അച്ഛനും അമ്മയ്ക്കും ഒപ്പം വിനോദയാത്രയ്ക്ക് പോകുന്നതിന്റെ സന്തോഷത്തിലായിരുന്നു അയാന്‍. അയല്‍വാസികള്‍ക്കെല്ലം ഏറെ ഇഷ്ടമായിരുന്നു അവനെ. അവരോടെല്ലം മടങ്ങി വരുമ്പോള്‍ കാണാം എന്ന് പറഞ്ഞാണ് വാഗമണ്ണിലേക്ക് അമ്മ ആര്യയ്ക്കും അച്ഛന്‍ ശബരിനാഥിനും അപ്പൂപ്പനുമൊക്കം വാഗമണ്ണിലേക്ക് യാത്ര തിരിച്ചത്. പുത്തന്‍ കാറില്‍ ആദ്യമായി യാത്ര പോകുന്നതിന്റെയും സന്തോഷത്തിലായിരുന്നു എല്ലാവരും. എന്നാല്‍ ഈ സന്തോഷന്‍ തല്ലിക്കെടുത്താന്‍ അവരുടെ ജീവിതത്തിലേക്ക് ഒരു ദുരന്തം കയറിവരുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ആ ദുരന്തത്തില്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ട ആ നാല് വയസ്സുകാരന്‍ ഇല്ലാതാകുമെന്നും ആരും കരുതിയില്ല.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പുത്തന്‍ ഇലക്ട്രിക് കാറില്‍ നേമം ശാന്തിവിള ശാസ്താം നഗറിലെ നാഗമ്മാള്‍ ഹൗസില്‍ നിന്ന് പുറപ്പെട്ടത്. വാഗമണ്ണിലേക്കായിരുന്നു യാത്ര. ചാര്‍ജിങ് വണ്ടിയായതിനാല്‍ തന്നെ ഇടയ്ക്ക് ചാര്‍ജ് ചെയ്താണ് വന്നുകൊണ്ടിരുന്നത്. ശനിയാഴ്ച വൈകിട്ട് മൂന്നിന് വാഗമണ്‍ വഴിക്കടവില്‍ കുരിശുമലയിലേക്ക് തിരിയുന്ന് റോഡിനും ബസ് സ്റ്റാന്‍ഡിനും സമീപത്തുള്ള സ്വകാര്യ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനില്‍ വാഹനം ചാര്‍ജ് ചെയ്യാന്‍ ഇട്ടിരിക്കുകയായിരുന്നു. പാല്‍ കുടിക്കണം എന്ന് പറഞ്ഞ് വാശി പിടിച്ച മകനെയും എടുത്തുകൊണ്ട് ആര്യ രണ്ടാമത്തെ ചാര്‍ജിങ് പോയിന്റിന് സമീപത്തേക്ക് മാറിയിരുന്നു. ഇതിനിടെയാണ് ചാര്‍ജ് ചെയ്യാന്‍ എത്തിയ മറ്റൊരു കാര്‍ ഇവിടേക്ക് കയറ്റുംവഴി ഇവരുടെ ദേഹത്തേക്ക് ഇടിച്ചുകയറുകയായിരുന്നു.

പരിക്കേറ്റ് രണ്ട് പേരെയും ഉടന്‍ തന്നെ ചേര്‍പ്പുങ്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് ഏഴ് മണിയോടെ കുട്ടി മരിച്ചു. എറണാകുളത്തുള്ള അഭിഭാഷകനാണ് അപകടം ഉണ്ടാക്കിയ കാര്‍ ഓടിച്ചത് എന്നാണ് വിവരം. വാഗമണ്‍ സന്ദര്‍ശിച്ച ശേഷം ആര്യയെയും അയാനെയും പാലായിലെ വീട്ടിലാക്കിയ ശേഷം മടങ്ങാനായിരുന്നു ശബരിനാഥിന്റെ തീരുമാനം. പാലായിലെ പോളിടെക്‌നിക്കില്‍ അധ്യാപികയായ ആര്യയ്‌ക്കൊപ്പമായിരുന്നു അയാനും. ഒരുവര്‍ഷം മുന്‍പാണ് ആര്യയ്ക്കു ജോലി ലഭിച്ചത്. അവധി ദിവസങ്ങളില്‍ ആര്യയും കുഞ്ഞ് അയാനും ശാസ്താംനഗറിലെ വീട്ടില്‍ എത്തിയിരുന്നു. വലിയശാല സ്വദേശികളായ ഇവര്‍ 15 വര്‍ഷം മുന്‍പാണ് ശാന്തിവിള ശാസ്താംനഗറില്‍ താമസമായത്. അയാന്‍ അയല്‍വാസികള്‍ക്കെല്ലാം പരിചിതനായിരുന്നു. അയാന്‍ ഇനിയില്ലെന്നത് ഉള്‍ക്കൊള്ളാന്‍ സമീപവാസികള്‍ക്കു കഴിയുന്നില്ല.

ശബരിനാഥിന്റെ അച്ഛന്‍ റിട്ടയേര്‍ഡ് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന്‍ സുന്ദരവും ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്നു. ഡല്‍ഹിയില്‍ ജോലിചെയ്തിരുന്ന ശബരിനാഥിന് ഒരുവര്‍ഷം മുന്‍പാണ് തിരുവനന്തപുരത്തേക്കു മാറ്റം കിട്ടിയത്. അയാന്‍ഷ് നാഥ് പാലാ ബ്ലൂമിങ് ബഡ്സിലെ എല്‍കെജി വിദ്യാര്‍ഥിയാണ്. പാലായിലായിരുന്നു താമസം.