തിരുവനന്തപുരം: ലൈംഗികാപവാദ ആരോപണങ്ങളെ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ വിമര്‍ശിച്ചും പെണ്‍കുട്ടികള്‍ എന്തുകൊണ്ടാണ് പരാതി പറയാത്തത്, വെളിച്ചത്തു വരാത്തത്, നേരത്തെ പറയാത്തത് എന്നീ സോഷ്യല്‍ മീഡിയയിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ശ്രമിച്ചും യൂത്ത് കോണ്‍ഗ്രസ് നേതാവ് താര ടോജോ അലക്‌സ്. 'ഈ രാജ്യത്തെ മഹാരഥന്മാര്‍ ഇരുന്നിട്ടുള്ള രണ്ട് കസേരകള്‍ ഒരേസമയം താലത്തില്‍ വച്ച് കിട്ടിയിട്ടും, നഷ്ടപ്പെടാന്‍ ഇമേജ് ഉള്‍പ്പെടെ നൂറായിരം കാര്യങ്ങള്‍ ഉണ്ടെന്നിരിക്കെ, ഇത്തരം ക്രൈമുകള്‍ ചെയ്യുമ്പോള്‍ രണ്ടാമതൊരു ചിന്ത ഇല്ലാതിരിക്കാന്‍ രാഹുലിനെ പ്രേരിപ്പിച്ചത് എന്താണ് എന്ന് താര ചോദിക്കുന്നു. സ്ത്രീകള്‍ അത്രമേല്‍ അശക്തരാണെന്നും അവര്‍ക്ക് നിലവിളിക്കാന്‍ കഴിയുകയില്ല എന്നും ഈ സമൂഹം അയാള്‍ക്ക് കൊടുത്തിട്ടുള്ള ഉറപ്പുകളാണെന്നതാണ് മറുപടി.

പാര്‍ട്ടിയിലെ ഏതെങ്കിലും ചെറുപ്പക്കാര്‍ വരുമ്പോള്‍ അവരെ ഗര്‍ഭ കേസിലും പെണ്ണ് കേസിലും പെടുത്തി നശിപ്പിക്കുന്നു എന്ന് പറയുന്ന അശ്ലീല തമാശ കൊണ്ട് നിങ്ങള്‍ക്ക് നേരിടാന്‍ പറ്റുന്നതിനേക്കാള്‍ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ഇവിടെ നടന്നിട്ടുണ്ടെന്ന് താര കുറിച്ചു. അത്തരത്തില്‍ പുറത്തുവന്ന മനുഷ്യരോട് നമ്മള്‍ എന്താണ് ചെയ്തത് എന്നതിനെപ്പറ്റി ഇനിയെങ്കിലും ആത്മ വിമര്‍ശനത്തോടെ ചിന്തിക്കാന്‍ സമൂഹം തയ്യാറാവണമെന്നും താര പറഞ്ഞു.

താര ടോജോ അല്കസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

എനിക്ക് പറയാനുള്ളത്....

സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും ഉയരുന്ന രണ്ട് ചോദ്യങ്ങള്‍...

ഒന്നാമത്തെ ചോദ്യം:

എന്തുകൊണ്ടാണ് പരാതി പറയാത്തത്? എന്തുകൊണ്ടാണ് വെളിച്ചത്തു വരാത്തത്? എന്തുകൊണ്ടാണ് നേരത്തെ പറയാത്തത്...സ്ത്രീകളുടെയും പുരുഷന്മാരുടെയും ആദര്‍ശങ്ങളും സ്വഭാവവും രൂപപ്പെടുന്നത് എങ്ങനെയാണ് എന്ന് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?!

അവരരുടെ ജീവിത പരിസരങ്ങള്‍, ജീവിതാനുഭവങ്ങള്‍, അവരെ ഇന്‍ഫ്‌ലൂന്‍സ് ചെയ്യുന്ന മനുഷ്യര്‍, ഇവരില്‍ നിന്നൊക്കെ തെരഞ്ഞെടുക്കുന്ന ആദര്‍ശങ്ങളുടെയും അനുഭവങ്ങളുടെയും അകത്തുകയാണ് ഒരു ആണ്‍കുട്ടിയുടെ സ്വഭാവം രൂപീകരിക്കുന്നതെങ്കില്‍, പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം ഒരു ആദര്‍ശം തിരഞ്ഞെടുത്തതിന്റെ പേരില്‍ മുന്‍ഗാമിയായ ഒരു പെണ്‍കുട്ടിക്ക് ഉണ്ടായ ദുരനുഭവങ്ങളെ പറ്റിയുള്ള ചരിത്രമാണ് അവരുടെ ആദര്‍ശത്തെയും സ്വഭാവത്തെയും അവരുടെ തിരഞ്ഞെടുപ്പുകളെയും രൂപീകരിക്കുന്നത്.

ഉദാഹരണത്തിന്, രാത്രി 12 മണിക്ക് പുറത്തിറങ്ങി നടക്കണോ വേണ്ടയോ എന്നത് ആണ്‍കുട്ടിയെ സംബന്ധിച്ച്, അവനതിന് തയ്യാറാണോ....അവനത് തെരഞ്ഞെടുക്കുന്നുണ്ടോ...എന്ന് മാത്രമുള്ള ഒരു ചോദ്യമാണെങ്കില്‍, രാത്രി 12 മണിക്ക് പുറത്തിറങ്ങി നടന്ന ഒരു മറ്റൊരു പെണ്‍കുട്ടിയോട് അല്ലെങ്കില്‍ പെണ്‍കുട്ടികളോട്, ഈ സമൂഹം എങ്ങനെ പ്രതികരിച്ചു എന്നതിന്റെ ആകെത്തുകയായിരിക്കും ഒരു പെണ്‍കുട്ടിയെ സംബന്ധിച്ച് ആ തീരുമാനം.

അതിക്രമികള്‍ക്കിടയായ പെണ്‍കുട്ടികള്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല... എന്തുകൊണ്ട് പേര് പറയുന്നില്ല...എന്തുകൊണ്ട് വെളിച്ചത്തു വരുന്നില്ല.. എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല...എന്നൊക്കെ വിലപിക്കുന്നതിന് മുമ്പ്, അത്തരത്തില്‍ പുറത്തുവന്ന മനുഷ്യരോട് നമ്മള്‍ എന്താണ് ചെയ്തത് എന്നതിനെപ്പറ്റി ഇനിയെങ്കിലും ആത്മ വിമര്‍ശനത്തോടെ ചിന്തിക്കാന്‍ സ്ത്രീയും പുരുഷനും അടങ്ങുന്ന ഇവിടുത്തെ സമൂഹം തയ്യാറാകണം.

ഒരു ദിവസത്തെയോ ഒരാഴ്ചത്തെയോ കുറ്റപ്പെടുത്തലുകള്‍ക്കും കുരിശേറ്റലുകള്‍ക്കും ശേഷം സമൂഹം പുരുഷനെ വെറുതെ വിടുകയും, പിന്നീട് ജീവിതകാലം മുഴുവനും ഒരിക്കലും തിരിച്ചു വരാന്‍ പറ്റാത്ത ട്രോമയിലേക്ക് പരാതി ഉന്നയിച്ച സ്ത്രീകളെ തള്ളിയിടുകയും ചെയ്യുന്ന ഞാനും നിങ്ങളും ഉള്‍പ്പെട്ട ഇവിടത്തെ വൃത്തികെട്ട വ്യവസ്ഥിതിയാണ് അതിക്രമങ്ങളെയും കടന്നുകയറ്റങ്ങളെയും കുറിച്ച് നിശബ്ദരായിരിക്കാന്‍ ഇവിടുത്തെ പെണ്‍കുട്ടികളെ പ്രേരിപ്പിക്കുന്നത്.

ഈ വ്യവസ്ഥിതി തിരുത്തിയതിന് ശേഷം മാത്രമേ എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല എന്തുകൊണ്ട് പേര് പറയുന്നില്ല എന്തുകൊണ്ട് വിളിച്ചു പറയുന്നില്ല എന്ന ബഹളം വയ്ക്കാന്‍ പാടുള്ളൂ.

ഒരു വ്യക്തി യാതൊരു തരത്തിലുള്ള ബാഹ്യസമ്മര്‍ദ്ദനത്തിന്റെ അടിസ്ഥാനത്തില്‍ എടുക്കാത്ത തീരുമാനത്തെയാണ് Consent എന്ന് പറയുന്നത്.

തൊഴില്‍ മേഖലകളില്‍, ഒരു വ്യക്തിയുടെ മേല്‍ അധികാരപ്രയോഗം നടത്താന്‍ പറ്റുന്ന CEO , മാനേജിങ് ഡയറക്ടര്‍.. സീനിയര്‍ ഉദ്യോഗസ്ഥന്‍... ഈ തരത്തില്‍ ബലമായി കണ്‍സന്റ് വാങ്ങാന്‍ കഴിയുന്ന ഒരു പവര്‍ പൊസിഷനില്‍ ഇരുന്നുകൊണ്ട് അവരില്‍ നിന്നും ഒരു സമ്മതം നേടിയെടുക്കാന്‍ ശ്രമിക്കുന്നതുപോലും കണ്‍സെന്റ് അല്ല. ചിലപ്പോള്‍ സ്ത്രീകള്‍ പീഡനം നേരിടുന്നത് Moral Highhandness ഉള്ള ആളുകളില്‍ നിന്നാവാം. കുടുംബക്കാരോ അധ്യാപകരോ..

അതേപോലെതന്നെ തൊഴില്‍ മേഖലകളിലും - രാഷ്ട്രീയ, സാംസ്‌കാരിക, കലാ മേഖലകളിലും.. അധികാരം കയ്യാളുന്ന, Power Position ല്‍ ഇരിക്കുന്ന ആരില്‍ നിന്നും ഒരു പെണ്‍കുട്ടി ഒരു predator നേ ഭയപ്പെടണം. അവര്‍ ഒരുപക്ഷേ consent പോലും manipulate ചെയ്യാന്‍ പറ്റുന്ന കരുത്തരാകാം എന്ന് നിങ്ങള്‍ മനസ്സിലാക്കണം. രാഷ്ട്രീയമായ ഉന്നതങ്ങളില്‍ ഇരുന്ന് സാധാരണ വ്യക്തികളെ ഭീഷണിയും പ്രലോഭനങ്ങളും നിങ്ങളുടെ മറ്റ് അധികാരപ്രയോഗങ്ങളും കാണിച്ചു കൊടുത്തുകൊണ്ട് താല്‍ക്കാലികമായി നേടിയെടുക്കുന്ന സമ്മതം, അത് കണ്‍സന്റ് അല്ല. മാത്രമല്ല കണ്‍സെന്റിനെ മുന്‍കാല പ്രാബല്യത്തോടെ പിന്‍വലിക്കാനും കഴിയണം.

കാരണം ചതിച്ചു നേടിയ കണ്‍സെന്റ് ആണെങ്കില്‍...താന്‍ ചതിക്കപ്പെട്ടു എന്ന് തിരിച്ചറിയുന്ന ദിവസം ഒരു വ്യക്തിക്ക് താന്‍ നല്‍കിയ കണ്‍സെന്റ് പിന്‍വലിക്കാന്‍ സാധ്യമാകണം.

അല്ലാതെ അന്ന് അനുവദിച്ചുകൊണ്ട് ഇന്നും അനുവദിക്കണം എന്ന് സമ്മര്‍ദ്ദം ചെലുത്തി നേടിയെടുക്കാന്‍ സാധിക്കുന്ന ഒന്നല്ല കണ്‍സന്റ്.

രണ്ടാമത്തെ ( അശ്ലീല) ചോദ്യം:

എന്തുകൊണ്ടാണ് സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് കിടന്നു കൊടുക്കുന്നത്? ഈ ചോദ്യം എന്തുകൊണ്ടാണ് സമൂഹം പുരുഷന്മാരോട് ചോദിക്കാത്തത്? ഒരു പുരുഷന്‍ ഇന്ന് രാവിലെ പരിചയപ്പെട്ട സ്ത്രീയെ അപ്പോള്‍ തന്നെ ഫേസ്ബുക്കില്‍ add ചെയ്യുകയും, അന്നു വൈകുന്നേരം ആഗ്രഹം പൂര്‍ത്തീകരണത്തിനായി അവരുടെ വീട്ടിലേക്ക് എന്തിനാണ് ചെന്ന് കയറിയത്... എന്ന് സ്ത്രീകള്‍ തിരിച്ചു ചോദിച്ചാല്‍, എന്തു മറുപടിയാണ് നിങ്ങള്‍ക്ക് പറയാനുള്ളത്? അതേ മറുപടി മാത്രമേ ഈ വിഷയത്തില്‍ ഒരു സ്ത്രീക്കും പറയേണ്ടതുള്ളൂ. ആ ചോദ്യം നിങ്ങള്‍ ഒരു ആണിന് നേരെ ഉയര്‍ത്തുന്നില്ലെങ്കില്‍ മേലില്‍ ഈ വൃത്തികെട്ട ചോദ്യവുമായി ഒരു പെണ്ണിന്റെ അടുത്തും പോകരുത്.

പ്രിയ സുഹൃത്തുക്കളെ...

ആദ്യം ചെയ്യേണ്ടത് നമ്മള്‍ പൊയ് പോയ തലമുറയെ വിട്ടുകളയുക. നിങ്ങളുടെ മക്കളെ എങ്കിലും ഇത്തരം സാഹചര്യങ്ങളില്‍ എങ്ങനെയാണ് പെരുമാറേണ്ടത് എന്നതിനെപ്പറ്റി സാക്ഷരതയോടു കൂടി വളര്‍ത്തുക.

കാരണം ഇതൊരു സോഷ്യല്‍ ക്രൈം ആണ്. ഇതൊരു ഇന്‍ഡിവിജ്വല്‍ ചോയിസ് എന്നതിനേക്കാള്‍ ഇവിടുത്തെ സാമൂഹിക വ്യവസ്ഥ ഒരു ജെന്‍ഡറിന്‍ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ക്രൈം ആണിത്.

കാരണം ഇത്തരത്തില്‍ പെണ്‍കുട്ടികളെ sexually exploit ചെയ്യാം എന്ന് തോന്നലില്‍ ആണ്‍കുട്ടികളെ വളര്‍ത്തിയെടുക്കുകയാണ് ചെയ്യുന്നത്.

നമ്മുടെ സാമൂഹിക വ്യവസ്ഥിതിക്ക് ഇതില്‍ വലിയൊരു പങ്കുണ്ട്. ഈ രാജ്യത്തെ മഹാരഥന്മാര്‍ ഇരുന്നിട്ടുള്ള രണ്ട് കസേരകള്‍ ഒരേസമയം താലത്തില്‍ വച്ച് കിട്ടിയിട്ടും,

നഷ്ടപ്പെടാന്‍ ഇമേജ് ഉള്‍പ്പെടെ നൂറായിരം കാര്യങ്ങള്‍ ഉണ്ടെന്നിരിക്കെ, ഇത്തരം ക്രൈമുകള്‍ ചെയ്യുമ്പോള്‍ രണ്ടാമതൊരു ചിന്ത ഇല്ലാതിരിക്കാന്‍ അയാളെ പ്രേരിപ്പിച്ചത് എന്താണ്?

സ്ത്രീകള്‍ അത്രമേല്‍ അശക്തരാണെന്നും അവര്‍ക്ക് നിലവിളിക്കാന്‍ കഴിയുകയില്ല എന്നും ഈ സമൂഹം അയാള്‍ക്ക് കൊടുത്തിട്ടുള്ള ഉറപ്പുകളാണ്.

അപ്പോള്‍ ആ വ്യവസ്ഥിതി തിരുത്താനുള്ള ഒരു അവസരം കൂടി ആയിട്ട് നമ്മള്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളെ കാണണം. ഈ പരാതികള്‍ സമൂഹത്തിന് മുന്നില്‍ ഉന്നയിച്ച സകല പെണ്‍കുട്ടികളെയും slut shame ചെയ്യുന്ന ആയിരക്കണക്കിന് പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വന്നിട്ടുണ്ട്. അതില്‍ കുറേയെണ്ണം, വിഷയത്തില്‍ പ്രതിരോധത്തില്‍ ആയവര്‍ PR exercise ന്റെ ഭാഗമായി ഇടുന്നതായിരിക്കാം. പക്ഷേ ബാക്കിയെല്ലാം തന്നെ ജീവിച്ചിരിക്കുന്ന രക്തവും മാംസവും മജ്ജയും ഉള്ള സാധാരണ ജനങ്ങളാണ് എഴുതിയിരിക്കുന്നത്.

നിങ്ങളുടെ സ്വന്തം മകളോ സഹോദരിയോ അമ്മയോ ഏത് നിമിഷവും കടന്നുപോയേക്കാവുന്ന ഒരു സാഹചര്യം നേരിടുന്ന പെണ്‍കുട്ടികള്‍ slut shame ചെയ്യപ്പെടുമ്പോള്‍,

നിങ്ങള്‍ നിശബ്ദത പാലിക്കുന്നത് പോലും കുറ്റകരമാണെന്നിരിക്കെ, 'പാര്‍ട്ടിയിലെ ഏതെങ്കിലും ചെറുപ്പക്കാര്‍ വരുമ്പോള്‍ അവരെ ഗര്‍ഭകേസിലും പെണ്ണ്‌കേസിലും പെടുത്തി നശിപ്പിക്കുന്നു' എന്ന് പറയുന്ന അശ്ലീല തമാശ കൊണ്ട് നിങ്ങള്‍ക്ക് നേരിടാന്‍ പറ്റുന്നതിനേക്കാള്‍ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്.

അതിനെപ്പറ്റി കാര്യക്ഷമമായ അന്വേഷിക്കുകയും ഇരകളുടെ ഐഡന്റിറ്റി പുറത്തുവരാത്ത തരത്തില്‍ കുറ്റക്കാരെ ശിക്ഷിക്കുക എന്ന ഒറ്റ പരിഹാരം മാത്രമാണ്,

ഈ രാജ്യത്തിന്റെ സമത്വത്തില്‍, ജനാധിപത്യത്തില്‍, ഈ രാജ്യത്തിന്റെ നിലനില്‍പ്പില്‍, ഈ രാജ്യത്തിന്റെ ഭരണഘടനയില്‍ വിശ്വസിക്കുന്ന മനുഷ്യര്‍ക്ക്....ഏതെങ്കിലും ഒരു സൊല്യൂഷന്‍ ഇതിനുണ്ട് എന്ന് തോന്നുന്നെങ്കില്‍ അത് മാത്രമാണ്..