തിരുവനന്തപുരം: ആദായ നികുതി പരിധി 12 ലക്ഷമാക്കി കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരില്‍ 80 ശതമാനവും നികുതി അടക്കേണ്ടി വരില്ല. പ്രതിമാസം ഒരു ലക്ഷം രൂപക്ക് മുകളില്‍ ശമ്പളം വാങ്ങുന്ന ജീവനക്കാര്‍ ആദായ നികുതി അടച്ചാല്‍ മതിയെന്ന സ്ഥിതിയാണ് പുതിയതായി സംജാതമായത്. എന്നാല്‍, ഇവര്‍ക്കും പുതിയ സാഹചര്യത്തില്‍ നികുതി ഇളവു ലഭിക്കുമെന്ന് ഉറപ്പാണ്.

സംസ്ഥാന സര്‍ക്കാറിന് കീഴിലെ 5.5 ലക്ഷം ജീവനക്കാരില്‍ ഏതാണ്ട് 80,000ത്തിന് താഴെ പേര്‍ മാത്രമേ പുതിയ പ്രഖ്യാപനപ്രകാരം ആദായനികുതി അടയ്‌ക്കേണ്ടതായി വരൂ. സെക്രട്ടേറിയറ്റില്‍ അണ്ടര്‍ സെക്രട്ടറി ഹയര്‍ ഗ്രേഡിന് മുകളിലുള്ള ജീവനക്കാര്‍ മാത്രമാണ് അടുത്ത സാമ്പത്തികവര്‍ഷം ആദായനികുതി അടയ്ക്കേണ്ടി വരിക.

മറ്റ് വകുപ്പുകളില്‍ ഡെപ്യൂട്ടി ഡയറക്ടര്‍, ഡിവൈ.എസ്.പി, കോളജ് അധ്യാപകര്‍, നിശ്ചിതവര്‍ഷം സര്‍വിസുള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീനിയര്‍ അധ്യാപകര്‍ തുടങ്ങിയവര്‍ ആദായനികുതി സ്ലാബില്‍ ഉള്‍പ്പെടും. കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച ആദായനികുതി ഇളവിലൂടെ ജീവനക്കാര്‍ക്ക് കുറഞ്ഞത് ഒരു മാസത്തെ ശമ്പളം ലാഭമാകുമെന്നാണ് കണക്കാക്കുന്നത്. ധനവകുപ്പിന്റെ കണക്കുപ്രകാരം 2,88,120 സര്‍ക്കാര്‍ ജീവനക്കാരാണ് 50,000 രൂപക്ക് മുകളില്‍ ശമ്പളം വാങ്ങുന്നത്.

നിലവിലെ സമ്പ്രദായ പ്രകാരം 3.5 ലക്ഷത്തോളം ജീവനക്കാര്‍ ആദായ നികുതി പരിധിയില്‍ ഉള്‍പ്പെട്ടിരുന്നു. ഇതാണ് ഏതാണ്ട് നാലിലൊന്നായി കുറയുന്നത്. എന്നാല്‍, ഐ.എ.എസ്, ഐ.പി.എസ് അടക്കമുള്ള സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥരില്‍ ജൂനിയര്‍ ഉദ്യോഗസ്ഥര്‍ ഒഴികെയുള്ളവര്‍ ആദായനികുതി അടയ്ക്കേണ്ടിവരും.

അതേസമയ ബിജെപി അനുകൂല സര്‍വീസ് സംഘടനകള്‍ക്ക് കേരളത്തില്‍ വേരോട്ടമുണ്ടാക്കാനുള്ള അവസരം കൂടിയാണ് പുതിയ പ്രഖ്യാപനം. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരില്‍ നല്ലൊരു ശതമാനത്തിനും പുതിയ ആനുകൂല്യം ലഭ്യമാകുമ്പോള്‍ അത് ബിജെപി അനുകൂലമായി ആളുകള്‍ ചിന്തിക്കാന്‍ ഇടയാക്കുമെന്ന വിലിരുത്തലുമുണ്ട്.

പുതിയ നികുതി വ്യവസ്ഥയില്‍ നികുതി സ്ലാബ് പുനക്രമീകരിച്ച് 12 ലക്ഷം രൂപ വരെ ആദായ നികുതി ഒഴിവാക്കിയതോടെ വലിയൊരളവ് നികുതിദായകര്‍ക്ക് ആശ്വാസമാകും. ഇതിനൊപ്പം സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ കൂടി ചേരുന്നതോടെ 12.75 ലക്ഷം രൂപ വരെ ശമ്പളക്കാരായ നികുതിദായകര്‍ക്ക് നേട്ടം ലഭിക്കും. ശമ്പളക്കാരായ നികുതിദായകര്‍ക്ക് മറ്റുരേഖകളില്ലാതെ ലഭിക്കുന്ന നികുതി ഇളവാണ് സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍. പുതിയ നികുതി വ്യവസ്ഥയില്‍ 75,000 രൂപയാണ് സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ അനുവദിക്കുക. പുതിയ പ്രഖ്യാപനത്തോടെ ഈ വരുമാനക്കാര്‍ക്കും നികുതിബാധ്യത ഒഴിവാക്കാനാകും.

നേരത്തെ 7 ലക്ഷം രൂപ വരെയായിരുന്നു ആദായ നികുതി ഒഴിവാക്കിയിരുന്നത്. മൂലധന നേട്ടം (ഇമുശമേഹ ഏമശി) പോലുള്ള പ്രത്യേക ഗ്രേഡ് വരുമാനം ഒഴികെ സാധാരണ വരുമാനം 12 ലക്ഷം വരെയുള്ള നികുതിദായകര്‍ക്ക് പുതിയ നികുത വ്യവസ്ഥയില്‍ നികുതി ബാധ്യതയില്ലെന്നാണ് ബജറ്റ് പ്രസംഗത്തില്‍ നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കിയത്.

ആദായ നികുതി റിബേറ്റ് ലഭിക്കുന്നതിനുള്ള പരിധി 7 ലക്ഷത്തില്‍ നിന്നും 12 ലക്ഷമാക്കി ഉയര്‍ത്തി. ഇതിനൊപ്പം സെക്ഷന്‍ 87എ പ്രകാരമുള്ള റിബേറ്റ് 25,000 രൂപയില്‍ നിന്നും 60,000 രൂപയായും ഉയര്‍ത്തി. ഇതുവഴിയാണ് 12 ലക്ഷം വരെയുള്ള വരുമാനത്തിന് നികുതി ഒഴിവാകുന്നത്. എന്നാല്‍ ഈ റിബേറ്റ് ക്യാപ്പിറ്റല്‍ ഗെയിന്‍ ടാക്‌സ് പോലുള്ള വരുമാനത്തിന് ലഭിക്കില്ല.

പുതിയ നികുതി സ്ലാബ് പ്രകാരം. നാല് ലക്ഷം രൂപ വരെ ആദായ നികുതി ആവശ്യമില്ല. 4 മുതല്‍ 8 ലക്ഷം വരെ അഞ്ച് ശതമാനവും 8 മുതല്‍ 12 ലക്ഷം വരെ 10 ശതമാനവും നികുതി നല്‍കണം. 12-16 ലക്ഷം വരെ 15 ശതമാനം നികുതിയും 16 മുതല്‍ 20 ലക്ഷം വരെയുള്ളവര്‍ 20 ശതമാനവും, 20-25 ലക്ഷം 25 ശതമാാനവും നുകിത നകല്‍ണമെന്നാണ് പുതുക്കിയ നികുതി സ്ലാബുകള്‍.