കന്യാകുമാരി: തമിഴ്നാട് രാഷ്ട്രീയത്തിലും സോഷ്യൽ മീഡിയയിലും ഇപ്പോൾ ചർച്ചാവിഷയം നടനും ടിവികെ (TVK) അധ്യക്ഷനുമായ വിജയിന്റെ ഒരു വീഡിയോയാണ്. കന്യാകുമാരിയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ അപ്രതീക്ഷിത സംഭവങ്ങളും അതിനെത്തുടർന്ന് പ്രചരിക്കുന്ന ട്രോളുകളുമാണ് വാർത്തകളിൽ നിറയുന്നത്.

കന്യാകുമാരിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ വിജയ്, അണികളെയും ആരാധകരെയും ആവേശം കൊള്ളിക്കാൻ വാഹനത്തിൽ നിന്നിറങ്ങി സൈക്കിൾ ചവിട്ടിയാണ് നീങ്ങിയത്. ബോഡിഗാർഡുകൾ സൈക്കിളിന് പിന്നാലെ ഓടുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് ജനക്കൂട്ടത്തിനിടയിൽ നിന്ന് ഒരാൾ വിജയിന് നേരെ ഒരു 'ഫ്ലവർ ബോൾ' (പൂക്കൾ കൊണ്ട് പന്തുപോലെ ഉണ്ടാക്കിയത്) എറിഞ്ഞത്.

പൂമാലയോ പൂച്ചെണ്ടോ ആണെന്ന് തിരിച്ചറിയുന്നതിന് മുൻപേ, എന്തോ അപകടകാരിയായ വസ്തുവാണെന്ന് കരുതി വിജയ് അമ്പരക്കുകയും മിന്നൽ വേഗത്തിൽ സൈക്കിൾ ഉപേക്ഷിച്ച് തന്റെ വാഹനത്തിനുള്ളിലേക്ക് കയറുകയും ചെയ്തു. തൊട്ടുപിന്നാലെ ബോഡിഗാർഡ്‌സ് സൈക്കിളുമെടുത്ത് അവിടെനിന്ന് മാറുന്നതും വീഡിയോയിൽ കാണാം.

വിജയ് വാഹനത്തിലേക്ക് ഓടിക്കയറുന്ന വീഡിയോ നിമിഷങ്ങൾക്കകം വൈറലായി. സിനിമയിൽ ബോംബിനെയും വില്ലന്മാരെയും ഒറ്റയ്ക്ക് നേരിടുന്ന 'ദളപതി' യഥാർത്ഥ ജീവിതത്തിൽ ഒരു പൂച്ചെണ്ട് കണ്ട് പേടിച്ചോടി എന്ന രീതിയിലാണ് പരിഹാസങ്ങൾ ഉയരുന്നത്.

"സിനിമയിൽ വില്ലന്മാരെ ധീരതയോടെ നേരിട്ട് ഗ്രാമങ്ങളെ രക്ഷിക്കുന്ന ആൾ, റിയൽ ലൈഫിൽ ഒരു പൂമാല കണ്ടപ്പോൾ ഓടെടാ ഓട്ടം" എന്നാണ് പ്രധാന പരിഹാസം.

'മലർവാടി ആർട്സ് ക്ലബ്' സിനിമയിലെ സുരാജ് വെഞ്ഞാറമൂടിന്റെ പ്രശസ്തമായ കോമഡി രംഗങ്ങളോട് വിജയിന്റെ ഓട്ടത്തെ ഉപമിച്ചും ട്രോളുകൾ ഇറങ്ങുന്നുണ്ട്.

സോഷ്യൽ മീഡിയ കമന്റുകൾ: "സിനിമയിൽ ജെയിംസ് ബോണ്ട്, റിയൽ ലൈഫിൽ വെറും ബോണ്ടൻ", "ഒരു ഗ്രാമം മുഴുവൻ രക്ഷിക്കാൻ പോകുന്ന പോക്കാണ്", "ഡേയ് ചെല്ലോം എങ്കടാ ഓടറേൻ" എന്നിങ്ങനെ രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

ട്രോളുകൾക്ക് പുറമെ രാഷ്ട്രീയപരമായ വിമർശനങ്ങളും വിജയ് നേരിടുന്നുണ്ട്. തിരഞ്ഞെടുപ്പ് സമയത്തെ ഈ സൈക്കിൾ യാത്ര വെറും 'പ്രഹസനം' ആണെന്നാണ് വിമർശകരുടെ പക്ഷം. സുരക്ഷാ ഉദ്യോഗസ്ഥരെ വെയിലത്ത് ഓടിപ്പിക്കുന്നതിനെതിരെയും ചിലർ പ്രതികരിച്ചു.

എന്നാൽ, വിജയിയെ പിന്തുണച്ചും ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ സുരക്ഷാ കാര്യങ്ങളിൽ ജാഗ്രത കാണിക്കുന്നത് സ്വാഭാവികമാണെന്നും, പെട്ടെന്ന് ഒരു വസ്തു പാഞ്ഞുവരുമ്പോൾ ആരും ഭയപ്പെടുമെന്നും ഇവർ വാദിക്കുന്നു. "അത് യഥാർത്ഥ ബോംബ് ആയിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ?" എന്നാണ് പിന്തുണയ്ക്കുന്നവരുടെ ചോദ്യം.

എന്തായാലും വിജയിന്റെ ഈ 'സൈക്കിൾ റാലിയും ഫ്ലവർ ബോൾ പേടിയും' തമിഴ് രാഷ്ട്രീയത്തിൽ പുതിയൊരു ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. സിനിമയിലെ മാസ് ഇമേജും രാഷ്ട്രീയത്തിലെ പ്രായോഗികതയും തമ്മിലുള്ള വ്യത്യാസമാണ് ഈ സംഭവം കാണിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

അതേസമയം, തമിഴ്നാട്ടിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെക്കൻ തമിഴ്നാടിനെ ഇളക്കിമറിച്ച് ടിവികെ അധ്യക്ഷൻ വിജയുടെ റോഡ് ഷോ കന്യാകുമാരിയിൽ. തുറന്ന വാഹനത്തിൽ നിന്നിറങ്ങി പ്രവർത്തകരുടെയും ആരാധകരുടെയും ഇടയിലേക്ക് സൈക്കിൾ ചവിട്ടിയെത്തിയാണ് ജനങ്ങളെ വിജയ് ആവേശം കൊള്ളിച്ചത്.

ഭരണകക്ഷിയായ ഡിഎംകെയെ കടന്നാക്രമിച്ചും വിപ്ലവകരമായ വാഗ്ദാനങ്ങൾ മുന്നോട്ടുവെച്ചുമാണ് കന്യാകുമാരിയിലും വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ സാധാരണക്കാരെ പീഡിപ്പിക്കുന്ന കേന്ദ്രങ്ങളായി മാറിയിരിക്കുകയാണെന്ന് വിജയ് കുറ്റപ്പെടുത്തി. ഒരു ചെറിയ കാര്യത്തിന് പോലും ജനങ്ങൾ ഉദ്യോഗസ്ഥരുടെയും ഭരണകക്ഷി നേതാക്കളുടെയും മുന്നിൽ കൈനീട്ടേണ്ട അവസ്ഥയാണ്. അഴിമതി താഴെത്തട്ട് മുതൽ മുകൾത്തട്ട് വരെ പടർന്നുപിടിച്ചിരിക്കുന്നു. ഓരോ സർക്കാർ പദ്ധതിയിൽ നിന്നും നിശ്ചിത ശതമാനം 'കട്ട്' (കമ്മീഷൻ) മന്ത്രിമാരുടെ പോക്കറ്റിലേക്കാണ് പോകുന്നതെന്നും വിജയ് ആരോപിച്ചു.

ജനങ്ങൾക്ക് സേവനങ്ങൾ ലഭിക്കാൻ സർക്കാർ ഓഫീസുകൾ കയറിയിറങ്ങേണ്ടി വരില്ലെന്നതാണ് ടിവികെയുടെ പ്രധാന വാഗ്ദാനം. സർക്കാർ പദ്ധതികളും ആനുകൂല്യങ്ങളും പൗരന്മാരുടെ വീട്ടുപടിക്കൽ നേരിട്ടെത്തിക്കും. ഇതിനായി ആധാർ മാതൃകയിൽ ഓരോ പൗരനും പ്രത്യേക തിരിച്ചറിയൽ കാർഡ് നൽകും. ഈ കാർഡ് വഴി ഇടനിലക്കാരില്ലാതെ ആനുകൂല്യങ്ങൾ ജനങ്ങളിലേക്ക് നേരിട്ടെത്തുമെന്ന് വിജയ് ഉറപ്പുനൽകി.