത് ലക്ഷ്യങ്ങള്‍ അടിച്ചിട്ടു. ഞങ്ങള്‍ക്ക് ഒന്നും നഷ്ടമായില്ല, ആ ലക്ഷ്യങ്ങള്‍ ഒഴികെ മറ്റെവിടെയും ഞങ്ങള്‍ ആക്രമിച്ചില്ല,'' അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ സൈനിക താവളങ്ങളെയും സിവിലിയന്‍ കേന്ദ്രങ്ങളെയും പോലും ലക്ഷ്യമിട്ട് പാകിസ്ഥാന്‍ പ്രതികരിച്ചതിനെത്തുടര്‍ന്നാണ് സായുധ സംഘട്ടനമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ബ്രഹ്‌മോസ് മിസൈല്‍, ഇന്റഗ്രേറ്റഡ് എയര്‍ കമാന്‍ഡ് സിസ്റ്റം തുടങ്ങിയ തദ്ദേശീയമായി വികസിപ്പിച്ച ആയുധങ്ങളുടെയും പ്രതിരോധ സംവിധാനങ്ങളുടെയും ഗുണനിലവാരത്തെയും ഡോവല്‍ പ്രശംസിച്ചു.

ഈ സംവിധാനങ്ങള്‍ നിരവധി ഡ്രോണുകള്‍, മിസൈലുകള്‍, അലഞ്ഞുതിരിയുന്ന യുദ്ധോപകരണങ്ങള്‍ എന്നിവയെ തടഞ്ഞു, ഈ ഘട്ടത്തിലാണ് ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ ഗുണനിലവാരം എടുത്തുകാണിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. പാക് ആക്രമണങ്ങള്‍ ഇന്ത്യന്‍ സൈനിക താവളങ്ങള്‍ക്ക് കാര്യമായ നാശനഷ്ടങ്ങള്‍ വരുത്തിയെന്ന വിദേശ മാധ്യമങ്ങളുടെ അവകാശവാദങ്ങളെയും ഡോവല്‍ തള്ളിക്കളഞ്ഞു.

വനിദേശ മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ പക്ഷംപിടിച്ചാണ് വാര്‍ത്തകള്‍ കൊടുക്കുന്നത്. ഇന്ത്യയ്ക്ക് വലിയ നാശമുണ്ടായി എന്നാണ് പ്രചരിപ്പിക്കുന്നത്. അങ്ങനെ സംഭവിച്ചിട്ടുണ്ട് എങ്കില്‍ ഒരു ചിത്രമെങ്കിലും ഹാജരാക്കാന്‍ മാധ്യമങ്ങളെ ഡോവല്‍ വെല്ലുവിളിക്കുകയായിരുന്നു.