ലണ്ടന്‍: സ്‌കൈ ഡൈവിംഗിനെ ഏറെ സ്നേഹിച്ച യുവതി തന്റെ മരണത്തിനായി തിരഞ്ഞെടുത്തതും സകൈ ഡൈവിംഗ് തന്നെ. കാമുകനുമായി വേര്‍പിരിഞ്ഞ ദുഃഖം സഹിക്കാതെ 10,000 അടി മുകളില്‍ നിന്നും താഴേക്ക് ചാടി അവള്‍ സ്വന്തം ജീവിതം അവസാനിപ്പിക്കുകയായിരുന്നു. വളരെയേറെ അനുഭവസമ്പത്തുള്ള ജെയ്ഡ് ഡമറെല്‍ എന്ന 32 കാരിയുടെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പോലീസും.

ഏറെ അനുഭവസമ്പത്തുള്ള പാരാഷൂട്ടിസ്റ്റ് ആയ ജെയ്ഡ് ഇതിനോടകം തന്നെ 400 ല്‍ അധികം തവണ സ്‌കൈ ഡൈവിംഗ് ചെയ്തിട്ടുള്ള വ്യക്തിയാണ്. കോ ഡുറമിലെ ഷോട്ടോണ്‍ കോലിയറിയില്‍ സ്‌കൈ ഡൈവിംഗ് നടത്തുന്നതിനിടെ അവര്‍ താഴെ വീണ് ഉടനടി മരണമടയുകയായിരുന്നു. മരണത്തിനു പിന്നില്‍ സംശയകരമായ ഒന്നുമില്ല എന്ന് സ്ഥിരീകരിച്ച പോലീസ്, ആത്മഹത്യ കുറിപ്പും കണ്ടെടുത്തിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്.

തെക്കന്‍ വെയ്ല്‍സിലെ കെയര്‍ഫിലിയില്‍ താമസിക്കുന്ന ജെയ്ഡ് മരിക്കുന്നതിന് ഒരു ദിവസം മുന്‍പാണ് തന്റെ കാമുകനുമായി വേര്‍പിരിഞ്ഞതെന്ന് മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബെന്‍ ഗുഡ്‌ഫെല്ലൊ എന്ന 26 കാരനുമായി ജെയ്ഡ് കടുത്ത പ്രണയത്തിലായിരുന്നു. അയാളും കുറച്ചു നാളുകളായി സ്‌കൈ ഡൈവിംഗില്‍ അമിത താത്പര്യം കാണിക്കുന്ന വ്യക്തിയാണ്. എയര്‍ഫീല്‍ഡിനടുത്തായി, സ്‌കൈ ഡൈവിംഗുകാര്‍ക്ക് വാടകയ്ക്ക് നല്‍കുന്ന ഒരു വീട്ടിലായിരുന്നു കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇരുവരും താമസിച്ചിരുന്നത്.

ഒരിക്കലും വേര്‍പിരിയാനാവാത്ത വിധം അടുത്തുപോയവരായിരുന്നു ഇരുവരും എന്നാണ് അവരുടെ ഒരു സുഹൃത്ത് പറഞ്ഞത്. സദാസമയവും അവര്‍ ഒരുമിച്ചായിരുന്നു. മറ്റുള്ളവരുമായി അവര്‍ അധികം ഇടപഴകാറില്ല. സ്‌കൈ ഡൈവിംഗും ഇരുവരും ഒരുമിച്ചായിരുന്നു എല്ലാ തവണയും ചെയ്തിരുന്നത് എന്നും സുഹൃത്തുക്കള്‍ പറയുന്നു. ജെയ്ഡ് മരിക്കുന്നതിന്റെ തലേ രാത്രി ബൃന്‍ അവരുടെ ബന്ധത്തില്‍ നിന്നും പിന്മാറി.

തുടര്‍ന്ന് പിറ്റേ ദിവസം ബെന്‍ ജോലിക്ക് പോയ സമയത്താണ് ജെയ്ഡിന്റെ മരണം സംഭവിക്കുന്നത്. നിസ്സാനില്‍ ഒരു കാര്‍ ടെക്നീഷ്യന്‍ ആയി ജോലി ചെയ്യുന്ന ബെന്‍ ഗുഡ്‌ഫെല്ലൊ പക്ഷെ സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. സുന്ദര്‍ലാന്‍ഡ് ബാന്‍ഡ് ആയ പോസ്റ്റ് റോമിലെ പ്രധാന ഗായകനും ഗിറ്റാറിസ്റ്റും കൂടിയാണ് ഇയാള്‍. ബി ബി സിയിലും ഇയാളുടെ പരിപാടികള്‍ വന്നിട്ടുണ്ട്.

ഇക്കഴിഞ്ഞ ഏപ്രില്‍ 27 ന് ആയിരുന്നു സംഭവം നടന്നത്. അതിന്റെ ഇന്‍ക്വെസ്റ്റ് ഇന്നലെ ആരംഭിച്ചു. ഉപകരണ തകരാറുകളോ മറ്റോ ഉണ്ടായിരുന്നില്ലെന്നും ഇത് ആത്മഹത്യ തന്നെയാണെന്നും ഇന്‍ക്വെസ്റ്റ് വേളയില്‍ ബോധിപ്പിക്കപ്പെട്ടു. വേര്‍പിരിയല്‍ പരാമര്‍ശിക്കപ്പെട്ടുകൊണ്ടുള്ള ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തതായി ഇവരുടെ ഒരു സുഹൃത്ത് അറിയിച്ചു. ലീഡ്‌സ് യൂണീവേഴ്സിറ്റിയില്‍ നിന്നും ബിരുദപഠനം പൂര്‍ത്തിയാക്കിയ ശേഷം സില്‍വര്‍ സ്പൂണില്‍ മാര്‍ക്കറ്റിംഗ് മാനേജരായി ജോലി ചെയ്തു വരികയായിരുന്നു ജെയ്ഡ്.