ന്യൂഡല്‍ഹി/ധാക്ക: അയല്‍രാജ്യമായ ബംഗ്ലാദേശുമായി ഇന്ത്യ പുലര്‍ത്തിയിരുന്ന ദശകങ്ങള്‍ നീണ്ട സൗഹൃദം മുമ്പെങ്ങുമില്ലാത്ത വിധം തകര്‍ച്ചയിലേക്ക്. ബംഗ്ലാദേശിലെ യുവനേതാവ് ഷെരീഫ് ഉസ്മാന്‍ ഹാദിയുടെ മരണത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വിസ സേവനങ്ങളെ ബാധിച്ചു. ഇന്ത്യയ്ക്ക് പിന്നാലെ ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനും വിസ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇതോടെ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ യാത്രാ സൗകര്യങ്ങള്‍ പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.

പ്രതികാര നടപടിയുമായി ബംഗ്ലാദേശ്

ചെട്ടോഗ്രാമിലെ ഇന്ത്യന്‍ വിസ ആപ്ലിക്കേഷന്‍ സെന്റര്‍ (IVAC) ഇന്ത്യ കഴിഞ്ഞ ദിവസം അടച്ചുപൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന്‍ വിസ സേവനങ്ങള്‍ നിര്‍ത്തിവെച്ചുകൊണ്ട് 'തിരിച്ചടി' നല്‍കിയത്. 'ഒഴിവാക്കാനാവാത്ത സാഹചര്യങ്ങള്‍' കാരണമാണ് നടപടിയെന്ന് ബംഗ്ലാദേശ് മിഷന്‍ വ്യക്തമാക്കിയെങ്കിലും, ഇന്ത്യയുടെ നീക്കത്തിനുള്ള മറുപടിയായാണ് ഇതിനെ നയതന്ത്ര ലോകം വിലയിരുത്തുന്നത്.

ചെട്ടോഗ്രാമില്‍ വന്‍ സംഘര്‍ഷം; വാളെടുക്കുമെന്ന് പ്രതിഷേധക്കാര്‍

ഷെയ്ഖ് ഹസീന സര്‍ക്കാരിനെ പുറത്താക്കിയ ജനകീയ പ്രക്ഷോഭത്തിലെ പ്രധാന മുഖമായിരുന്ന ഉസ്മാന്‍ ഹാദിയുടെ മരണം ബംഗ്ലാദേശില്‍ വലിയ പ്രതിഷേധത്തിനാണ് തിരികൊളുത്തിയത്. ചെട്ടോഗ്രാമിലെ ഇന്ത്യന്‍ അസിസ്റ്റന്റ് ഹൈക്കമ്മീഷന് മുന്നില്‍ തടിച്ചുകൂടിയ നൂറുകണക്കിന് ആളുകള്‍ രക്തച്ചൊരിച്ചിലിന് തയ്യാറാണെന്നും ആവശ്യമെങ്കില്‍ ആയുധമെടുക്കുമെന്നും ഭീഷണി മുഴക്കി. സുരക്ഷാ ഭീഷണിയുണ്ടായ സാഹചര്യത്തിലാണ് ഇന്ത്യ വിസ സെന്റര്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്.

1971-ന് ശേഷമുള്ള ഏറ്റവും വലിയ ഭീഷണി

ബംഗ്ലാദേശിലെ നിലവിലെ സാഹചര്യത്തെ 'ഇന്ത്യയുടെ ഏറ്റവും വലിയ തന്ത്രപരമായ പേടിസ്വപ്നം' എന്നാണ് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി വിശേഷിപ്പിച്ചത്. ശശി തരൂര്‍ അധ്യക്ഷനായ സമിതി പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്ന പ്രധാന കാര്യങ്ങള്‍ ഇവയാണ്:

പഴയ തലമുറയില്‍ നിന്ന് വ്യത്യസ്തമായി പുതിയ തലമുറയ്ക്ക് ഇന്ത്യയോടുള്ള താല്‍പ്പര്യം കുറയുന്നു. ബംഗ്ലാദേശില്‍ ചൈനയുടെയും പാകിസ്ഥാന്റെയും സ്വാധീനം വര്‍ദ്ധിക്കുന്നത് ഇന്ത്യയ്ക്ക് വലിയ സുരക്ഷാ ഭീഷണിയാണ്. 1971-ലെ യുദ്ധം ഒരു പുതിയ രാജ്യത്തിന്റെ ജനനത്തിനാണ് വഴിയൊരുക്കിയതെങ്കില്‍, ഇന്നത്തെ സാഹചര്യം ഇന്ത്യയില്‍ നിന്നുള്ള ബംഗ്ലാദേശിന്റെ പൂര്‍ണ്ണമായ അകല്‍ച്ചയ്ക്ക് കാരണമായേക്കാം.