തിരുവനന്തപുരം: ആര്‍ത്തവത്തിന്റെ പേരില്‍ വിദ്യാര്‍ഥിനികളെ അപമാനിച്ചുവെന്ന് പരാതിയുമായി വിദ്യാര്‍ഥികള്‍. തുമ്പ സെന്റ് സേവിയേഴ്‌സ് കോളജിലെ അധ്യാപകനെതിരെയാണ് ഗുരുതര പരാതിയുമായി വിദ്യാര്‍ഥിനികള്‍ രംഗത്തെത്തിയത്. വിദ്യാര്‍ത്ഥിനികളുടെ ആര്‍ത്തവത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോളേജ് പ്രിന്‍സിപ്പളിന് 14ഓളം വിദ്യാര്‍ഥിനികള്‍ പരാതി നല്‍കി.

ഹിസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്റിലെ എച്ച് ഒ ഡിയായ രമേശിനെതിരെയാണ് വിദ്യാര്‍ഥിനികള്‍ പരാതി നല്‍കിയത്. പട്ടം സെന്റ് മേരീസില്‍ വച്ച് നടന്ന ഏഴു ദിവസത്തെ എന്‍ എസ് എസ് ക്യാമ്പിനിടെയാണ് അധ്യാപകന്‍ വിദ്യാര്‍ഥിനികളെ അപമാനിച്ചത്. ക്യാമ്പിന്റെ ഭാഗമായി നടന്ന ചില മത്സരങ്ങളില്‍ ചില വിദ്യാര്‍ഥിനികള്‍ക്ക് പങ്കെടുക്കാന്‍ കഴിയാതെ വന്നപ്പോഴാണ് അധ്യാപകന്‍ അശ്ലീല പരാമര്‍ശം നടത്തിയത്.

ചില വിദ്യാര്‍ഥിനികള്‍ ആര്‍ത്തവത്തിന്റെ പേരില്‍ മാറി നില്‍ക്കുന്നു, ആര്‍ത്തവം ആണെന്ന് അറിയാന്‍ വസ്ത്രം ഊരി നോക്കാന്‍ കഴിയില്ലല്ലോ... ആത്മാഭിമാനം ഇല്ലാത്ത നിലയ്ക്ക് പോയി ചത്തൂടെ. 'എന്നും അധ്യാപകന്‍ ചോദിച്ചതായി വിദ്യാര്‍ഥിനികള്‍ പരാതിയില്‍ പറയുന്നു. എന്നാല്‍ അധ്യാപകനെതിരെ അച്ചടക്ക നടപടി എടുത്തില്ലെങ്കില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കുമെന്ന് വിദ്യാര്‍ഥിനികള്‍ വ്യക്തമാക്കി.

ദേശീയ സേവന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ക്യാമ്പിലെ മത്സരങ്ങളില്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം വിട്ടുനിന്ന വിദ്യാര്‍ഥിനികളെയാണ് അപമാനിച്ചത് എന്നാണ് പാതിയില്‍ പറയുന്നത്. അധ്യാപകര്‍ പരസ്യമായി അധിക്ഷേപിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.