ചെന്നൈ: തമിഴ്‌നാട്ടില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 13 കോച്ചുകള്‍ പാളം തെറ്റി. എക്‌സ്പ്രസ് ട്രെയിന്റെ പാര്‍സല്‍ വാന് തീപിടിച്ചു. മൈസൂര്‍-ദര്‍ഭാംഗ എക്‌സ്പ്രസ് (12578) ട്രെയിന്‍ നിര്‍ത്തിയിട്ട ഗുഡ്‌സ് ട്രെയിനില്‍ ഇടിക്കുകയായിരുന്നു. തിരുവള്ളൂര്‍ ജില്ലയില്‍ കവരൈപേട്ടയിലാണ് സംഭവം.

ആളപായമില്ല. 10 യാത്രക്കാരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




റെയില്‍വെ പറയുന്നത്:

കവരൈപേട്ട റെയില്‍വെ സ്റ്റേഷനില്‍ ഏകദേശം 8.30 ഓടെയാണ് അപകടം സംഭവിച്ചത്. മൈസൂര്‍-ദര്‍ഭാംഗ എക്‌സ്പ്രസ് (12578) ട്രെയിന്‍ പൊന്നേരി സ്റ്റേഷന്‍ കടന്നുപോയത് 8.27 ഓടെയാണ്. അവിടെ അടുത്ത സ്‌റ്റേഷനായ കവരൈപേട്ട യിലേക്ക് മെയിന്‍ ലൈനിലൂടെ പോകാന്‍ പച്ചക്കൊടി കിട്ടി. കവരൈപേട്ട സ്റ്റേഷനില്‍ പ്രവേശിക്കുമ്പോള്‍ ട്രെയിന്‍ ജീവനക്കാര്‍ക്ക് വലിയ കുലുക്കവും ഇളക്കവും അനുഭവപ്പെട്ടതായി പറയുന്നു. സിഗ്നല്‍ പ്രകാരം മെയിന്‍ ലൈനിലൂടെ പോകുന്നതിന് പകരം 75 കിലോമീറ്റര്‍ വേഗതയില്‍ വന്ന ട്രെയിന്‍ ലൂപ് ലൈനില്‍ നിര്‍ത്തിയിട്ട ചരക്ക് ട്രെയിനില്‍ ഇടിക്കുകയായിരുന്നു. ട്രെയിന്‍ ജീവനക്കാരും ഗാര്‍ഡും സുരക്ഷിതരാണ്. പാഴ്‌സല്‍ വാന് തീപിടിച്ചെങ്കിലും അണച്ചു.






ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രക്ഷാദൗത്യം ആരംഭിച്ചു. ആംബലന്‍സുകളും സംഭവ സ്ഥലത്തേക്ക് കുതിച്ചെത്തി. അപകടത്തെ തുടര്‍ന്ന് ചെന്നൈ - വിജയവാഡ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു.


'95 ശതമാനം യാത്രക്കാരെയും പാളം തെറ്റിയ കോച്ചുകളില്‍ നിന്നും രക്ഷപ്പെടുത്തി. ആളപായമില്ല. ആര്‍ക്കും ഗുരുതര പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല'- ഇന്ത്യന്‍ റെയില്‍വെ ഇന്‍ഫൊര്‍മേഷന്‍ ആന്‍ഡ് പബ്ലിസിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ദിലീപ് കുമാര്‍ അറിയിച്ചു.




ദക്ഷിണ റെയില്‍വെ ജനറല്‍ മാനേജരും, ചെന്നൈ ഡിവിഷന്റെ ഡിവിഷണല്‍ റെയില്‍വെ മാനേജരും അപകട സ്ഥലത്തേക്ക് തിരിച്ചു. അവശേഷിക്കുന്ന യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കാന്‍ ക്രീകരണങ്ങള്‍ ചെയ്യുകയാണ്, ദിരീപ് കുമാര്‍ പറഞ്ഞു.

ചെന്നൈ ഡിവിഷന്‍ ഹെല്‍പ് ലൈന്‍ നമ്പര്‍:

04425354151

04424354995

സമസ്തിപൂര്‍

06274-81029188

ദര്‍ഭാംഗ

06272-8210335395

ദീന്‍ദയാല്‍ ഉപാധ്യായ ജംഗ്ഷന്‍

7525039558