ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പുതുക്കല്‍ (Special Intensive Revision - SIR) പ്രക്രിയയില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതിനെതിരെ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. നടപടിക്രമങ്ങളിലെ യഥാര്‍ത്ഥ ബുദ്ധിമുട്ടുകള്‍ പരിഗണിക്കുമെന്ന് ഉറപ്പ് നല്‍കിയ കോടതി, സംസ്ഥാനത്ത് അപേക്ഷകളുടെ സൂക്ഷ്മപരിശോധനയും വിവരങ്ങള്‍ അന്തിമമാക്കാനുള്ള സമയപരിധിയും ഒരാഴ്ചത്തേക്ക് നീട്ടി നല്‍കി.

വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികളില്‍ മാറ്റങ്ങള്‍ ആവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ വാട്സ്ആപ്പ് വഴി നല്‍കുന്നത് അവസാനിപ്പിക്കണമെന്നും, എല്ലാ നിര്‍ദ്ദേശങ്ങളും ഔദ്യോഗികമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. കൂടാതെ, മൈക്രോ ഒബ്‌സര്‍വര്‍മാരെ നീക്കം ചെയ്ത്, പകരം 8,505 ഗ്രൂപ്പ് ബി ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, എന്‍.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച്, വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികളില്‍ തടസ്സങ്ങള്‍ നീക്കുമെന്നും എന്നാല്‍ പുതിയ തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി. വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയ നിശ്ചയിച്ച പ്രകാരം മുന്നോട്ട് പോകണമെന്ന് ബെഞ്ച് ഊന്നിപ്പറഞ്ഞു.

കോടതിയുടെ നിലപാട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി: 'ഞങ്ങള്‍ തടസ്സങ്ങള്‍ നീക്കം ചെയ്യും, പക്ഷേ വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതില്‍ ഒരുതരത്തിലുള്ള തടസ്സങ്ങളും സൃഷ്ടിക്കില്ല. ഇക്കാര്യത്തില്‍ വ്യക്തതയുണ്ടായിരിക്കട്ടെ.' ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, എന്‍.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ച് നിശ്ചയിച്ച സമയക്രമം അനുസരിച്ച് തന്നെ പരിഷ്‌കരണ നടപടികള്‍ മുന്നോട്ട് പോകണമെന്ന് ഊന്നിപ്പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം:

തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഡി.എസ്. നായിഡു, ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരുടെ (EROs) നിയമനത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. ഇ.ആര്‍.ഒ.മാര്‍ക്ക് അര്‍ദ്ധ-ജുഡീഷ്യല്‍ ചുമതലകള്‍ ഉള്ളതുകൊണ്ട്, ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ മതിയായ പരിചയം ആവശ്യമാണെന്ന് അദ്ദേഹം വാദിച്ചു. ഏകദേശം 300 ഗ്രൂപ്പ് ബി ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടതെന്നും, എന്നാല്‍ 64 പേര്‍ക്ക് മാത്രമാണ് അത്തരം പരിചയമുള്ളതെന്നും, ബാക്കിയുള്ള നിയമനങ്ങള്‍ ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണെന്നും നായിഡു കോടതിയെ അറിയിച്ചു. എന്‍ജിനീയര്‍മാരെപ്പോലുള്ള ഉദ്യോഗസ്ഥര്‍ക്ക് അപ്പീല്‍ അധികാരസ്ഥാനങ്ങളില്‍ ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുള്ള ഇത്തരം ജുഡീഷ്യല്‍ തീരുമാനങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മൈക്രോ ഒബ്‌സര്‍വര്‍മാരുടെ പങ്ക് സംബന്ധിച്ച് സീനിയര്‍ അഭിഭാഷകന്‍ ശ്യാം ദിവാന്‍ വാദിച്ചു. വന്‍തോതില്‍ വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നിലവിലെ പട്ടികയില്‍ 7.08 കോടി വോട്ടര്‍മാരുണ്ടെന്നും അതില്‍ 1.36 കോടി പേര്‍ 'ലോജിക്കല്‍ ഡിസ്‌ക്രപന്‍സി' (യുക്തിപരമായ പൊരുത്തക്കേടുകള്‍) എന്ന വിഭാഗത്തിലാണെന്നും അദ്ദേഹം പറഞ്ഞു. 'റോയ്', 'റേ' എന്നിങ്ങനെ പേരിലെ ചെറിയ അക്ഷരപ്പിശകുകളാണ് പല തടസ്സങ്ങള്‍ക്കും കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍, മൈക്രോ ഒബ്‌സര്‍വര്‍മാര്‍ ഇ.ആര്‍.ഒ-മാരെ സഹായിക്കാനുള്ള സംവിധാനം മാത്രമാണെന്നും അന്തിമ തീരുമാനം ഇ.ആര്‍.ഒ-മാരുടേതാണെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. പുറത്തുനിന്നുള്ള ഉദ്യോഗസ്ഥരെ മൈക്രോ ഒബ്‌സര്‍വര്‍മാരായി നിയമിക്കുന്നത് പ്രാദേശിക സംസ്‌കാരവും സാഹചര്യങ്ങളും അറിയാത്തതിനാല്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വി വാദിച്ചു.

പശ്ചിമ ബംഗാളിലെ വോട്ടര്‍ പട്ടിക പുതുക്കലിനെ ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് കോടതി ഈ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. നേരത്തെ നടന്ന വാദത്തിനിടെ മുഖ്യമന്ത്രി മമത ബാനര്‍ജി നേരിട്ട് ഹാജരായി തന്റെ വാദങ്ങള്‍ അവതരിപ്പിച്ചിരുന്നു. സമയബന്ധിതമായി പട്ടിക പുതുക്കല്‍ പൂര്‍ത്തിയാക്കുന്നതിനൊപ്പം വോട്ടര്‍മാരെ അന്യായമായി പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.