തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിയ യുകെ റോയല്‍ നേവി എഫ്35 ബി യുദ്ധവിമാനത്തിന്റെ സാങ്കേതിക തകരാര്‍ പ്രതിസന്ധി തുടരുന്നു. വിമാനം എപ്പോള്‍ തിരികെ കൊണ്ടു പോകാനാകുമെന്നറിയില്ലെന്ന് ബ്രിട്ടിഷ് ഹൈക്കമ്മിഷന്റെ സന്ദേശം എയര്‍പോര്‍ട്ടിന് കിട്ടിയെന്നാണ് സൂചന. യുകെയില്‍ നിന്നു വിദഗ്ധ സംഘവും ഉപകരണങ്ങളും എത്തിയാലുടന്‍ വിമാനം തിരുവനന്തപുരത്തെ മെയ്ന്റനന്‍സ് റിപ്പയര്‍ ആന്‍ഡ് ഓവര്‍ഹോള്‍ ഹാങ്ങറിലേക്ക് മാറ്റിയിടും. ഇന്ത്യയിലെ വിമാനത്താവളത്തില്‍ യുകെയുടെ അഞ്ചാം തലമുറ യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണി ആദ്യമായാണ്. വിമാനം സുരക്ഷിതമായി സൂക്ഷിക്കാനാണ് ഹാങ്ങറിലേക്ക് മാറ്റുന്നത്.

അതിനിടെ ഇന്ധനം തീര്‍ന്നതു കൊണ്ടാണ് വിമാനം തിരുവനന്തപുരത്ത് എത്തിയതെന്ന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ തള്ളി കളയുകയാണ് ബ്രിട്ടണ്‍. എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയ്ല്‍സ് കപ്പലില്‍ നിന്നു പറന്നുയര്‍ന്ന വിമാനം മോശം കാലാവസ്ഥ കാരണം തിരിച്ചിറങ്ങാനാകാത്ത സാഹചര്യത്തിലാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തത്. മടങ്ങാന്‍ ശ്രമിക്കുന്നതിനിടെ എന്‍ജിനീയറിങ് തകരാര്‍ കണ്ടെത്തി. ഇതോടെയാണ് കപ്പലില്‍ ഇറങ്ങാന്‍ കഴിയാത്ത സ്ഥിതി വന്നതെന്നാണ് ബ്രി്ട്ടന്റെ വിശദീകരണം. വിമാനം തിരുവനന്തപുരത്ത് ഇറക്കാന്‍ ഇന്ത്യന്‍ നേവിയും വ്യോമസേനയും വിമാനത്താവള അധികൃതരും ഉള്‍പ്പെടെ നല്‍കിയ പിന്തുണയ്ക്ക് കടപ്പെട്ടിരിക്കുന്നുവെന്നു ഹൈക്കമ്മിഷണര്‍ അറിയിച്ചിട്ടുണ്ട്. അതായത് വ്യോമ സേനയെ അടക്കം അറിയിച്ചാണ് വിമാനം തിരുവനന്തപുരത്തേക്ക് കൊണ്ടു വന്നതെന്നാണ് പറയുന്നത്.

നിരീക്ഷണ സംവിധാനങ്ങളുടെ ശ്രദ്ധയില്‍പ്പെടാതെ പറക്കാന്‍ കഴിയുന്ന യുഎസ് നിര്‍മിത സിംഗിള്‍ സീറ്റര്‍ യുദ്ധവിമാനമാണ് എഫ്35 ബി. കപ്പലുകളിലെ ചെറിയ റണ്‍വേയില്‍ നിന്ന് പറന്ന് ശബ്ദാതിവേഗത്തിലേക്കു കുതിക്കാനും ഹെലികോപ്റ്റര്‍ പോലെ നേരെ താഴെ എത്തി നില്‍ക്കാനും ഇവയ്ക്കു കഴിയും. നേരത്തെ ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്നാണ് വിമാനം തിരുവനന്തപുരത്ത് എത്തിയതെന്നും ഇന്ത്യയുടെ റഡാറില്‍ വിമാനം പതിഞ്ഞെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനിടെയാണ് റഡാറില്‍ പതിയും മുമ്പ് തന്നെ എല്ലാം ഇന്ത്യന്‍ നേവിയും വ്യോമസേനയും വിമാനത്താവള അധികൃതരും അറിഞ്ഞുവെന്ന് യുകെ അറിയിക്കുന്നത്.

ബ്രിട്ടീഷ്-അമേരിക്കന്‍ സാങ്കേതിക വിദഗ്ധരടങ്ങുന്ന സംഘം വിമാനത്തിന്റെ കേടുപാട് പരിഹരിക്കാനുള്ള ശ്രമം തുടരുന്നുണ്ട്. എങ്കിലും വിമാനത്തിന്റെ മടക്കയാത്രയില്‍ അനിശ്ചിതത്വം തുടരുന്നു, വിമാനത്താവളത്തില്‍ തുറസായ സ്ഥലത്താണ് എഫ് 35 തുടരുന്നത്. വിമാനത്തിന്റെ കേടുപാട് പരിഹരിക്കാന്‍ ബ്രിട്ടീഷ്-അമേരിക്കന്‍ സാങ്കേതികവിദഗ്ദ്ധരുടെ 30 അംഗസംഘം എത്തുന്നുണ്ടെന്നാണ് വിവിരം. ഇനിയും വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എയര്‍ ലിഫ്റ്റിങ് വേണ്ടിവരുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ സുരക്ഷവിലയിരുത്തിയ ശേഷം സൈനിക വിമാനത്തില്‍ എഫ് 35 ബ്രിട്ടണിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് പ്രതിരോധവൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് കേടുപാടുപറ്റിയതായാണ് നിലവിലെ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് പരിഹരിക്കുക എന്നത് ശ്രമകരമെന്നാണ് വിവരം. ഇനിയും കൂടുതല്‍ ദിവസം വിമാനത്താവളത്തില്‍ എഫ് 35 തുടരുകയാണെങ്കില്‍ വിമാനത്താവളം ഉപയോഗിച്ച വാടക ബ്രിട്ടീഷ് അധികൃതര്‍ നല്‍കേണ്ടി വരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അറബിക്കടലില്‍ സൈനികാഭ്യാസത്തിനെത്തിയ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന യുദ്ധക്കപ്പലില്‍നിന്നു പറന്നുയര്‍ന്ന എഫ്-35, ജൂണ്‍ 14-ന് രാത്രി 9.30ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്. ഇന്ധനക്കുറവിനെത്തുടര്‍ന്നാണ് ഇറക്കിയതെന്നായിരുന്നു ആദ്യഘട്ടത്തില്‍ പറഞ്ഞത്. പ്രതിരോധ വകുപ്പിന്റെ നടപടികള്‍ക്ക് ശേഷം ഇന്ധനം നിറച്ച് വിമാനം തിരിച്ചുപറക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.

110 ദശലക്ഷം ഡോളര്‍ വിലവരുന്ന എഫ് 35 ഫൈറ്റര്‍ ജെറ്റാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ തുറസ്സായ ഇടത്ത് വെയിലും മഴയുമേറ്റ് കിടക്കുന്നത്. മഴ കനക്കുന്നതുകൊണ്ട് വിമാനത്തെ ഹാങ്ങര്‍ യൂണിറ്റിലേക്ക് മാറ്റാമെന്ന് ഇന്ത്യന്‍ വ്യോമസേന നിര്‍ദേശിച്ചെങ്കിലും അതുവേണ്ടെന്ന നിലപാടിലായിരുന്നു യുകെ. അത്യാധുനിക സൈനികവിമാനമായ എഫ് 35 മറ്റൊരു രാജ്യത്തിന്റെ അധീനതയിലുള്ള അറ്റകുറ്റപ്പണി കേന്ദ്രത്തിലേക്ക് മാറ്റേണ്ടതില്ലെന്നാണ് ബ്രിട്ടീഷ് സംഘത്തിന്റെ ആദ്യ തീരുമാനം. പിന്നീട് അത് മാറി.

ലോകത്ത് ഏതാനും രാജ്യങ്ങള്‍ക്കു മാത്രം സ്വന്തമായുള്ള അഞ്ചാം തലമുറയില്‍പ്പെട്ട യുദ്ധവിമാനമാണ് ബ്രിട്ടീഷ് നാവികസേനയുടെ അമേരിക്കന്‍ നിര്‍മിത എഫ്-35. രഹസ്യമായ നിരവധി സാങ്കേതികസംവിധാനങ്ങള്‍ കാരണം മറ്റു യുദ്ധവിമാനങ്ങളെക്കാള്‍ പോരാട്ടശേഷി കൂടിയവയാണ് അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍. അമേരിക്കയുടെതന്നെ എഫ്-22 റാപ്റ്റര്‍, റഷ്യയുടെ എസ്യു -57, ചൈനയുടെ ഛെങ്ഡു ജെ -20, ഷെന്‍യാങ് ജെ- 35, ടര്‍ക്കിയുടെ ടിഎഫ്എക്സ്- ഖാന്‍ എന്നിവയാണ് ഈ ഗണത്തില്‍പ്പെടുന്ന മറ്റു യുദ്ധവിമാനങ്ങള്‍.

അമേരിക്കയുടെ എഫ്-35 വേണ്ടെന്നുെവച്ച് ഇന്ത്യ, ഇത്തരം വിമാനം സ്വന്തമായി വികസിപ്പിക്കാനുള്ള ഗവേഷണത്തിലാണ്. ശബ്ദത്തെക്കാള്‍ വേഗത്തില്‍ പറക്കുന്ന ഒറ്റ എന്‍ജിന്‍, ഒറ്റ സീറ്റര്‍ എഫ്-35 ലോക്കീഡ് മാര്‍ട്ടിന്‍ എന്ന കമ്പനിയാണ് വികസിപ്പിച്ച് അമേരിക്കയ്ക്കു കൈമാറിയത്. എ, ബി, സി എന്നിങ്ങനെ മൂന്നു വകഭേദങ്ങള്‍ ഈ വിമാനത്തിനുണ്ട്. 1000 കോടി രൂപ വരെ വില വരുന്ന ഈ വിമാനം അമേരിക്ക അവരുടെ സഖ്യരാഷ്ട്രങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്.