തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് മരിച്ച വേണുവിന്റെ കൂടുതല്‍ ഓഡിയോ സന്ദേശം പുറത്ത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് വേണു ബന്ധുവിന് അയച്ച ഓഡിയോയാണ് പുറത്തുവന്നത്. തനിക്ക് എന്തെങ്കിലും സംഭിച്ചാല്‍ ഉത്തരവാദിത്തം ആശുപത്രി ഏല്‍ക്കുമോ എന്നും ആശ്രയം തേടി വരുന്ന സാധാരണക്കാരോട് ഇങ്ങനെ മര്യാദകേട് കാണിക്കാമോയെന്നും പുറത്തുവന്ന ഓഡിയോയില്‍ വേണു ചോദിക്കുന്നു. അത്രയും സങ്കടം വന്നിട്ടാണ് ഇത് അയക്കുന്നതെന്നും വേണു അയച്ച ഓഡിയോയില്‍ പറയുന്നുണ്ട്.

ആരോഗ്യനിലയെ കുറിച്ച് ആശങ്ക അറിയിച്ചുള്ളതാണ് സന്ദേശം. വേണു സുഹൃത്തിനയച്ച മറ്റൊരു ഓഡിയോ സന്ദേശം നേരത്തെ പുറത്തു വന്നിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൃത്യമായ ചികിത്സ ലഭിച്ചില്ലെന്ന കുടുംബത്തിന്റെ പരാതി ശരിവെക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന വേണുവിന്റെ ശബ്ദ സന്ദേശങ്ങള്‍. ദിവസങ്ങള്‍ കഴിഞ്ഞിട്ടും തനിക്ക് ചികിത്സ ലഭിക്കാത്തതിനെ ചൂണ്ടിക്കാണിച്ച് സുഹൃത്തിന് അയച്ച ശബ്ദ സന്ദേശമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

ഹൃദയാഘാതമുണ്ടായ ആള്‍ക്ക് കിടക്ക പോലും കിട്ടിയില്ലെന്നും തുണിവിരിച്ചാണ് കിടന്നതെന്നും വേണുവിന്റെ ഭാര്യ സിന്ധു പറഞ്ഞിട്ടുണ്ട്. വേദന സഹിക്കാന്‍ കഴിയാതെ വന്നിട്ടും മരുന്ന് പോലും നല്‍കിയില്ല. ജീവനക്കാര്‍ ഉത്തരവാദിത്തമില്ലാതെ പെരുമാറി. അഞ്ചു ദിവസം വേദന സഹിച്ച് ആശുപത്രിയില്‍ കിടന്നു. രക്ഷിക്കണമെന്ന് ഡോക്ടര്‍മാരോട് കേണപേക്ഷിച്ചു. വേദന സഹിക്കാന്‍ കഴിയുന്നില്ലെന്ന് പലതവണ പറഞ്ഞിട്ടും മരുന്ന് നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ല. പലതവണ ആവശ്യപ്പെട്ടശേഷമാണ് ഐസിയുവിലേക്ക് മാറ്റിയത്. പിന്നീട് പെട്ടെന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെന്ന് പറഞ്ഞു. കാണാന്‍ പോലും സമ്മതിച്ചില്ല.

വെന്റിലേറ്ററിലാണെന്നാണ് പറഞ്ഞതിനുശേഷം പിന്നീട് മോര്‍ച്ചറിയില്‍ വെച്ചാണ് അദ്ദേഹത്തെ കാണുന്നത്. പെട്ടെന്ന് ആഞ്ജിയോ ഗ്രാം ചെയ്യേണ്ട വ്യക്തിയെയാണ് ചികിത്സ നല്‍കാതെ കൊന്നത്. ഇത്രയും വലിയ ചതിയാണെന്ന് ആശുപത്രിയിലുള്ളവര്‍ കാണിച്ചതെന്നും സിന്ധു കണ്ണീരോടെ പറഞ്ഞു.ഐസിയുവില്‍ കയറി കാണാന്‍ അനുവദിച്ചില്ല. വെന്റിലേറ്ററിലാണെന്ന് പറഞ്ഞ സമയത്ത് തന്നെ അദ്ദേഹത്തിന് എന്തോ സംഭവിച്ചിരുന്നു. മരിച്ചശേഷവും ചികിത്സ തുടരുകയാണെന്ന തരത്തിലാണ് അവര്‍ പ്രതികരിച്ചതെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും സിന്ധു ആരോപിച്ചിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് നേരിട്ട ദുരനുഭവം പറഞ്ഞ് സുഹൃത്തിന് ശബ്ദ സന്ദേശം അയച്ചതിന് പിന്നാലെയാണ് ഓട്ടോ ഡ്രൈവറായ കൊല്ലം പന്മന സ്വദേശി വേണു മരിച്ചത്. അടിയന്തരമായി ആന്‍ജിയോഗ്രാം ചെയ്യുന്നതിനായായിരുന്നു വേണു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. എന്നാല്‍ ആരും തിരിഞ്ഞുനോക്കിയില്ല.

അതിനിടെ വേണു മരിച്ചതില്‍ വിമര്‍ശനവുമായി നേരത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം തലവന്‍ ഡോക്ടര്‍ ഹാരിസ് ചിറക്കല്‍ രംഗത്ത് വന്നിരുന്നു. ഗുരുതര സ്വഭാവ രോഗമുള്ളവരെ തറയില്‍ കിടത്തി ചികിത്സിക്കുന്നത് പ്രാകൃത നടപടിയാണെന്ന് ഡോ. ഹാരിസ് വിമര്‍ശിച്ചു. ഇക്കാലത്തും രോഗികള്‍ തറയില്‍ കിടക്കുന്നത് സാംസ്‌കാരിക കേരളത്തിന് മോശമാണെന്നും ഉപകരണങ്ങള്‍ കൊണ്ടുവന്നാല്‍ മാത്രം പോരാ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കണമെന്നും ഡോ. ഹാരിസ് വിമര്‍ശിച്ചു.