തിരുവനന്തപുരം: സംസ്ഥാനത്തെ തടവറകള്‍ ഭരിക്കുന്നത് സിപിഎം കുറ്റവാളികളാണ് എന്നത് പരസ്യമായ രഹസ്യമാണ്. പ്രത്യേകിച്ചും ടി പി ചന്ദ്രശേഖരന്റ കൊലയാളികള്‍. കൊടി സുനിക്കെതിരെ തിരുവായ്ക്ക് മറുവാ പറയാന്‍ ഒരു ജയില്‍ ഉദ്യോഗസ്ഥര്‍ക്കും ധൈര്യമില്ല. ജയിലില്‍ കിടന്നു കൊണ്ട് പുറത്ത് ഓപ്പറേഷനുകള്‍ നടത്തുന്നത് സുനിയുടെ പതിവ് പരിപാടിയാണ്. സര്‍ക്കാറിന്റെ ഒത്താശയാണ് ഇതിനെല്ലാം ഇവര്‍ക്ക് ഊര്‍ജ്ജം പകരുതുന്നത്.

കൊടും കുറ്റവാളികളായ ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് വാരിക്കോരി പരോള്‍ നല്‍കുകയാണ് പിറണായി സര്‍ക്കാര്‍. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റത്തിന് ശേഷമുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ആരൂം വാപൊളിക്കും. ര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചത് 1000 ദിവസത്തിലേറെയാണെന്നതാണ് പുരത്തുവരുന്ന വിവരം. ജയിലില്‍ തന്നെ ഇഷ്ടംപോലെ സ്വാതന്ത്ര്യവുമുണ്ട്. ഇത് കൂടാതെയാണ് ഇഷ്ടമുള്ള ബ്ലോക്കും ആഹാരവും മൊബൈല്‍ ഫോണുമെല്ലാം പ്രതികള്‍ക്ക് ലഭിക്കുന്നുണ്ട്. ഇതിന് പുറമേയാണ് യഥേഷ്ടം പരോള്‍ കിട്ടി പുറത്തിറങ്ങാന്‍ സാധിക്കുന്നതും.

കെ സി രാമചന്ദ്രനും ട്രൗസര്‍ മനോജും സജിത്തും ജയിലിന് പുറത്ത് ആയിരം ദിവസത്തിലധികം കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. 6 പേര്‍ക്ക് 500ലധികം ദിവസം പരോള്‍ ലഭിച്ചപ്പോള്‍ കേസിലെ മുഖ്യപ്രതിയായ കൊടി സുനിക്ക് 60 ദിവസവും പരോള്‍ ലഭിച്ചു. സഭയില്‍ തിരുവഞ്ചൂരിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയിലാണ് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള കണക്ക് പുറത്ത് വന്നത്.

പലപ്പോഴും ജയിലില്‍ പ്രശ്നക്കാരായ ഇവരെ ജയില്‍ മാറ്റിയാലും മറ്റിടങ്ങളിലും സര്‍വ്വസ്വാതന്ത്ര്യം തന്നെയാണ്. അനൂപ്, മനോജ്, സിജിത്ത്, റഫീഖ്, മനോജന്‍, കെ.സി.രാമചന്ദ്രന്‍, കുഞ്ഞനന്തന്‍, ഷാഫി, ഷിനോജ്, രജീഷ്, സുനില്‍കുമാര്‍ എന്നിവരാണ് കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍. കൊടി സുനിക്ക് ഈ വര്‍ഷം ആദ്യവും പരോള്‍ അനുവദിച്ചിരുന്നു. പരോളിലിരിക്കെയാണ് കാസര്‍കോട് പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ സുനി കണ്ടതും.

പി.കെ. കുഞ്ഞനന്തന് 327 ദിവസമാണ് പരോള്‍ അനുവദിച്ചത്. 2020 മാര്‍ച്ച് 30ന് മൂന്ന് ഇടക്കാല ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. ജാമ്യത്തിലിരിക്കെ ജൂണ്‍ 11നാണ് കുഞ്ഞനന്തന്‍ മരിക്കുന്നത്. കെ.സി. രാമചന്ദ്രന് 28 തവണയായി 1081 ദിവസമാണ് പരോള്‍ അനുവദിച്ചത്.

ടി.പി കൊലക്കേസില്‍ വര്‍ഷങ്ങള്‍ ജയിലില്‍ കഴിഞ്ഞിട്ടും സി.പി.എം മുന്‍ നേതാവും എട്ടാം പ്രതിയുമായ കെ.സി രാമചന്ദ്രന് കുറ്റബോധമില്ലെന്ന് റിപ്പോര്‍ട്ട് അടക്കം നേരത്തെ ഹൈക്കോടതിയില്‍ വന്നിരുന്നു.

പരോള്‍ കാലത്ത് തന്റെ നേതൃത്വത്തില്‍ സാമൂഹ്യസേവനത്തിന്റെ ഭാഗമായി വയോധികര്‍ക്കായി വീടുനിര്‍മാണം നടത്തി. പെണ്‍മക്കളുടെ വിവാഹവുമായി ബന്ധപ്പെട്ട് കടബാധ്യതയുണ്ട്. പൊലീസ് മര്‍ദനത്തില്‍ നട്ടെല്ലിന് പരിക്കുണ്ട് തുടങ്ങിയ കാര്യങ്ങളെല്ലാം രാമചന്ദ്രന്‍ കോടതി മുമ്പാകെ പറഞ്ഞിരുന്നു. ടി.കെ. രാജേഷ് 21 തവണയായി 940 ദിവസം പരോള്‍ അനുവദിച്ചു. ട്രൗസര്‍ മനോജ് എന്ന മനോജ്: 26 തവണയായി 1068 ദിവസം പരോളില്‍ ജയിലിന് പുറത്ത് കഴിഞ്ഞുവെന്നാണ് പുരത്തുവന്ന വിവരം. അണ്ണന്‍ സജിത്ത് എന്ന സിജിത്ത്: 21 തവണയായി 1078 ദിവസം പരോളിലാണ്.

മുഹമ്മദ് ഷാഫി: 15 തവണയായി 656 ദിവസം പരോളില്‍ കഴിഞ്ഞു. ഇടക്കിടെ ജയിലിന് പുറത്തിറങ്ങുന്ന ഷാഫി വിവാഹവും കഴിച്ചിരുന്നു. ഷിനോജ്: 17 തവണയായി 925 ദിവസം പരോളില്‍ കഴിഞ്ഞു. ഇവരൊക്കെയും 227 ദിവസം ജാമ്യം ലഭിച്ച് പുറത്തിറങ്ങുകയും ചെയ്തിരുന്നു. 24 തവണയായി 782 ദിവസമാണ് റഫീഖിന് പരോള്‍ ലഭിച്ചത്. കിര്‍മാണി മനോജ് എന്ന മനോജ് കുമാറിനാകട്ടെ 19 തവണയായി 851 ദിവസം പരോളില്‍ പുറത്തിറങ്ങി. കൊടി സുനി എന്ന സുനില്‍കുമാര്‍: മൂന്ന് തവണയായി 60 ദിവസവും, എം.സി. അനൂപ്: 15 തവണയായി 900 ദിവസം പരോളില്‍ കഴിഞ്ഞു. കൃഷ്ണന്‍: 10 ദിവസം പരോളിലാണ് കഴിഞ്ഞത്.

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ ഓരോ പ്രതികള്‍ക്കും എത്ര തവണ പരോള്‍ അനുവദിച്ചുവെന്നും കാലാവധി എത്രയെന്നും ചോദിച്ചായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചോദ്യം ഉന്നയിച്ചത്. 2024 ഒക്ടോബര്‍ 14ന് ഉന്നയിച്ച ചോദ്യത്തിനാണ് ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്. പരോളിലിറങ്ങിയ കൊടി സുനി സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വയനാട് സ്വദേശിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സുനി പ്രതിയായിരുന്നു. ജയിലിലും ഒട്ടേറെത്തവണ സുനി പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. പലതവണ ജയിലുകള്‍ മാറ്റി.

പരോളിനിടയിലാണ് കിര്‍മാണി മനോജിനെ ലഹരിപാര്‍ട്ടി നടത്തിയതിനു പിടികൂടിയത്. പരോളിലിറങ്ങി ക്രിമിനല്‍ കേസുകളിലും ഗൂഢാലോചനയിലും ഉള്‍പ്പെട്ട സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെങ്കിലും പ്രതികള്‍ക്കെല്ലാം പരമാവധി പരോള്‍ നല്‍കി. എന്നിട്ടും ടി പി കേസ് പ്രതികള്‍ക്ക് ജയിലിന് അകത്തും പുറത്തും സര്‍ക്കാര്‍ സൗകര്യം ഒരുക്കുകയാണ് ചെയ്യുന്നത്. പ്രതികള്‍ക്ക് കൂടുതല്‍ തവണ പരോള്‍ അനുവദിക്കുന്നതായി കെ.കെ. രമ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍, ഈ വിമര്‍ശനങ്ങള്‍ കാര്യമാക്കാതെ മുന്നോട്ടു പോകുകയാണ് സര്‍ക്കാര്‍ ചെയ്തത്.