- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നങ്ങള്‍ക്കും പതാകകള്‍ക്കും വ്യക്തികള്‍ക്കുമൊപ്പം 'ഏകവര്‍ണ്ണ പതാകയ്ക്കും' ഇനി സര്‍ക്കാര്‍ നിയന്ത്രിത ക്ഷേത്രങ്ങളില്‍ വിലക്ക്; ദേവസ്വം ക്ഷേത്രങ്ങളില്‍ കാവി കൊടി കെട്ടുന്നത് വിലക്കാന്‍ പുതിയ ഉത്തരവ്; ഫലത്തില്‍ ആര്‍ എസ് എസ് പതാകയ്ക്ക് ക്ഷേത്രങ്ങളില്‍ നിരോധനം വരുമ്പോള്‍
തിരുവനന്തപുരം: ഇനി ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങള്‍ക്ക് മുന്നില്‍ ഏകവര്‍ണ്ണ കൊടി വയ്ക്കാന്‍ കഴിയില്ല. സംസ്ഥാന സര്‍ക്കാരില്‍ നിന്നും സഹായം കിട്ടിയാലും ഏകവര്‍ണ്ണ കൊടിക്ക് വിലക്ക് വരം. ക്ഷേത്രങ്ങളിലോ പരിസരത്തോ രാഷ്ട്രീയ സംഘടനകളുടെ ചിഹ്നമോ അടയാളമോ കൊടി-തോരണങ്ങളോ വേണ്ടെന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കുന്നത് കാവി കൊടിക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ വേണ്ടി കൂടിയാണെന്നാണ് വിലയിരുത്തല്‍. ഇതിന് വേണ്ടിയാണ് കാവി വര്‍ണ്ണ കൊടി എന്ന പരാമര്‍ശം ഉത്തരവിലെത്തുന്നത്.
ഏകവര്‍ണ പതാക, രാഷ്ട്രീയസംഘടനകളിലെ വ്യക്തികളുടെയോ ബന്ധപ്പെട്ട പ്രസ്ഥാനങ്ങളുടെയോ ചിത്രം, മത-സാമുദായിക സ്പര്‍ധയുണ്ടാക്കുന്നതും വളര്‍ത്തുന്നതുമായ പ്രചാരണ സാധനങ്ങള്‍ തുടങ്ങിയവയും പാടില്ലെന്ന് ദേവസ്വം വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയത് കാവിക്കൊടിയെ ഒഴിവാക്കാനാണ്. ദേവസ്വം ബോര്‍ഡുകളുടെ നിയന്ത്രണത്തിലുള്ളതും സര്‍ക്കാരിന്റെ സാമ്പത്തികസഹായം കൈപ്പറ്റുന്നതുമായ ക്ഷേത്രങ്ങള്‍ക്കാണിത് ബാധകം. കേരളത്തിലെ പല പ്രധാന ട്രസ്റ്റുകള്‍ക്ക് കീഴിലുള്ള ക്ഷേത്രങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ സഹായം കിട്ടാറുണ്ട്. അതായത് ഇങ്ങനെ സഹായം വാങ്ങിയാല്‍ പിന്നെ ആ ക്ഷേത്രങ്ങളെ ദേവസ്വം ബോര്‍ഡ് അമ്പലങ്ങള്‍ക്ക് സമാനമായി സര്‍ക്കാര്‍ കണക്കാക്കും.
വിവിധ ഘട്ടങ്ങളില്‍ ഹൈക്കോടതി നല്‍കിയ നിര്‍ദേശങ്ങളുടെയും ഉത്തരവുകളുടെയും അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ നിലപാട് എടുക്കല്‍. ഹൈക്കോടതി ഉത്തരവില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികള്‍ക്കാണ് വിലക്കുള്ളത്. കാവിക്കൊടിയ്ക്ക് വിലക്കുണ്ടായിരുന്നില്ല. എന്നാല്‍ അത് ആര്‍ എസ് എസ് പതാകയുടെ നിറമാണ്. ആര്‍ എസ് എസ് നിറമുള്ള പതാകയ്ക്ക് ഏകവര്‍ണ്ണ നിറമാണ്. ഹിന്ദുത്വത്തിന്റെ ചിഹ്നമെന്ന തരത്തില്‍ ആര്‍ എസ് എസ് സ്വാധീനമുള്ള പ്രദേശങ്ങളിലെ ഉത്സവത്തിന് ഈ ഏകവര്‍ണ്ണ കൊടി കെട്ടാറുണ്ട്. ഇതും ഇനി നടക്കില്ല. പുതിയ ഉത്തരവില്‍ ഏകവര്‍ണ്ണ കൊടിയെന്ന് പറയുന്നത് അതുകൊണ്ടാണ്.
ഉത്സവകാലത്തും സര്‍ക്കാര്‍ ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ദേവസ്വം ക്ഷേത്രങ്ങള്‍ ഉറപ്പാക്കണം. തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനം പൊതുപരിപാടികള്‍ക്ക് താത്കാലികമായി വാടകയ്ക്ക് നല്‍കുമ്പോള്‍ ക്ഷേത്ര ചുറ്റുമതിലിനു പുറത്തുള്ളതും ക്ഷേത്രത്തിന്റ ഉടമസ്ഥതയിലുള്ളതുമായ സ്ഥലത്തോ കെട്ടിടങ്ങളിലോ ദേവസ്വം കമ്മിഷണറുടെയോ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെയോ അനുമതിയോടെ മാത്രമേ കൊടിയോ തോരണങ്ങളോ അനുവദിക്കൂ. സര്‍ക്കാര്‍ നിര്‍ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ എല്ലാവര്‍ക്കും കാണത്തക്കവിധം ക്ഷേത്രങ്ങളില്‍ പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ശാസ്താംകോട്ട മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രപരിസരത്ത് യുവാക്കള്‍ ഒരുക്കിയ ഓണപൂക്കളത്തെചൊല്ലി വിവാദം ഉണ്ടായിരുന്നു. സംഘപരിവാര്‍ അനുഭാവികളും പ്രവര്‍ത്തകരുമായുള്ള ഒരുപറ്റം യുവാക്കള്‍ ക്ഷേത്രമതില്‍ക്കെട്ടിന് പുറത്തെ സ്ഥലത്തൊരുക്കിയ പൂക്കളമാണ് വിവാദത്തിലായത്. പൂക്കളമിട്ടവര്‍ക്കെതിരേ ശാസ്താംകോട്ട പോലീസ് കേസെടുത്തതോടെ പ്രശ്നം ദേശീയശ്രദ്ധ നേടുകയും ചെയ്തു. രാഷ്ട്രീയമായോ മറ്റേതെങ്കിലും തരത്തിലോ ഉള്ള അടയാളങ്ങളോ കൊടികളോ ഉപയോഗിച്ചിട്ടില്ലെന്നും ഓപ്പറേഷന്‍ സിന്ധൂര്‍ എന്നെഴുതിയത് മാറ്റാതിരുന്നതിലുള്ള വൈരാഗ്യമൂലം ബോധപൂര്‍വം കേസില്‍ കുടുക്കുകയാണുണ്ടായതന്നും സംഘാടകരില്‍ ഒരാളായ അശോക് പറഞ്ഞിരുന്നു.
ഹൈക്കോടതി നേരത്തെ ഉത്തരവിട്ടത് ഇങ്ങനെ
സംസ്ഥാനത്തെ ക്ഷേത്രപരിസരങ്ങള്‍ രാഷ്ട്രീയ യോഗങ്ങള്‍ക്കോ പ്രചാരണങ്ങള്‍ക്കോ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം എത്തിയിരുന്നു. ക്ഷേത്രാങ്കണങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശി എന്‍. പ്രകാശ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് രാജ വിജയരാഘവന്‍ വി, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിട്ടത്. കോഴിക്കോട്ടെ തളി ക്ഷേത്രം, ആറ്റിങ്ങല്‍ ശ്രീ ഇണ്ടിളയപ്പന്‍ ക്ഷേത്രം, കൊല്ലം കടയ്ക്കല്‍ ദേവി ക്ഷേത്രം എന്നിവിടങ്ങളില്‍ രാഷ്ട്രീയ പരിപാടികള്‍ സംഘടിപ്പിച്ചതായി ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു. ശ്രീ ഇണ്ടിളയപ്പന്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഗായകന്‍ ആലോഷി വിപ്ലവഗാനങ്ങള്‍ ആലപിച്ചതും, 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകം അവതരിപ്പിച്ചതും ഹര്‍ജിയില്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടിയിരുന്നു. കോഴിക്കോട് തളി ക്ഷേത്രത്തിലെ കൈലാസ മണ്ഡപത്തില്‍ നടന്ന വിവാഹ ചടങ്ങിനിടെ എസ്.എഫ്.ഐക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചതും, കടയ്ക്കല്‍ ക്ഷേത്രത്തില്‍ വിപ്ലവഗാനങ്ങള്‍ ആലപിച്ചതും വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതും അനുചിതവുമാണെന്ന് ഹര്‍ജിയില്‍ വിശദീകരിച്ചിരുന്നു. സിപിഎം അനുകൂലികളായ ക്ഷേത്രോപദേശ കമ്മിറ്റിയുടെ ആവശ്യപ്രകാരമാണ് ഇത്തരം പരിപാടികള്‍ അരങ്ങേറിയതെന്ന് അന്നു തന്നെ വിശ്വാസികള്‍ പരാതിപ്പെട്ടിരുന്നു. കടയ്ക്കല്‍ ദേവി ക്ഷേത്രത്തിലെ സമാനമായ ഒരു കേസില്‍, ക്ഷേത്രാരാധനയില്‍ രാഷ്ട്രീയത്തിന് സ്ഥാനമില്ലെന്നും, ക്ഷേത്ര ഉത്സവങ്ങളില്‍ ആരാധനയുമായി ബന്ധമില്ലാത്ത സാംസ്‌കാരിക-സാമൂഹിക പരിപാടികള്‍ക്ക് സ്ഥാനമില്ലെന്നും മറ്റൊരു ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ക്ഷേത്രങ്ങളിലെ പൂജകളും ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊഴികെ മറ്റ് പരിപാടികള്‍ നിയന്ത്രിക്കാന്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നത് പ്രായോഗികമല്ലെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു. 1988ലെ മതസ്ഥാപന (ദുരുപയോഗം തടയല്‍) നിയമപ്രകാരം ക്ഷേത്രപരിസരം ദുരുപയോഗം ചെയ്യുന്നത് നിയമനടപടിക്ക് വിധേയമാണെന്നും, അതിനാല്‍ കോടതിയുടെ പ്രത്യേക നിര്‍ദ്ദേശത്തിന്റെ ആവശ്യമില്ലെന്നും ബോര്‍ഡ് വാദിച്ചു. ഹര്‍ജിക്കാരന്‍ പരാമര്‍ശിച്ച സാംസ്‌കാരിക പരിപാടികളില്‍ നിരവധിപ്പേര്‍ പങ്കെടുക്കുകയും ആസ്വദിക്കുകയും ചെയ്തിട്ടുണ്ടെന്നും ബോര്‍ഡ് കൂട്ടിച്ചേര്‍ത്തു. ഇരുപക്ഷത്തിന്റെയും വാദങ്ങള്‍ കേട്ട കോടതി, 1988-ലെ നിയമം കര്‍ശനമായി പാലിക്കാന്‍ നിര്‍ദ്ദേശിച്ചു. ഈ നിയമപ്രകാരം, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ പ്രചാരണത്തിനായി മതസ്ഥാപനങ്ങളോ അവയുടെ പരിസരമോ ഉപയോഗിക്കാനോ ഉപയോഗിക്കാന്‍ അനുവദിക്കാനോ പാടില്ല. മതസ്ഥാപനങ്ങളുടെ ഫണ്ട് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നതും നിയമം വിലക്കുന്നു. ക്ഷേത്രങ്ങളില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ചടങ്ങുകളോ ഉത്സവങ്ങളോ സമ്മേളനങ്ങളോ ഘോഷയാത്രകളോ സംഘടിപ്പിക്കുന്നതിനും വിലക്കുണ്ടെന്നും വ്യക്തമാക്കി.
ഈ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ മൂന്ന് ദേവസ്വം ബോര്‍ഡുകളോടും കോടതി ഉത്തരവിടുകയും ചെയ്തു. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍, ഉടനടി നിയമപാലകരെ വിവരമറിയിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കൂടാതെ, നിയമം പാലിക്കുന്നത് സംബന്ധിച്ച് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങള്‍ക്കും പുതിയ സര്‍ക്കുലറുകള്‍ നല്‍കാനും കോടതി ആവശ്യപ്പെട്ടിരുന്നു.