- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ആ ജീവന്‍ രക്ഷിക്കാമായിരുന്നു! വേണുവിനെ കൊന്നത് ചികിത്സാ നിഷേധം; അന്ന് ആ ശബ്ദരേഖയില്‍ പറഞ്ഞത് സത്യം; കൈകൂപ്പി അപേക്ഷിച്ചിട്ടും തിരിഞ്ഞുനോക്കിയില്ല; രോഗിയെ വണ്ടിയില്‍ നിന്ന് ഇറക്കാന്‍ പോലും തയ്യാറാകാത്ത അറ്റന്‍ഡര്‍മാര്‍; പിഴവ് സി.എച്ച്.സി മുതല്‍ മെഡിക്കല്‍ കോളേജ് വരെ; ആരോഗ്യവകുപ്പിനെ വെട്ടിലാക്കി ഡിഎംഇ റിപ്പോര്‍ട്ട്
ആരോഗ്യവകുപ്പിനെ വെട്ടിലാക്കി ഡിഎംഇ റിപ്പോര്‍ട്ട്
തിരുവനന്തപുരം: 'ഞാന്‍ മരിച്ചാല്‍ അതിന് ഉത്തരവാദി ആശുപത്രി അധികൃതരാണ്...' മരണത്തിന് തൊട്ടുമുമ്പ് ചവറ സ്വദേശി വേണു അയച്ച ഈ വാക്കുകള്‍ വെറും വികാരാവേശമായിരുന്നില്ലെന്ന് തെളിയുന്നു. വേണുവിന്റെ മരണം സിസ്റ്റത്തിന്റെ പരാജയമാണെന്നും, സമയത്തിന് ചികിത്സ നല്‍കിയിരുന്നെങ്കില്‍ ആ ജീവന്‍ രക്ഷിക്കാമായിരുന്നു എന്നും വ്യക്തമാക്കുന്ന ഡി.എം.ഇ റിപ്പോര്‍ട്ട് പുറത്തുവന്നു.
റിപ്പോര്‍ട്ടിലെ നടുക്കുന്ന കണ്ടെത്തലുകള്‍
വിദഗ്ദ്ധ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ താഴെത്തട്ടിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ മെഡിക്കല്‍ കോളേജ് വരെയുള്ള വീഴ്ചകള്‍ അക്കമിട്ടു നിരത്തുന്നു:
ഹൃദയാഘാതം സംഭവിച്ചെത്തിയ വേണുവിന് ഏറ്റവും നിര്‍ണ്ണായകമായ 'ഗോള്‍ഡന്‍ അവര്‍' (Golden Hour) ചികിത്സ ലഭ്യമാക്കുന്നതില്‍ കൊല്ലം ജില്ലാ ആശുപത്രി പരാജയപ്പെട്ടു. അവിടെവെച്ച് അടിയന്തര ചികിത്സ നല്‍കിയിരുന്നെങ്കില്‍ വേണു ഇന്നും ജീവനോടെ ഇരിക്കുമായിരുന്നു എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
രോഗിക്ക് ഉടന്‍ 'ആഞ്ചിയോപ്ലാസ്റ്റി' വേണമെന്ന നിര്‍ദ്ദേശം മെഡിക്കല്‍ ഫയലില്‍ കൃത്യമായി രേഖപ്പെടുത്തുന്നതില്‍ ആശുപത്രി അധികൃതര്‍ക്ക് ജാഗ്രതക്കുറവുണ്ടായി. ഇത് തുടര്‍ന്നുള്ള ചികിത്സയെയും ബാധിച്ചു. അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ച വേണുവിനെ ഐ.സി.യുവില്‍ പ്രവേശിപ്പിക്കുന്നതിന് പകരം സാധാരണ വാര്‍ഡിലേക്കാണ് മാറ്റിയത്. ഇവിടെ മണിക്കൂറുകളോളം ചികിത്സ വൈകിയതും മരണത്തിന് കാരണമായി.
ജീവനക്കാരുടെ പെരുമാറ്റം മനുഷ്യത്വഹീനം
രോഗിയെ വാഹനത്തില്‍ നിന്ന് ഇറക്കാന്‍ പോലും അറ്റന്‍ഡര്‍മാരോ മറ്റ് ജീവനക്കാരോ തയ്യാറായില്ല. ജീവനക്കാര്‍ രോഗികളോട് പുലര്‍ത്തുന്ന മനുഷ്യത്വമില്ലാത്ത സമീപനത്തെക്കുറിച്ച് റിപ്പോര്‍ട്ടില്‍ രൂക്ഷമായ പരാമര്‍ശമുണ്ട്.
ആരാണ് ഉത്തരവാദി?
വീഴ്ചകള്‍ കൃത്യമായി ബോധ്യപ്പെട്ടിട്ടും കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെ എന്ത് നടപടി വേണമെന്ന് ശുപാര്‍ശ ചെയ്യാന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ നവംബറിലാണ് കേരളത്തെ നടുക്കിയ ഈ സംഭവം നടന്നത്. ആശുപത്രികള്‍ തന്നെ കയ്യൊഴിയുകയാണെന്ന് ബോധ്യപ്പെട്ട വേണു, ആശുപത്രി കിടക്കയില്‍ കിടന്ന് അയച്ച ശബ്ദ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടത്.
അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിക്കും എന്നാണ് കേരളം ഉറ്റുനോക്കുന്നത്.




