- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പത്ത് വര്‍ഷം മുമ്പ് മൈതാനിക്കുന്നിലെ ഓട്ടോ ഡ്രൈവര്‍; ഗള്‍ഫിലെത്തിയതോടെ വളര്‍ച്ച കണ്ണഞ്ചിപ്പിക്കുന്ന വിധത്തില്‍; നാട്ടില്‍ കേള്‍വി അബുദബിയില്‍ അറബിയുമായി ഒന്നിച്ച് ഡീസല്‍ വ്യവസായം ക്ലിക്കായെന്ന്; ഹൂതി വിമതര്‍ക്ക് ഇന്ധനം എത്തിച്ചും പണമുണ്ടാക്കിയപ്പോള്‍ ആസ്തി 350 കോടിയില്‍; ബത്തേരിയില്‍ 30 കോടിയുടെ ബംഗ്ലാവ്; ഷൈബിന്‍ അഷറഫ് ഡോണായ കഥ..!
ഷൈബിന്‍ അഷറഫ് ഡോണായ കഥ..!
സുല്‍ത്താന്‍ ബത്തേരി: മൈസൂരു രാജീവ് നഗറിലെ നാട്ടുവൈദ്യന്‍ ഷാബാ ശരീഫിന്റെ കൊലപാതകത്തില്‍ മുഖ്യപ്രതി ഷൈബിന്‍ അഷ്റഫിന്റേത് ശരിക്കുമൊരു ചേരിയില്‍ നിന്നും തുടങ്ങി ഡോണായി മാറിയ മാഫിയാ രാജാവിന്റേതിന് സമാനമാണ്. അത്രയക്ക്് വേഗത്തില്‍ കണ്ണടച്ചു തുറക്കും മുമ്പാണ് സുല്‍ത്താല്‍ ബത്തേരിയിലെ മൈതാനിക്കുന്നില്‍ ഓട്ടോ ഡ്രൈവറായിരുന്ന ആള്‍ 350 കോടി ആസ്തിയുള്ള ധാനാഢ്യനായി മാറിയത്. എന്നാല്‍, ഏതു വഴിയാണ് ഈ പണം ഷൈബിന്‍ അഷ്‌റഫ് സമ്പാദിച്ചത് എന്നത് ഇന്നും ദുരൂഹമായി നില്‍ക്കുന്നു.
ഗള്‍ഫിലേക്ക് ചുവടുമാറിയതോടെയാണ് അതിവേഗ വളര്‍ച്ച ഇയാള്‍ക്ക് ഉണ്ടായതെന്നത് വ്യക്തമാണ്. സുല്‍ത്താന്‍ ബത്തേരിക്കടുത്ത് മൈതാനിക്കുന്നിലെ കുടിലില്‍നിന്നാണ് 350 കോടി രൂപയുടെ ആസ്തിയുള്ള 'പ്രവാസി വ്യവസായി'യിലേക്കുള്ള ഇയാളുടെ വളര്‍ച്ച. വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ഷൈബിന്‍ അഷ്റഫിനു വേണ്ടി കോടികളുടെ അത്യാഡംബര വീടിന്റെ നിര്‍മാണം പുരോഗമിക്കവേയാണ് ഇയാള്‍ അറസ്റ്റിലായത്. ഇതോടെയാണ് ഷൈബിന്റെ ധനസ്‌ത്രോതസ്സിന്റെ നിഗൂഢതകള്‍ ഉയര്‍ന്നുവന്നതും.
ഒരു ഏക്കറോളം വിസ്തൃതിയില്‍ ഇപ്പോള്‍ പണിതുകൊണ്ടിരിക്കുന്ന വീടിന് 30 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അതിഥി മന്ദിരങ്ങളും വാച്ച് ടവറും ഇടനാഴികളും താമരക്കുളവുമൊക്കെയായി അത്യാഡംബര രീതിയില്‍, അറേബ്യന്‍ കൊട്ടാരങ്ങളുടെ മാതൃകയിലാണ് വീടിന്റെ നിര്‍മാണം പുരോഗമിച്ചത്. എട്ടുവര്‍ഷം മുന്‍പാണ് വീടിന്റെ നിര്‍മാണപ്രവൃത്തി ആരംഭിച്ചത്. എന്നാല്‍, ഇതിനിടയില്‍ ലഹരി മരുന്ന് കടത്തുകേസില്‍ ദുബൈയില്‍ അറസ്റ്റിലാകുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്തു. പിന്നാലെ വൃക്കരോഗവും വന്നതോടെ വീടിന്റെ നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതും. ഇതിനിടെയാണ് ഷബഹാസ് ഷരീഫ് വധക്കേസില്‍ അറസ്റ്റിലായത്.
പത്തുവര്‍ഷം മുന്‍പുവരെ നാട്ടില്‍ ഓട്ടോ ഓടിച്ചും ലോറി ക്ലീനറായുമെല്ലാം നടന്നിരുന്നയാളാണ് ഷൈബിന്‍. അതിനിടെ, മാതാവ് ജോലി തേടി ഗള്‍ഫിലേക്കു പോയി. മാതാവിന്റെ ബന്ധങ്ങള്‍ ഉപയോഗിച്ചാണ് ഷൈബിനും ഗള്‍ഫിലെത്തിയത്. പിന്നീടുള്ള വളര്‍ച്ച അതിവേഗത്തിലായിരുന്നു. മുക്കട്ടയിലെ വീട് രണ്ടുകോടി രൂപ നല്‍കിയാണ് വാങ്ങിയത്. നാല് ആഡംബര കാറും മറ്റു വാഹനങ്ങളും ഇയാള്‍ക്ക് സ്വന്തമായുണ്ട്. തമിഴ്നാട്ടില്‍ ഹെക്ടര്‍ കണക്കിന് ഭൂമിയുമുണ്ട്. അബുദബിയില്‍ അറബിയുമായി ഒന്നിച്ച് ഡീസല്‍ വ്യവസായമാണെന്നാണ് നാട്ടുകാരോട് പറഞ്ഞിരുന്നത്. ഹൂതി വിമതര്‍ക്ക് ഇന്ധനം എത്തിക്കലായിരുന്നു ഇടപാടെന്നും അന്ന് നാട്ടില്‍ പറഞ്ഞു കേട്ടിരുന്നു. എന്നാല്‍, യുവാക്കളെ സംഘടിപ്പിച്ചു ക്വട്ടേഷന്‍ പരിപാടികളുടെ അമരക്കാരനായും ഷൈബിന്‍ നിലകൊണ്ടു.
'സ്റ്റാര്‍ വണ്‍ ഗ്രൂപ്പ്' എന്ന പേരിലാണ് ഷൈബിന്‍ അഷ്റഫിന്റെ വ്യവസായ ശൃംഖല പ്രവര്‍ത്തിക്കുന്നത്. സ്റ്റാര്‍ വണ്‍ ഗ്രൂപ്പ് ക്വട്ടേഷന്‍ രീതിയില്‍ തന്നെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും നാട്ടുകാര്‍ പറയുന്നു. 2014, 15 കാലഘട്ടത്തില്‍ റഹ്‌മത്ത് നഗര്‍, പുത്തന്‍കുന്ന്, കല്‍പഞ്ചേരി എന്നിവിടങ്ങളില്‍നിന്ന് നിരവധി യുവാക്കളെ ഇദ്ദേഹം ജോലിക്കായി വിദേശത്തേക്ക് കൊണ്ടുപോയിരുന്നു. ഇവരില്‍ പലര്‍ക്കും വിദേശത്തും നാട്ടിലുമായി ജോലി തരപ്പെടുത്തിനല്‍കുകയും ചെയ്തു. എന്നാല്‍, നാട്ടിലേക്ക് തിരിച്ചെത്തിയ പലരും പിന്നീട് ഷൈബിന്റെ ക്വട്ടേഷന്‍ സംഘത്തിന്റെ ഭാഗമാകുകയായിരുന്നു. ഷൈബിന്‍ നാട്ടിലെത്തുമ്പോഴെല്ലാം ഇദ്ദേഹം വലിയ ആഡംബര വാഹനങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ മുന്നിലും പിന്നിലും എസ്‌കോര്‍ട്ടായി ഈ യുവാക്കളുണ്ടാവാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
ഏറ്റവുമൊടുവില്‍ ഷൈബിന്‍ അഷ്റഫ് സ്പോണ്‍സര്‍ ചെയ്ത വടംവലി ടീമിനെതിരെ മത്സരിച്ചു ജയിച്ച ടീമിലെ സംഘാംഗങ്ങളെ ഇദ്ദേഹം ക്വട്ടേഷന്‍ നല്‍കി മര്‍ദിച്ചിരുന്നു. മര്‍ദനമേറ്റ കൂട്ടത്തിലുള്ള ഒരു യുവാവ് പിന്നീട് മരിച്ചു. കൊട്ടാരസമാനമായ വീട്ടില്‍ കെട്ടിത്തൂക്കി തന്നെ മര്‍ദിച്ചുവെന്ന് ഇദ്ദേഹം പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു. വീടിനകത്ത് സിംഹാസനത്തില്‍ ഒരാളുണ്ടായിരുന്നു. അയാള്‍ക്കു ചുറ്റും ആജ്ഞാനുവര്‍ത്തികള്‍ പോലെ നിരവധി പേര്‍ അംഗരക്ഷകരായും ഉണ്ടായിരുന്നുവെന്നും മൊഴിയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മര്‍ദിച്ച് അവശനാക്കിയ ശേഷം കണ്ണുകെട്ടി ഒരു കാപ്പിത്തോട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. ഈ കേസ് ഇപ്പോഴും എവിടെയും എത്തിയിട്ടില്ല.
അതേസമയം കൊടുംകുറ്റവാളിയാണെങ്കിലും ഷൈബിന്‍ അഷ്‌റഫിന് മികച്ച സാമൂഹിക-ജീവകാരുണ്യ പ്രവര്‍ത്തകനുള്ള ഓണററി ഡോക്ടറേറ്റ് ബിരുദവും നേടിയിരുന്നു. പ്ലസ്ടു യോഗ്യത മാത്രമുള്ള ഷൈബിന്‍ വിദേശ സര്‍വകലാശാലയില്‍ നിന്നാണ് ഓണററി ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. മലേഷ്യയില്‍ നിന്നാണെന്നാണു സൂചന. ഡോക്ടറേറ്റ് നേടിയ ഷൈബിനെ ഒരു പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടിയുടെ നേതൃത്വത്തില്‍ 2014-ല്‍ ആദരിച്ചിരുന്നു. എസ്.എസ്.എല്‍.സി. അടക്കമുള്ള വിവിധ പരീക്ഷകളിലെ വിജയികളെ അനുമോദിക്കാന്‍ ടൗണിനു സമീപത്തുള്ള ഒരു സംഘടനയുടെ സ്ഥാപനത്തില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ഇത്.
സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുമായി അടുപ്പം സ്ഥാപിക്കാന്‍ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലുമെല്ലാം ഷൈബിന്‍ വിരുന്നു സത്കാരങ്ങളടക്കം സംഘടിപ്പിച്ചിരുന്നു. ഉദ്യോഗസ്ഥരെയും നേതാക്കള്‍ അടക്കമുള്ളവരെയും ക്ഷണിച്ച് മദ്യവും പണവും നല്‍കി സത്കരിച്ചു. ഈ ബന്ധങ്ങള്‍ മറ്റുപല കാര്യങ്ങള്‍ക്കുമായി ഉപയോഗപ്പെടുത്തുകയും ചെയ്തു. ഇത്തരത്തില്‍ മുമ്പ് ബത്തേരി പോലീസ് സ്റ്റേഷനില്‍ എസ്.ഐ.യായിരുന്ന ഉദ്യോഗസ്ഥനുമായി ബന്ധം സ്ഥാപിച്ചാണ് തനിക്കെതിരേവന്ന പരാതികള്‍ ഷൈബിന്‍ ഒതുക്കിത്തീര്‍ത്തത്. ബത്തേരിയിലെ മയക്കുമരുന്ന്-ഗുണ്ടാമാഫിയാ സംഘത്തലവന്റെ കൂട്ടാളിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതിന് ഷൈബിനെതിരേ ബത്തേരി സ്റ്റേഷനില്‍ കേസുണ്ടായിരുന്നു. എസ്.ഐ. ഇടപെട്ടാണ് ഈ കേസ് പിന്‍വലിപ്പിച്ചത്.
പരാതിക്കാര്‍ക്ക് തായ്‌ലാന്‍ഡിലേക്ക് വിനോദസഞ്ചാരയാത്ര ഒരുക്കിയും വലിയ തുക പ്രതിഫലം നല്‍കിയുമാണ് ഷൈബിന്‍ കേസ് പിന്‍വലിപ്പിച്ചത്. ജോലിയില്‍നിന്നു വിരമിച്ചശേഷം ഷൈബിന്റെ സഹായിയും നിയമോപദേശകനുമായി മാറിയ എസ്.ഐ.ക്ക് മാസം മൂന്നുലക്ഷത്തോളം രൂപ ശമ്പളം നല്‍കിയിരുന്നതായും വിവരമുണ്ട്. ഇതേക്കുറിച്ച് ഇയാള്‍ തന്നെയാണ് നാട്ടുകാരോടു പറഞ്ഞത്.
പലപ്പോഴും ഗള്‍ഫ് രാജ്യങ്ങളിലെ നോട്ടുകള്‍ ഇന്ത്യന്‍ രൂപയിലേക്കു മാറ്റിയെടുക്കാന്‍ ഈ മുന്‍ ഉദ്യോഗസ്ഥന്‍ എത്തിയിരുന്നതായും ആളുകള്‍ കണ്ടിട്ടുണ്ട്. പാരമ്പര്യവൈദ്യന്‍ ഷാബാ ഷരീഫിനെ കൊലപ്പെടുത്തിയ കേസില്‍ ഇപ്പോള്‍ അറസ്റ്റിലായ പ്രതികള്‍ അടക്കമുള്ള ഷൈബിന്‍ അഷ്‌റഫിന്റെ കൂട്ടാളികള്‍ ബത്തേരിയില്‍ സ്ഥിരമായി തമ്പടിച്ചിരുന്നത് മന്തൊണ്ടിക്കുന്നിലെ ഒരു വീട്ടിലാണ്. ഷൈബിന്‍ ബത്തേരിയിലെത്തുമ്പോള്‍ മന്തൊണ്ടിക്കുന്നിലെ ദേശീയപാതയോരത്തെ വീട് കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം.
ഷൈബിന്‍ അഷ്റഫും സംഘവും കൂടുതല്‍ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തതിന്റെ തെളിവുകളും നേരത്തെ പുറത്തുവന്നിരുന്നു. അബൂദബിയില്‍ ഹാരിസ് എന്നയാളെയും ഒരു സ്ത്രീയെയും കൊല്ലാനായി തയാറാക്കിയ പദ്ധതി രൂപരേഖയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. പ്രതികളായ ഷൈബിന്‍ അഷ്‌റഫും കൂട്ടാളികളും സംസ്ഥാനത്ത് വിവിധ കുറ്റകൃത്യങ്ങള്‍ക്കും തട്ടിക്കൊണ്ടുപോകലിനും പദ്ധതിയിട്ടതായി പുറത്തുവന്ന ശബ്ദസന്ദേശങ്ങളില്‍ വ്യക്തമാണ്.
ഷൈബിന്‍ അഷ്‌റഫിന്റെ ലാപ്‌ടോപ്പില്‍നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ആത്മഹത്യയെന്നു തോന്നുന്ന രീതിയില്‍ രണ്ടുപേരെ കൊലപ്പെടുത്തുന്നതിന്റെ വിശദമായ പദ്ധതിരേഖയാണ് വീഡിയോയും പറത്തുവന്നു. തട്ടികൊണ്ടുപോകലും ഭവനഭേദനവും ഉള്‍പ്പെടെ ഒട്ടേറെ ആസൂത്രിത കുറ്റകൃത്യങ്ങള്‍ ഷൈബിനും സംഘവും നടപ്പാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഇതുവരെ പുറത്തുവന്ന ദൃശ്യങ്ങളും ശബ്ദസന്ദേശങ്ങളും. ഓരോ കുറ്റകൃത്യവും നടപ്പാക്കുന്നതിനെക്കുറിച്ച് വിശദമായ പദ്ധതികളാണ് സംഘം തയാറാക്കിയിരുന്നത്.
2022 ഏപ്രില്‍ 23-ന് ഏതാനുംപേര്‍ തന്റെ വീട്ടില്‍ കയറി തന്നെ മര്‍ദിച്ചുവെന്ന ഷൈബിന്‍ അഷ്‌റഫിന്റെ പരാതിയാണ് ഷാബാ ഷെരീഫ് കൊലപാതകക്കേസ് പുറത്തുക്കൊണ്ടുവന്നത്. ഇയാളെ അക്രമിച്ച കേസിലെ അഞ്ചുപ്രതികള്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനുമുന്‍പില്‍ തീ കൊളുത്തി ആത്മഹത്യാ ഭീഷണി മുഴക്കുകയും ഷാബാ ഷെരീഫ് കൊലപാതകമടക്കമുള്ള ഷൈബിന്റെ കുറ്റകൃത്യങ്ങള്‍ വെളിപ്പെടുത്തുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഷാബാ ഷെരീഫ് കേസില്‍ ശിക്ഷി ഉറപ്പായതോടെ ഷൈബിന്റെ സാമ്രാജ്യം രക്ഷയില്ലാത്ത അവസ്ഥിലാണ്.
2019 ഓഗസ്റ്റില്‍ മൈസൂരുവില്‍നിന്ന് തട്ടിക്കൊണ്ടുവന്ന നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫിനെ ഒന്നരവര്‍ഷത്തോളം ഷൈബിന്റെ മുക്കട്ടയിലെ വീട്ടില്‍ തടവിലാക്കിയശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തല്‍. കൊലപാതകവുമായി ബന്ധപ്പെട്ട് ചെറിയ തെളിവുകള്‍ ഷൈബിന്റെ വീട്ടില്‍നിന്ന് ലഭിച്ചിരുന്നു. എങ്കിലും മൃതദേഹം തള്ളിയതായി പ്രതികള്‍ മൊഴിനല്‍കിയ ചാലിയാര്‍ പുഴയില്‍ എടവണ്ണ സീതിഹാജി പാലത്തിനുസമീപം തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഷൈബിന്‍ ഉപയോഗിച്ച കാറില്‍നിന്നു ലഭിച്ച മുടി ഷാബാ ഷെരീഫിന്റേതാണെന്ന ഡി.എന്‍.എ. പരിശോധനാഫലമാണ് കേസില്‍ നിര്‍ണായകമായത്.
മൂലക്കുരു ചികിത്സിച്ചു ഭേദപ്പെടുത്തിയിരുന്ന ഷാബാ ഷെരീഫില്‍നിന്ന് ഇതിന്റെ ഒറ്റമൂലി രഹസ്യം ചോര്‍ത്താന്‍ 2019 ഓഗസ്റ്റ് ഒന്നിന് നിലമ്പൂര്‍ മുക്കട്ട സ്വദേശിയായ വ്യവസായി ഷൈബിന്‍ അഷ്‌റഫിന്റെ സംഘം അദ്ദേഹത്തെ മൈസൂരുവില്‍നിന്ന് തട്ടിക്കൊണ്ടുവന്നു മുക്കട്ടയിലെ വീട്ടില്‍ തടവില്‍ പാര്‍പ്പിക്കുകയും രഹസ്യം കൈമാറാതെ വന്നതോടെ 2020 ഒക്ടോബര്‍ എട്ടിന് കൊലപ്പെടുത്തുകയുമായിരുന്നു. ഒറ്റമൂലി മരുന്നുകളുടെ രഹസ്യം ചോര്‍ത്തി മരുന്നുവ്യാപാരം നടത്തി പണമുണ്ടാക്കുകയായിരുന്നു ഷൈബിന്റെ ലക്ഷ്യം.