തിരുവനന്തപുരം: ഒടുവില്‍ കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍. കേരളത്തിലെ എസ്‌ഐആര്‍ നീട്ടി. സമയക്രമം മാറ്റി നല്‍കിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. എന്യുമറേഷന്‍ ഫോം ഡിസംബര്‍ 18 വരെ സ്വീകരിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. ഒരാഴ്ച നീട്ടണമെന്ന സര്‍ക്കാര്‍ ആവശ്യം അംഗീകരിച്ചാണ് കമ്മീഷന്റെ തീരുമാനം. കരട് പട്ടിക 23 നും അന്തിമ പട്ടിക ഫെബ്രുവരി 21നും പ്രസിദ്ധീകരിക്കും. സുപ്രീംകോടതി കേരളത്തിന്റെ ആവശ്യം പരിഗണിച്ച് തിയതി നീട്ടുന്ന കാര്യം പരിഗണിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് നടപടികള്‍ നീട്ടിയത്.

കേരള ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോള്‍ കത്തയച്ചിരിക്കുന്നത്. കേരളത്തിലെ എസ്.ഐ.ആര്‍ നടപടി മാത്രമാണ് നീട്ടി വെച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ അടക്കം എസ്.ഐ.ആര്‍ നീട്ടി വെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നേരത്തെ, കേരളത്തിലെ എസ്‌ഐആര്‍ തടയാതെയായിരുന്നു സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. എന്യുമറേഷന്‍ ഫോം സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടുന്നത് അനുഭാവപൂര്‍വ്വം പരിഗണിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

എസ്‌ഐആര്‍ പ്രക്രിയയ്ക്ക് നിലവിലുള്ളതിനെക്കാള്‍ കൂടുതല്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെ ഉയോഗിക്കരുതെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേരളത്തിലെ എസ്‌ഐആര്‍ നടപടിയുടെ നിലവിലെ സ്ഥിതി കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകള്‍ സുപ്രീംകോടതിയെ ധരിപ്പിച്ചിരുന്നു. ഇത് കേട്ട ശേഷാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് എസ്‌ഐആര്‍ നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നോട്ട് പോകാമെന്ന് പറഞ്ഞത്.

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഉദ്യോഗസ്ഥരെ എസ്‌ഐആര്‍നായി ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. എന്യുമറേഷന്‍ ഫോം സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒരാഴ്ചയോ അതില്‍ കൂടുതലോ നീട്ടുന്നതിനാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് നിവേദനം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കിയത്. നീട്ടണമെന്ന ആവശ്യം ന്യായമെന്ന് ചീഫ് ജസ്റ്റിസും പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ കിട്ടി രണ്ട് ദിവസത്തിനുള്ളില്‍ ഉചിതമായ തീരുമാനമെടുക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദ്ദേശം നല്‍കിയത്. ഇത് പ്രകാരമാണ് ഇപ്പോള്‍ ഉത്തരവ് എത്തിയതും.

സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഭരണഘടനസ്ഥാപനങ്ങള്‍ക്കും ഉള്ളതിനെക്കാള്‍ പ്രശ്‌നം എസ്‌ഐആര്‍ കാരണം രാഷ്ട്രീയ പാര്‍ട്ടികള്‍ നേരിടുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. എസ്‌ഐആര്‍ നടപടികള്‍ തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതി അറിയിച്ചു. എസ്‌ഐആര്‍ ഫോമുകളുടെ ഡിജിറ്റലൈസേഷന്‍ 88 ശതമാനം പൂര്‍ത്തിയായി എന്നും എസ്‌ഐആര്‍ നടപടികളുടെ സമയപരിധി നീട്ടി നല്‍കിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നു.