തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയിലും, സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട എസ്.എസ്.കെ (SSK - Samagra Shiksha Kerala) ഫണ്ടിന്റെ ആദ്യ ഗഡുവായ 92.41 കോടി രൂപ ലഭ്യമായി. പദ്ധതിയില്‍ കരാര്‍ ഒപ്പിടുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയെങ്കിലും, കേന്ദ്രത്തിന് ഔദ്യോഗികമായി കത്ത് അയക്കുന്നത് വൈകിപ്പിച്ചത് സംസ്ഥാനത്തിന് ഗുണകരമായി മാറിയിരിക്കുകയാണ്. കേരളം സമര്‍പ്പിച്ച 109 കോടി രൂപയില്‍ നിന്നാണ് ഈ വിഹിതം അനുവദിച്ചിരിക്കുന്നത്. നോണ്‍-റിക്കറിംഗ് ഇനത്തില്‍ ഇനി 17 കോടി രൂപ കൂടി ലഭിക്കാനുണ്ട്. പദ്ധതിക്ക് അനുമതി നല്‍കിയതോടെ വിദ്യാഭ്യാസ വകുപ്പിന് വലിയ ആശ്വാസമാണ് കൈവന്നിരിക്കുന്നത്.

നേരത്തെ, പി.എം. ശ്രീ പദ്ധതിയില്‍ ഒപ്പിടാത്തതിനെ തുടര്‍ന്നാണ് സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന എസ്.എസ്.കെ. ഫണ്ട് കേന്ദ്രം തടഞ്ഞുവെച്ചിരുന്നത്. ഈ കാരണത്താല്‍ സിപിഐയുടെ എതിര്‍പ്പുകളെ അവഗണിച്ച് അതീവരഹസ്യമായി കേരള സര്‍ക്കാര്‍ കരാറില്‍ ഒപ്പുവെച്ചിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വലിയ വിവാദങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ബുധനാഴ്ച കരാറിലെ തുടര്‍ നടപടികള്‍ സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു.

എന്നാല്‍, കരാറില്‍ നിന്ന് ഔദ്യോഗികമായി പിന്മാറിയതായി കേരളം ഇതുവരെ കേന്ദ്രത്തിന് രേഖാമൂലം അറിയിപ്പുകളൊന്നും നല്‍കിയിരുന്നില്ല. ഇത് ഗുണകരമായ സാഹചര്യത്തിലാണ് ആദ്യഗഡു അനുവദിച്ചിരിക്കുന്നത്. പദ്ധതിയുടെ രണ്ടും മൂന്നും ഗഡുക്കള്‍ കൂടി വൈകാതെ ലഭിക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. കരാറില്‍ നിന്ന് പിന്മാറുന്നത് സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയിട്ടുണ്ടെന്നും വിദ്യാഭ്യാസ സെക്രട്ടറി ഉടന്‍ കത്ത് അയക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അടുത്തിടെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനിടെയാണ് വൈകുന്നേരത്തോടെ പദ്ധതിയുടെ ആദ്യഗഡു സംസ്ഥാനത്തിന് ലഭിച്ചത്

അതേസമയം, പി.എം. ശ്രീ പദ്ധതിയില്‍ നിന്ന് സംസ്ഥാനം പൂര്‍ണ്ണമായും പിന്മാറുമോ എന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുന്നുണ്ട്. ഫണ്ട് ലഭിച്ചതോടെ, പദ്ധതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ സിപിഐക്ക് പരിമിതികളുണ്ടാവാനും സാധ്യതയുണ്ട്. കഴിഞ്ഞ ബുധനാഴ്ച കത്ത് അയക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും, സംസ്ഥാനം അത് മനഃപൂര്‍വം വൈകിപ്പിക്കുകയായിരുന്നു.

ഈ സംഭവവികാസങ്ങള്‍ക്കിടയില്‍, സര്‍വ്വശിക്ഷാ അഭിയാനുമായി (Sarva Shiksha Abhiyan) ബന്ധപ്പെട്ട് കേരളത്തിന് അര്‍ഹതപ്പെട്ട തുക ലഭ്യമാക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ അറിയിച്ചിരുന്നു. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട പണം കേന്ദ്രം തടയുകയാണെന്ന് കേരളം സുപ്രീം കോടതിയില്‍ ബോധിപ്പിച്ചിരുന്നു. സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട കേസില്‍, കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി വിഷയം ചര്‍ച്ച ചെയ്തതായും, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചിരുന്നു. സംസ്ഥാനത്തിന് അര്‍ഹമായ പണം പോലും നല്‍കുന്നില്ലെന്നും, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരെ സ്ഥിരപ്പെടുത്താനുള്ള തുക കണ്ടെത്തണമെന്നും കേരളം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ ജനുവരിക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി സംസ്ഥാനത്തോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഈ സാമ്പത്തിക സഹായം ലഭ്യമായിരിക്കുന്നത്.

പി എം ശ്രീയില്‍ സിപിഎമ്മിനോട് ഏറ്റുമുട്ടല്‍ വേണ്ടെന്ന് സിപിഐ

പി.എം. ശ്രീയുടെ കാര്യത്തില്‍ സിപിഎമ്മുമായി കൂടുതല്‍ ഏറ്റുമുട്ടലുകള്‍ക്ക് സിപിഐ ഇല്ലെന്ന് വ്യക്തമാക്കുന്നു. സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് സിപിഐയുടെ ഈ നിലപാട് പുറത്തുവന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, എല്ലായിടത്തും സിപിഎമ്മുമായി യോജിച്ച് പോകണമെന്ന നിര്‍ദ്ദേശവും സിപിഐ മുന്നോട്ടുവെച്ചിട്ടുണ്ട്.

പി.എം. ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനെക്കൊണ്ട് നിലപാട് തിരുത്തിച്ചത് പാര്‍ട്ടിയുടെ വലിയ നേട്ടമായി സിപിഐ വിലയിരുത്തുന്നു. യഥാര്‍ത്ഥ ഇടതുപക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞുവെന്ന് അഭിനന്ദനങ്ങളും ഉയര്‍ന്നിരുന്നു. അതേസമയം, ഈ വിഷയത്തില്‍ തര്‍ക്കങ്ങള്‍ക്കിടെ എം.എ. ബേബിയോട് പ്രകാശ് ബാബുവും, ശിവന്‍കുട്ടിയോട് എ.ഐ.വൈ.എഫും ഖേദം പ്രകടിപ്പിക്കേണ്ടിയിരുന്നില്ലെന്ന് ഒരു വിഭാഗം നേതാക്കള്‍ അഭിപ്രായപ്പെട്ടു. പരസ്പരം വാക്‌പോരുണ്ടായപ്പോള്‍ സിപിഐ മാത്രം ഖേദം പറയേണ്ടതില്ലെന്നായിരുന്നു അവരുടെ നിലപാട്.