തിരുവനന്തപുരം: സി.പി.എമ്മിന്റെ മാനസിക പീഡനത്തെത്തുടര്‍ന്ന് കോണ്‍ഗ്രസുകാരിയായ ആര്യനാട് ഗ്രാമപഞ്ചായത്തംഗം എസ്. ശ്രീജ ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധം രൂക്ഷമാകുന്നു. പഞ്ചായത്ത് യോഗങ്ങളില്‍ മാത്രമല്ല, പൊതുയോഗങ്ങളിലും ഉയര്‍ത്തിയ രൂക്ഷമായ വിമര്‍ശനങ്ങളാണ് ശ്രീജയെ മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം. ശ്രീജയെ സാമ്പത്തിക തട്ടിപ്പുകേസുകളില്‍പ്പെടുത്താന്‍ മുന്നില്‍ നിന്നത് സി.പി.എം നേതാക്കളെന്ന് കോണ്‍ഗ്രസ്. ഇന്‍ക്വസ്റ്റ് നടത്തുന്നത് തടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

ശ്രീജ സാമ്പത്തിക തട്ടിപ്പുകാരിയാണെന്ന തരത്തില്‍ സി.പി.എം ദിവസങ്ങളായി തുടരുന്ന പ്രചരണത്തിന്റെ ഭാഗമായി ഞായറാഴ്ച വൈകിട്ട് ആര്യനാട് ജങ്ഷനില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. അതില്‍ പങ്കെടുത്ത പ്രാദേശിക സി.പി.എം നേതാക്കള്‍ ശ്രീജക്കെതിരെ രൂക്ഷമായ സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. മുന്‍പ് മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട് ശ്രീജക്കെതിരെ ചിലര്‍ പരാതി നല്‍കിയിരുന്നു. ഇത് പരാമര്‍ശിച്ചായിരുന്നു നേതാക്കളുടെ വിമര്‍ശനം.

ശ്രീജയുടെ മരണത്തിന് ഉത്തരവാദികള്‍ സി.പി.എമ്മും പഞ്ചായത്ത് പ്രസിഡന്‍്റുമാണെന്ന് ഭര്‍ത്താവ് ജയന്‍ ആരോപിച്ചു. സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ ആലോചിച്ചു വരുകയായിരുന്നു. അതിനിടയില്‍ സി.പി.എമ്മിന്‍െ്റ വ്യകതിപരമായ ആരോപണങ്ങള്‍ ശ്രീജയെ മാനസികമായി തളര്‍ത്തിയിരുന്നെന്നും ജയന്‍ ആരോപിക്കുന്നു. എന്നാല്‍, ശ്രീജക്കെതിരെയല്ല കോണ്‍ഗ്രസിനെതിതെയാണ് വിമര്‍ശനം ഉന്നയിച്ചിരുന്നതെന്ന് ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍്റ് വി. വിജുമോഹന്‍ പറഞ്ഞു. ശ്രീജയെ വ്യക്തിപരമായി വിമര്‍ശിച്ചിട്ടില്ലെന്നും പ്രസിഡന്‍്റ് പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ശ്രീജ വീണ്ടും മത്സരിച്ചാല്‍ കോട്ടക്കകം വാര്‍ഡ് യു.ഡി.എഫിനു തന്നെ ലഭിക്കുമെന്ന ആശങ്കയിലായിരുന്നു എല്‍.ഡി.എഫ്. വര്‍ഷങ്ങളായി സി.പി.എമ്മിന്റെ കുത്തക സീറ്റായിരുന്ന കോട്ടക്കകം വാര്‍ഡ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ കോട്ടക്കകം പേഴുംകട്ടക്കാല്‍ വീട്ടില്‍ ശ്രീജ (47) മികച്ച ഭൂരിപക്ഷത്തോടെ നേടുകയായിരുന്നു. മികച്ച സാമൂഹ്യ പ്രവര്‍ത്തകയായിരുന്ന ശ്രീജ മണ്ഡലത്തില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളുമായി സജീവമായിരുന്നു. സ്വകാര്യ ജീവിതത്തില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അതിനാല്‍ ചിട്ടി, മൈക്രോ ഫിനാന്‍സ്് തുടങ്ങിയവയില്‍ പങ്കാളിയായിരുന്നു.

ഇത്തരം സാമ്പത്തിക ഇടപാടുകള്‍ ചൂണ്ടിക്കാട്ടിയാണ് സി.പി.എം ശ്രീജയെ തട്ടിപ്പുകാരിയായി ചിത്രീകരിച്ചത്. മണ്ഡലത്തിലുടനീളം ഇത്തരത്തില്‍ പ്രചരണം നടത്തുകയും പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് രാവിലെ ശ്രീജയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മഹിളാ കോണ്‍ഗ്രസ് ഭാരവാഹിയായിരുന്ന ശ്രീജ വരുന്ന തെരഞ്ഞെടുപ്പിലും മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. യു.ഡി.എഫ് സീറ്റ് ലഭിച്ചില്ലെങ്കില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും ശ്രീജ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.