കൊച്ചി: എക്‌സാലോജിക്കുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് ഇതാദ്യമായാണ് വിശദമായ മറുപടിയുമായി മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ രംഗത്തുവരുന്നത്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച വിശദമായ സത്യവാങ്മൂലത്തിലാണ് ഇതുവരെ പൊതുസമൂഹത്തില്‍ ഉയര്‍ന്നു നിന്നിരുന്ന പല ചോദ്യങ്ങള്‍ക്കും വീണ ഉത്തരം നല്‍കിയത്. എക്‌സാലോജിക് കമ്പനിയുടെ തുടക്കം മുതലുള്ള കാര്യങ്ങല്‍ വിശദീകരിക്കുന്നുണ് വീണ വിജയന്‍.

എക്‌സാലോജിക് 2014ല്‍ താന്‍ സ്ഥാപിച്ച കമ്പനിയാണെന്നും മുഖ്യമന്ത്രിയുടെ ബെനാമി കമ്പനി അല്ലെന്നും വീണ വ്യക്തമാക്കുന്നു. 2016ലാണ് തന്റെ പിതാവ് മുഖ്യയായതെന്നും കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിന് പങ്കില്ലെന്നും വീണ സത്യവാങ്മൂലത്തില്‍ പറയുന്നു. മാതാവ് കമല വിജയന്റെ പെന്‍ഷന്‍ പണം ഉപയോഗിച്ചാണ് സ്ഥാപനം രൂപവത്കരിച്ചത്. ഭര്‍ത്താവും സംസ്ഥാന പൊതുമരാമത്ത് മന്ത്രിയുമായ മുഹമ്മദ് റിയാസിന് കമ്പനിയുമായി യാതൊരു ബന്ധവുമില്ല. റിയാസിന്റെ പണം കമ്പനിയിലേക്ക് വന്നിട്ടില്ല. കോവളം കൊട്ടാരം കൈമാറ്റത്തില്‍ തനിക്ക് പങ്കുണ്ടെന്നത് വെറും ആരോപണം മാത്രമാണ്. ഹരജിക്കാരന് പൊതുതാല്‍പര്യമില്ലെന്നും ശ്രദ്ധ നേടാനുള്ള ശ്രമം മാത്രമാണെന്നും വീണ മറുപടി നല്‍കി.

ഹരജി നിലനല്‍ക്കുമോ എന്ന കാര്യം പരിശോധിക്കണമെന്ന് വീണ കോടതിയോട് ആവശ്യപ്പെട്ടു. വിശദമായ വാദത്തില്‍ ഇക്കാര്യം വ്യക്തമാക്കണം. സി.എം.ആര്‍.എല്ലുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങള്‍ വീണ നിഷേധിച്ചു. എല്ലാം ഊഹാപോഹങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. വസ്തുതകളെ മറച്ചുവെക്കുന്നു. ഇടപാടുകള്‍ സുതാര്യവും നിയമപ്രകാരവുമാണ്. കരാര്‍ പ്രകാരമുള്ള പണം കൈമാറ്റമാണ് നടന്നതെന്നും ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് വീണ പറഞ്ഞു. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് എം.ആര്‍. അജയന്‍ നല്‍കിയ ഹരജിയിലാണ് വീണ എതിര്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

സി.എം.ആര്‍.എല്‍-എക്സാലോജിക് ഇടപാടുകള്‍ സംബന്ധിച്ച് ആദ്യമായാണ് വീണയുടെ ഭാഗത്തുനിന്ന് രേഖാമൂലമുള്ള വിശദീകരണം. ഇടപാടുകള്‍ പൂര്‍ണമായും നിയമപ്രകാരമുള്ളതാണെന്നാണ് സത്യവാങ്മൂലത്തില്‍ വീണ ചൂണ്ടിക്കാണിക്കുന്നത്. കരാര്‍ പ്രകാരമുള്ള ഇടപാടുകളാണ് നടന്നിട്ടുള്ളത്. എക്സാലോജിക് കമ്പനി സി.എം.ആര്‍.എലിന് ഐ.ടി സേവനങ്ങള്‍ നല്‍കിയിട്ടുണ്ട്. പ്രതിഫലം ബാങ്ക് വഴിയാണ് കരാര്‍പ്രകാരം ലഭിച്ചിരിക്കുന്നത്. എല്ലാ ഇടപാടുകളുടേയും രേഖകള്‍ കൃത്യമായി സമര്‍പ്പിച്ചിട്ടുണ്ടെന്നും വീണ പറയുന്നു.

അനാവശ്യമായ ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ഹര്‍ജിക്കാരന്‍ നടത്തുന്നത്. താന്‍ വിദ്യാസമ്പന്നയായ യുവതിയാണ്. ഐടി മേഖലയിലെ ഒരു പ്രൊഫഷണലാണ്. എകെജി സെന്ററിന്റെ മേല്‍വിലാസം ഉപയോഗിച്ചുവെന്ന ആരോപണവും വീണ തള്ളി. സിബിഐ അന്വേഷണത്തിനുള്ള അപേക്ഷ തള്ളണം. ഇന്‍കം ടാക്സ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇല്ലാത്ത സേവനത്തിനുള്ള പ്രതിഫലമെന്നാണ് വീണക്കെതിരെയുള്ള ആരോപണം. ആ ആരോപണത്തെയാണ് പൂര്‍ണമായും തള്ളിയിരിക്കുന്നത്. തന്റെ ഭാഗം കേള്‍ക്കാതെയാണ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയതെന്നും വീണ പറയുന്നു. എസ്.എഫ്.ഐ.ഒയുടെ അന്വേഷണത്തോട് പൂര്‍ണമായും സഹകരിച്ചിട്ടുണ്ടെന്നും വീണ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ പിണറായി വിജയന്‍ തനിക്കെതിരെ ഉന്നയിച്ചിരുന്ന എല്ലാ ആരോപണങ്ങളും നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണയും മറുപടി സമര്‍പ്പിച്ചിരിക്കുന്നത്. തന്റെ കമ്പനിയുടെ ബെംഗളൂരുവിലെ റജിസ്‌ട്രേഡ് ഓഫിസ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയിരുന്നു. ഇത് ഔദ്യോഗികമായി അറിയിക്കാതിനാല്‍ റജിസ്ട്രാര്‍ ഓഫ് കമ്പനീസ് ഒരു ലക്ഷം രൂപ പിഴ ചുമത്തി. പിന്നീട് ഇത് 20,000 രൂപയായി കുറച്ചു. ഇത്തരം നടപടി ക്രമങ്ങളുമായി ബന്ധപ്പെട്ടാണ് പിഴ അടച്ചതെന്നും അല്ലാതെ എകെജി സെന്റര്‍ കമ്പനിയുടെ റജിസ്‌ട്രേഡ് ഓഫിസ് വിലാസമാക്കിയതുമായി ബന്ധപ്പെട്ടല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.