കണ്ണൂര്‍: കോഴിക്കോട്ട കോഴവിവാദത്തിന് പുറമെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ എം.വി ഗോവിന്ദന്റെ തളിപറമ്പ് മണ്ഡലത്തിലും ഭൂമിവിവാദം സി. പി. എമ്മിനെ വെട്ടിലാക്കുന്നു. കുറഞ്ഞ വിലയുളള ഭൂമി കൂടുതല്‍ വിലയ്ക്ക് പാര്‍ട്ടി നിയന്ത്രണത്തിലുളള സഹകരണ സംഘത്തെ കൊണ്ടു എടുപ്പിച്ചു വന്‍തുക തട്ടിയെടുക്കാന്‍ നീക്കം നടത്തിയെന്നാണ് പരാതി. നേരത്തെ തെക്കന്‍ ജില്ലകളില്‍ ചില സി.പി. എം നേതാക്കള്‍ക്കെതിരെ സമാനമായ രീതിയില്‍ പരാതിയുയര്‍ന്നിരുന്നു. അതില്‍ നടപടിയും അന്വേഷണവുമൊക്കെ നടന്നു കൊണ്ടുരിക്കെയാണ് പാര്‍ട്ടി സംസ്ഥാനസെക്രട്ടറിയുടെ മണ്ഡലത്തില്‍ തന്നെ വിവാദം ഉടലെടുത്തിരിക്കുകയാണ്.

34 വര്‍ഷമായി പാര്‍ട്ടി അനുഭാവിയായ ഒരാള്‍ ഇതു സംബന്ധിച്ചു സി.പി. എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി ജയരാജനും തെളിവുകള്‍ ഉള്‍പ്പെടെയുളള പരാതി നല്‍കിയിട്ടുണ്ട്. തളിപറമ്പിലെ ഒരു ലോക്കല്‍ കമ്മിറ്റി അംഗത്തിനും മറ്റൊരു ഏരിയാ കമ്മിറ്റി അംഗത്തിനുമെതിരെയാണ് പരാതി നല്‍കിയിട്ടുളളത്. നേതാവിന്റെ ലോക്കല്‍ കമ്മിറ്റിയുടെ കീഴില്‍ ഒരു വനിതാ സഹകരണ സംഘവുമുണ്ട്. ഈ സംഘത്തിന് ടൗണില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ മാന്ധം കുണ്ടില്‍ പതിനഞ്ച് സെന്റ് സ്ഥലം വാങ്ങാന്‍ തീരുമാനിച്ചതിലാണ് അഴിമതി ആരോപിക്കുന്നത്.

മെംപര്‍മാര്‍ക്കും ഇടപാടുകാര്‍ക്കും എത്തപ്പെടാന്‍ പ്രയാസമുളളതും യാത്രാസൗകര്യം കുറവായതും വീതികുറഞ്ഞ് നീളത്തില്‍ കിടക്കുന്നതുമായ സ്ഥലമാണ് വാങ്ങിക്കാന്‍ നീക്കം നടത്തിയത്. പട്ടുവം മുറിയാത്തോടെ പാര്‍ട്ടി അനുഭാവിയുടെതാണ് സ്ഥലം. സെന്റിന് രണ്ടു ലക്ഷം രൂപ പ്രകാരം ലോക്കല്‍ കമ്മിറ്റി അംഗം കഴിഞ്ഞ മാര്‍ച്ച് മാസം ഈ സ്ഥലംവാങ്ങിച്ചു. അതിനു ശേഷം വനിതാസഹകരണ സംഘത്തെ കൊണ്ടു സ്ഥലം വാങ്ങിക്കുവാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു കൊണ്ടുളള പരസ്യം നല്‍കിപ്പിച്ചു. സി.പി. എമ്മിന് ഓരോ സഹകരണസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സബ് കമ്മിറ്റികളുണ്ട്. തളിപറമ്പില്‍ സ്ഥിതി ചെയ്യുന്ന വനിതാ സഹകരണ സംഘത്തിന്റെ സബ് കമ്മിറ്റിയെ നിയന്ത്രിക്കുന്നതും ഈ ലോക്കല്‍ നേതാവാണ്.

ക്വട്ടേഷന്‍ ക്ഷണിച്ചതിന് പുറകെ നേതാവും മാന്ധം കുണ്ടിലെ പാര്‍ട്ടിയംഗവും അപേക്ഷ നല്‍കി. ഒന്നിലധികം പേര്‍ ക്വട്ടേഷന്‍ നല്‍കണമെന്നതിനാല്‍ പാര്‍ട്ടി അംഗത്തെ കൊണ്ടു ക്വട്ടേഷന്‍ നല്‍കിപ്പിക്കുകയായിരുന്നു. നേതാവ് കൊടുത്ത ക്വട്ടേഷനില്‍ സെന്റിന് നാലുലക്ഷം രൂപയാണ് കാണിച്ചത്. തുടര്‍ന്ന് വനിതാസംഘത്തെ കൊണ്ടു നൊഗേഷ്യയന്‍ നടത്തിച്ചു സെന്റിന് 3,65,000 രൂപ നിശ്ചയിച്ച സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

മാര്‍ച്ച് മാസം വാങ്ങിയ സ്ഥലം മാസങ്ങള്‍പിന്നിടുമ്പോഴെക്കും ഉയര്‍ന്ന വിലയ്ക്കു നേതാവ് സംഘത്തിന് വില്‍ക്കാന്‍ കരാറാക്കുകയായിരുന്നു. സ്ഥലം ഉടമ സെന്റിന് ഒന്നരലക്ഷം രൂപ നല്‍കാമെന്ന് നേരത്തെ പലരോടും പറഞ്ഞിരുന്നു. ഇതിന് തൊട്ടടുത്ത് റോഡിനോട് ചേര്‍ന്ന, രണ്ടുവശത്തും റോഡുളള സ്ഥലവും സി.പ. ഐ കുറച്ചു മാസം മുന്‍പ് രണ്ടേമുക്കാല്‍ ലക്ഷം രൂപയ്ക്കാണ് വാങ്ങിച്ചത്. എന്നാല്‍ സി.പി. എം ലോക്കല്‍ നേതാവ് വാങ്ങിയ സ്ഥലം പ്രധാന റോഡില്‍ നിന്നും അകലെയാണ്. ലോക്കല്‍ നേതാവിനൊപ്പം ഏരിയാകമ്മിറ്റിയംഗമായ നേതാവിനും ഇടപാടുമായി ബന്ധമുണ്ടെന്നാണ് ആരോപണം.

സ്ഥലത്തിന്റെ താരിഫ് മൂല്യം ഇവിടെ സെന്റിന് 48,000 രൂപയാണ് താരിഫ് മൂല്യത്തില്‍ കൂടുതല്‍ വിലവരുന്ന സ്ഥലം വാങ്ങിക്കണമെങ്കില്‍ ബന്ധപ്പെട്ട വകുപ്പിന്റെ അനുമതി വാങ്ങണം. ഇതിനായി വനിതാ സഹകരണ സംഘംതളിപറമ്പ് എ. ആറിന് അപേക്ഷ നല്‍കിയിട്ടുണ്ട്. അപേക്ഷയില്‍ തീരുമാനമുണ്ടാകുന്ന മുറയ്ക്ക് സ്ഥലം വനിതാ സഹകരണ സംഘത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യാനാണ് നീക്കം.

എ.ആറിന്റെ അനുമതി പെട്ടെന്ന് ലഭിക്കുമെന്നാണ് സൂചന. ഭരണകക്ഷിയായ പാര്‍ട്ടിയുടെ സ്വാധീനത്തിന് പുറമേ ഈ സ്ഥലത്ത് ദേശീയ പാത ബൈപാസിന് സ്ഥലം ഏറ്റെടുത്തപ്പോള്‍ ഉടമകള്‍ക്ക് സെന്റിനക നാലുലക്ഷം ലഭിച്ചുവെന്നതും അനുകൂല തീരുമാനമാകും. എന്നാല്‍ ബൈപാസിനെതിരെ സമരം ഉയര്‍ന്നുവന്നതിന്റെ ഫലമായാണ് വന്‍തോതില്‍ പണം നഷ്ടപരിഹാരമായി നല്‍കിയത്. സെന്റിന് പതിനായിരം രൂപ പോലും വിലയില്ലാതിരുന്ന സ്ഥലത്ത് നാലുലക്ഷം രൂപ വരെയുളള മോഹവില ലഭിച്ചിട്ടുണ്ട്.

സി.പി. എം പന്നിയൂര്‍ ലോക്കല്‍കമ്മിറ്റി ഓഫീസ് പണിയുന്നതിന് സെന്റിന് രണ്ടരലക്ഷം രൂപ വിലവരുന്ന മൂന്ന് സെന്റ്സ്ഥലം വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൗജന്യമായി നല്‍കിയ ആളുടെ മകനാണ് . ഇയാളാണ് പരാതിക്കാരനായി രംഗത്തുവന്നത്. മുസ്ലിം സമുദായത്തില്‍പ്പെട്ട ഇദ്ദേഹത്തിന്റെ പിതാവ് രണ്ടായിരത്തില്‍ സി.പി. എമ്മുമായി ബന്ധപെട്ട കേസില്‍ നാല്‍പത്തിയഞ്ചു ദിവസം ജയില്‍ ജയിലില്‍ കിടക്കുകയും ചെയ്തിരുന്നു. സി.പി. എമ്മിന്റെ ഇപ്പോഴത്തെ പന്നിയൂര്‍ലോക്കല്‍ കമ്മിറ്റി സ്ഥിതി ചെയ്യുന്ന സ്ഥലവുംസൗജന്യമായി നല്‍കിയത് പരാതി നല്‍കിയയാളുടെ കുടുംബമാണ്.