കൊച്ചി: എറണാകുളം- ബംഗളൂരു വന്ദേഭാരതിന്റെ ഉദ്ഘടനത്തില്‍ കുട്ടികള്‍ ആര്‍എസ്എസ് ഗണഗീതം ആലപിക്കുന്ന വീഡിയോ പിന്‍വലിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ റീപോസ്റ്റ് ചെയ്ത് റെയില്‍വേ. വീഡിയോ വിവാദമായതോടെ ദക്ഷിണ റെയില്‍വേ തങ്ങളുടെ സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ച വീഡിയോ ആണ് ഇംഗ്ലീഷ് തര്‍ജമയോടു കൂടി വീണ്ടും പോസ്റ്റ് ചെയ്തത്.

എറണാകുളം- ബംഗളൂരു വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയില്‍ വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിച്ചതില്‍ പ്രതിഷേധം ശക്തമായിരുന്നു. ഭരണഘടനാതത്വങ്ങളുടെ ലംഘനമാണ് നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. വര്‍ഗീയ പ്രചരണത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ റെയില്‍വേയെ ഉപയോഗിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആരോപിച്ചു.

വിവാദമായതോടെ ഗണഗീതം പങ്കുവച്ച എഫ്ബി പോസ്റ്റ് ദക്ഷിണ റെയില്‍വേ ആദ്യം പിന്‍വലിച്ചെങ്കിലും പിന്നീട് രാത്രിയോടെ എക്‌സില്‍ റീപോസ്റ്റ് ചെയ്യുകയായിരുന്നു. എറണാകുളം- ബംഗളൂരു വന്ദേഭാരതിന്റെ ആദ്യയാത്രയിലാണ് വിദ്യാര്‍ഥികള്‍ ആര്‍എസ്എസ് ഗണഗീതം പാടിയത്.

ഈ ദൃശ്യങ്ങള്‍ ദക്ഷിണ റെയില്‍വേ ഔദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനെതിരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ഭരണഘടന കൈയിലേത്തി മാര്‍ച്ച് നടത്തി. കുട്ടികളുടെ തലച്ചോറിലേക്ക് വിഷം കുത്തിവയ്ക്കുന്ന ആര്‍എസ്എസിനെയാണ് ഇന്ന് കണ്ടതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും പറഞ്ഞിരുന്നു.

അതേസമയം അഭ്യര്‍ഥിച്ച് ഒരു മാസത്തിനുള്ളില്‍ വന്ദേഭാരത് ട്രെയിന്‍ യാഥാര്‍ഥ്യമാക്കിയ നടപടി ബിജെപിയുടെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഒക്ടോബര്‍ എട്ടിനാണ് റെയില്‍വേ മന്ത്രിയോട് വീഡിയോ കോണ്‍ഫറന്‍സിലൂടെ വന്ദേഭാരത് ട്രെയിന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും അത് ഉറപ്പു നല്‍കി ഒരു മാസത്തിനു ശേഷം ട്രെയിന്‍ യാഥാര്‍ഥ്യമായെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.