ടെഹ്റാന്‍: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തിനിടെ അപ്രതീക്ഷിതമായാണ് ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം നടത്തിയത്. ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ക്ക് പുറമെ ടോമഹോക്ക് മിസൈലുകളും അമേരിക്ക ഉപയോഗിച്ചു. ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളാണ് യുഎസ് ആക്രമിച്ചത്. ജിബിയു-57 ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ബി-2 ബോംബര്‍ വിമാനങ്ങള്‍ ഉപയോഗിച്ചാണ് ഫോര്‍ഡോ ആണവ സമ്പുഷ്ടീകരണ നിലയത്തില്‍ യുഎസ് ഇട്ടതെങ്കില്‍ മറ്റ് ഇറാനിയന്‍ ന്യൂക്ലിയര്‍ കേന്ദ്രങ്ങളിലേക്ക് മുങ്ങിക്കപ്പലുകളില്‍ നിന്നായിരുന്നു അമേരിക്കയുടെ ടോമഹോക്ക് മിസൈല്‍ വര്‍ഷം.

യുഎസ് നാവിക സേനകള്‍ ഉപയോഗിക്കുന്ന ലോങ് റേഞ്ച്, സബ്സോണിക് ക്രൂയിസ് മിസൈലുകളാണ് ടോമഹോക്ക് മിസൈലുകള്‍. 30 ടോമഹോക്ക് മിസൈലുകളാണ് അമേരിക്ക ഇറാനിലെ ആണവ നിലയങ്ങളിലേക്ക് തൊടുത്തത്. വിദഗ്ധമായ പദ്ധതികളോടെ അതിമാരകമായ മിസൈലുകളും ബോംബുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ ആണവകേന്ദ്രങ്ങള്‍ ആക്രമിച്ച യുഎസ് ഇറാന് മുന്നറിയിപ്പ് കൂടി നല്‍കിയാണ് മടങ്ങിയത്.

യുദ്ധരംഗത്ത് അമേരിക്കയുടെ പ്രധാന മിസൈല്‍ ശേഖരങ്ങളിലൊന്നാണ് ടോമഹോക്ക്. അമേരിക്കയിലെ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശയിലെ അപ്ലൈഡ് ഫിസിക്‌സ് ലബോററ്ററിയാണ് ടോമഹോക്ക് മിസൈലുകള്‍ വികസിപ്പിച്ചത്. ശീതയുദ്ധകാലത്ത് രൂപകല്‍പന ചെയ്ത ടോമഹോക്ക് മിസൈലുകള്‍ 1983ല്‍ യുഎസ് നേവിയുടെ ഭാഗമായി. 5.6 മീറ്റര്‍ നീളമുള്ള ടോമഹോക്കിന് ബൂസ്റ്റര്‍ സഹിതം 1,600 കിലോമീറ്ററില്‍ അധികം ഭാരമുണ്ട്. റഡാറുകളില്‍ നിന്ന് ഒളിക്കാന്‍ ഭൂനിരപ്പിനോട് വളരെ ചേര്‍ന്ന് കുതിക്കുന്ന ഇത്തരം മിസൈലുകളുടെ ശരാശരി വേഗം മണിക്കൂറില്‍ 880 കിലോമീറ്ററാണ്. ഏകദേശം 1250 കിലോമീറ്റര്‍ മുതല്‍ 2,500 കിലോമീറ്റര്‍ വരെയാണ് ടോമഹോക്ക് മിസൈലുകളുടെ ദൂരപരിധി.

സബ്സോണിക് ക്രൂയിസ് മിസൈലുകള്‍ എന്ന നിലയില്‍ അറിയപ്പെടുന്ന ടോമഹോക്ക് അമേരിക്കന്‍ നേവി യുദ്ധക്കപ്പലുകളില്‍ നിന്നോ മുങ്ങിക്കപ്പലുകളില്‍ നിന്നോ തൊടുക്കാറാണ് പതിവ്. ജിപിഎസ്, ഐഎന്‍എസ്, ടെര്‍കോം പോലുള്ള വ്യത്യസ്ത നാവിഗേഷന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഈ മിസൈലുകളെ ലക്ഷ്യത്തിലേക്ക് നിയന്ത്രിക്കാം. അതീവ സ്‌ഫോടന ശേഷിയുള്ള വാര്‍ഹെഡുകള്‍ വഹിക്കാനാവുന്ന തരത്തിലുള്ള മിസൈലുകള്‍ കൂടിയാണ് ടോമഹോക്ക്. 450-1000 കിലോഗ്രാം വാര്‍ഹെഡ് വഹിക്കാന്‍ ടോമഹോക്കിനാവും.

ഉന്നം പിഴയ്ക്കാത്ത ആക്രമണമാണ് ഈ മിസൈലുകളുടെ പ്രത്യേകത. കപ്പലുകളില്‍ നിന്നും അന്തര്‍വാഹിനികളില്‍ നിന്നും ഈ മിസൈലുകള്‍ പ്രയോഗിക്കാനാകും. താഴ്ന്നു പറക്കാന്‍ സാധിക്കുന്നതും നൂതന സംവിധാനങ്ങളുള്ളതുമായ മിസൈലുകള്‍ക്ക് സങ്കീര്‍ണമായ ഭൂപ്രദേശങ്ങളില്‍ കടന്നുകയറി ശത്രുക്കളുടെ വ്യോമപ്രതിരോധത്തെ തകര്‍ക്കാനാകും. 1970-കളില്‍ ശീതയുദ്ധകാലഘട്ടത്തിലാണ് ഈ മിസൈലുകള്‍ ആദ്യമായി ഉപയോഗിക്കുന്നത്. ഏകദേശം 5.6 മീറ്റര്‍ നീളവും 1600 കിലോഗ്രാം ഭാരവുമുണ്ടാകും. മണിക്കൂറില്‍ 880 കിലോമീറ്റര്‍ വേഗതയില്‍ മിസൈലുകള്‍ക്ക് സഞ്ചരിക്കാനാകും. 1600 കിലോമീറ്റര്‍ ദൂരമാണ് ആക്രമണപരിധി. മാത്രമല്ല, റഡാര്‍ സംവിധാനങ്ങളുടെ കണ്ണില്‍പ്പെടാതെ എതിര്‍പാളയത്തെ തകര്‍ക്കാനുമാകും.

കൃത്യതയോടെ ലക്ഷ്യസ്ഥാനത്തെത്താന്‍ സ്മാര്‍ട്ട് നാവിഗേഷന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് മിസൈലിന്റെ പ്രവര്‍ത്തനം. ജിപിഎസ്, ഇന്റീരിയല്‍ നാവിഗേഷന്‍ സിസ്റ്റം(ഐഎന്‍എസ്) സംവിധാനങ്ങളെയാണ് ടോമഹോക്ക് മിസൈലുകള്‍ ആശ്രയിക്കുന്നത്. നൂതന ടെര്‍കോം സംവിധാനങ്ങളും മിസൈലുകള്‍ ഉപയോഗിക്കുന്നു. ഇതുപയോഗിച്ച് ഭൂപ്രദേശങ്ങളെ നേരത്തേ ക്രമീകരിച്ച ഭൂപടങ്ങളുമായി താരതമ്യം ചെയ്യാന്‍ സാധിക്കുന്നു. പാതിവഴിയില്‍ വെച്ച് സഞ്ചാരപാതയും ലക്ഷ്യസ്ഥാനങ്ങളും മാറ്റാനും പദ്ധതി ഉപേക്ഷിക്കാനും സാധിക്കുന്ന സംവിധാനങ്ങളും മിസൈലിലുണ്ട്.

ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളാണ് അമേരിക്ക ആക്രമിച്ചത്. ഇറാനിലെ ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നീ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ വിജയകരമായ ആക്രമണം പൂര്‍ത്തിയാക്കി എന്നാണ് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലിലെ ആദ്യ പോസ്റ്റില്‍ അവകാശപ്പെട്ടത്. ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണം വന്‍ വിജയമായിരുന്നുവെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ട്രംപ് പറഞ്ഞു. 'യു.എസ് സൈന്യത്തിന്റെ സുപ്രധാന നേട്ടമാണിത്. ആണവായുധമുണ്ടാക്കാനുള്ള ഇറാന്റെ ശേഷി തകര്‍ക്കുകയായിരുന്നു ലക്ഷ്യം. അതുവഴി ലോകത്തെ തീവ്രവാദത്തിന്റെ ഏറ്റവും വലിയ സ്പോണ്‍സറായ ഇറാന്റെ ആണവഭീഷണിയും അവസാനിപ്പിക്കാനായിരുന്നു നടപടി. ദൗത്യം ഗംഭീര വിജയമായിരുന്നുവെന്ന് ട്രംപ് അവകാശപ്പെട്ടു.

പശ്ചിമേഷ്യയില്‍ മുമ്പും ആക്രമണം

1991ലെ ഗള്‍ഫ് യുദ്ധകാലത്ത് ഓപ്പറേഷന്‍ ഡസ്റ്റ് സ്റ്റോമിന്റെ ഭാഗമായാണ് അമേരിക്കന്‍ സൈന്യം ആദ്യമായി ടോമഹോക്ക് മിസൈലുകള്‍ ഉപയോഗിച്ചത്. ഗള്‍ഫ് യുദ്ധത്തില്‍ 280+ ടോമഹോക്ക് മിസൈലുകള്‍ അമേരിക്ക തൊടുത്തു എന്നാണ് റിപ്പോര്‍ട്ട്. 2003ല്‍ ഇറാഖ് യുദ്ധകാലത്തും ഈ മിസൈലുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. ഇതിന് ശേഷം ലിബിയയിലും സിറിയയിലും സമാന മിസൈലുകള്‍ പ്രയോഗിച്ചു. യുഎസിന്റെ ദീര്‍ഘ-ദൂര മിസൈലുകളുടെ ഗണത്തിലാണ് ടോമഹോക്കിന്റെ സ്ഥാനം. യുഎസ് നേവിക്ക് പുറമെ യുകെ റോയല്‍ നേവിയും ഈ മിസൈലുകള്‍ ഉപയോഗിച്ചുവരുന്നു.

ജൂണ്‍ 22ന് ഇറാനിലെ ഫോര്‍ഡോ, നഥാന്‍സ്, ഇസ്ഫഹാന്‍ ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് അമേരിക്ക ജിബിയു-57 ബങ്കര്‍ ബസ്റ്റര്‍ ബോംബുകളും ടോമഹോക്ക് മിസൈലുകളും പ്രയോഗിച്ചത്. ഇറാന്റെ ന്യൂക്ലിയര്‍ പദ്ധതികളെല്ലാം തകര്‍ത്തു എന്നാണ് ഇതിന് പിന്നാലെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദം. ആറ് ജിബിയു-57 ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഫോര്‍ഡോയുടെ കവാടങ്ങളില്‍ പതിച്ചു എന്നാണ് റിപ്പോര്‍ട്ട്. അതേസമയം, 400 മൈല്‍ അകലെ മുങ്ങിക്കപ്പലുകളില്‍ നിന്നാണ് നഥാന്‍സിലേക്കും ഇസ്ഫഹാനിലേക്കും 30 ടോമഹോക്ക് മിസൈലുകള്‍ യുഎസ് പ്രയോഗിച്ചത്. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം തുടങ്ങി പത്താം ദിവസമാണ് അമേരിക്ക നേരിട്ട് ഇസ്രയേല്‍ പക്ഷത്തായി യുദ്ധഭൂമിയിലേക്ക് ഇറങ്ങിയത്.